കോവിഡിനെ പ്രതിരോധിക്കാനുള്ള കാസര്‍ഗോഡ് ജില്ലാ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകം . ജില്ലക്കുള്ളില്‍ സഞ്ചരിക്കാന്‍ കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് കളക്ടർ ഡോ സജിത് എസ് ബാബുവിന്റെ ഉത്തരവ്. അല്ലാത്തപക്ഷം രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ രേഖ കാണിക്കണം. ശനിയാഴ്ച്ച മുതല്‍ നിയന്ത്രണങ്ങള്‍ ബാധകമാവുമെന്നും ജില്ലാ ദുരന്ത നിരവാരണ അതോറിറ്റിയുടെതായി ഇറങ്ങിയ പത്രക്കുറിപ്പില്‍ പറയുന്നു.
ജില്ലാ ദുരന്ത നിരവാരണ അതോറിറ്റിയുടെ പത്രക്കുറിപ്പ്
14 ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ്-19 വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, ഉപ്പള, കാസര്‍ഗോഡ്, ചെറുവത്തൂര്‍, നീലേശ്വരം, ഉപ്പള എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചത്. ഇതിനായി പൊലീസ് പരിശോധന കര്‍ശനമാക്കും. ഒപ്പം പ്രദേശങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റീവിനെ നിയോഗിക്കും.
ദിവസങ്ങള്‍ എണ്ണി പണിയെടുക്കുന്നവന്റെ ജിവിതത്തെ മാസ്സിലാക്കാതെയുള്ള ഇത്തരം തീരുമാനങ്ങൾ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറി പറഞ്ഞു.മഞ്ചേശ്വരം അതിര്‍ത്തി കടക്കണമെങ്കില്‍ കോവിഡില്ല എന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന യെഡിയൂരപ്പയുടെ തീരുമാനത്തിനെതിരെ സമരം ചെയ്ത ഞങ്ങള്‍ക്ക് ജില്ലയ്ക്ക് അകത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് ടൗണുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ കോവിഡില്ല സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.