ട്വന്റി 20യ്ക്ക് കാലിടറുന്നു; സാബുവിന്റെ കുടുംബം എം.എൽ.എയ്ക്ക് പരാതി നൽകി, മരണസംഖ്യ ഉയരുന്നു, അന്വേഷണത്തിന് വനിതാ കമ്മീഷനും

 ട്വന്റി 20യ്ക്ക് കാലിടറുന്നു; സാബുവിന്റെ കുടുംബം എം.എൽ.എയ്ക്ക് പരാതി നൽകി, മരണസംഖ്യ ഉയരുന്നു, അന്വേഷണത്തിന് വനിതാ കമ്മീഷനും

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ മാതൃകാപരമായ വികസന പ്രവർത്തനങ്ങൾ കാഴ്ചവെച്ചുവെന്ന് അവകാശപ്പെടുന്ന ട്വന്റി 20 യ്ക്ക് മഹാമാരിക്കാലത്ത് കാലിടറുന്നു. പഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നില്ലെന്ന് കാണിച്ച് കടുത്ത വിമർശനമാണ് പഞ്ചായത്ത് അധികൃതർക്കും ട്വന്റി 20യ്ക്കുമെതിരെ ഉയരുന്നത്. കിഴക്കമ്പലത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 800 കടന്നുവെന്നാണ് റിപ്പോർട്ടുകൾ. 80 പേരാണ് പഞ്ചായത്തിൽ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. കിഴക്കമ്പലത്തെ മരണസംഖ്യ ആശങ്കാജനകമാണെന്ന് എം.എൽ.എ പി.വി ശ്രീനിജൻ ദി ക്യൂവിനോട് പറഞ്ഞു.

അതിനിടെ കിഴക്കമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ച സാബുവിന്റെ കുടുംബം പഞ്ചായത്തിനെതിരെ എം.എൽ.എയ്ക്ക് പരാതി നൽകിയിട്ടുണ്ട്. സാബുവിന്റെ ചികിത്സയ്ക്കായി പഞ്ചായത്തിൽ നിന്ന് ചികിത്സാ സഹായം കിട്ടിയില്ലെന്നും പഞ്ചായത്ത് അധികൃതർ അവ​ഗണിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സാബുവിന്റെ കുടുംബം പരാതി സമർപ്പിച്ചത്. പരാതി സിഐയ്ക്ക് കൈമാറിയെന്നും പകർപ്പ് മുഖ്യമന്ത്രിക്ക് നൽകുമെന്നും എം.എൽ.എ പി.വി ശ്രീനിജൻ പറഞ്ഞു.

പഞ്ചായത്തിൽ കൊവിഡ് വ്യാപനം ​ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ജനകീയ കൊവിഡ് പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ഡൊമിസിലിയറി കെയർ തുടങ്ങാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. താമരച്ചാലിലാണ് സെന്റർ ആരംഭിക്കുന്നത്. ട്വന്റി 20 യും പഞ്ചായത്ത് അധികൃതരും കെെയ്യും കെട്ടി നോക്കി നിൽക്കുകയാണെന്നാണ് നാട്ടുകാരിൽ ചിലർ ഉന്നയിക്കുന്ന പരാതി. എം.എൽ.എ വിളിച്ച യോ​ഗത്തിൽ ട്വന്റി 20യുടെ പ്രസിഡന്റുമാർ പങ്കെടുക്കാത്തതും വിവാദമായിരുന്നു.

അതിനിടെ കിഴക്കമ്പലം പഞ്ചായത്തിലെ കിറ്റക്സ് ഫാക്ടറിയിൽ വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ കൊവിഡ് ബാധയിലാണെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർക്ക് കേരള വനിതാ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

കിറ്റക്സ് കമ്പനിയുടെ ഉൽപാദന യൂണിറ്റിൽ കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും തൊഴിലാളികൾക്ക് പരിശോധനയോ മറ്റു മെഡിക്കൽ സുരക്ഷകളോ ലഭിക്കുന്നില്ലെന്നായിരുന്നു ആരോപണം ഉയർന്നത്. ഇത്തരത്തിലുള്ള ശബ്ദസന്ദേശങ്ങൾ എം.എൽ.എയ്ക്ക് വരികയും ചെയ്തിരുന്നു. എന്നാൽ ജീവനക്കാർ സുരക്ഷിതരാണെന്ന് സാബു. എം.ജേക്കബ് പറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in