കെട്ടുകണക്കിന് പോസ്റ്റര്‍ പലചരക്കുകടയിലും ബേക്കറിയിലുമാണ് കൊടുത്തത്, വോട്ടിമറിക്കല്‍ നടന്നെന്ന് പീതാംബരക്കുറുപ്പ്

കെട്ടുകണക്കിന് പോസ്റ്റര്‍ പലചരക്കുകടയിലും ബേക്കറിയിലുമാണ് കൊടുത്തത്, വോട്ടിമറിക്കല്‍ നടന്നെന്ന് പീതാംബരക്കുറുപ്പ്

യുഡിഎഫിൽ തിരഞ്ഞെടുപ്പ് അട്ടിമറികൾ നടന്നുവെന്ന ആരോപണവുമായി ചാത്തന്നൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ എൻ.പീതാംബരകുറുപ്പ്. പത്ത് രൂപയ്ക്കടിച്ചു നൽകിയ ആയിരക്കണക്കിന്  പോസ്റ്റർ കെട്ടുകണക്കിന് പലചരക്കുകടയിലും ബേക്കറികളിലും കൊണ്ടു കൊടുത്തതടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. കേരളമാകെ ഇത്തരം അട്ടിമറികൾ നടന്നിട്ടുണ്ടെന്നും അതിന് മുല്ലപ്പള്ളിയെയും   ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും പഴി ചാരിയിട്ട് കാര്യമില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ജില്ലയിൽ ഇടത്തരം നേതാക്കളാണ് വോട്ടു മറിക്കലിന് പിന്നിലുള്ളത് . ഡിസിസി, ബ്ലോക്ക് ,മണ്ഡലം തലത്തിൽ ഈ നീക്കം നടത്തിയവരെ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറിയ ബൂത്തുകളിൽ എന്തുകൊണ്ട് ഇപ്പോൾ വോട്ടുകുറഞ്ഞു , മറിച്ചതാര് എന്ന് അന്വേഷിക്കേണ്ടതുണ്ട്. ബുത്ത് തലത്തിൽ ഇതിന് നേതൃത്വം കൊടുത്തയാളെയും ഡിസിസി തലത്തിൽ ഇതിന് നിർദേശം കൊടുത്തയാളെയുമാണ് കണ്ടെത്തേണ്ടത്. സ്ഥാനാർഥികളോടും കാര്യങ്ങൾ ചോദിച്ചറിയണം. കെപിസിസിയ്ക്കെതിരെ  വാളെടുക്കും മുൻപ് വോട്ടുചോർത്തുന്നതിനായി ശ്രമങ്ങൾ നടത്തിയ പാർട്ടിയ്ക്കെതിരെ പ്രവർത്തിച്ച ഇടത്തരം നേതാക്കളെ കുറിച്ചാണ് അന്വേഷിക്കേണ്ടതെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞു.

കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും കോൺഗ്രസ് നേതാക്കൾ ഇത്തരത്തിൽ തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഒരോ മണ്ഡലത്തിലും യുഡിഎഫ് വിരുദ്ധ പ്രവർത്തനത്തിന് ജില്ലാ–ബ്ലോക്ക് മണ്ഡലം തലത്തിലെ നേതാക്കൾ തന്നെ നേതൃത്വം വഹിച്ചത് സങ്കടമുള്ള കാര്യമാണ്. മുകൾത്തട്ടിൽ മാത്രം മാറ്റം വരുത്തിയാൽ എക്കാലവും ഇത്തരം നീക്കം നടത്തി പാർട്ടിയെ നശിപ്പിക്കുന്ന വൈതാളികൻമാർ രക്ഷപ്പെടും. അതുകൊണ്ട് തോറ്റ സ്ഥാനാർഥികൾക്ക് പറയാനുളളതും കേൾക്കണം.  നേതൃത്വത്തിനെതിരെ എടുത്തുചാടി തീരുമാനമെടുക്കേണ്ട, എല്ലാം ഡൽഹിയിൽ നിന്നും തീരുമാനം എടുക്കുകയുമല്ല വേണ്ടത്. പാർട്ടിയുടെ വേരുകളായ ബൂത്തിലേക്ക് പോയി പരിശോധിക്കണം. മണ്ഡലം തലത്തിൽ ചെല്ലുമ്പോഴറിയാം. വോട്ടുചോർന്നതിന്റെ വഴി– അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in