രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമായിരുന്നു ചര്‍ച്ചയെങ്കില്‍ അതിത്ര നാളും രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമെന്താണെന്ന് വി.ടി ബല്‍റാം

വി ടി ബല്‍റാം
വി ടി ബല്‍റാം

ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍ തുറന്ന് സമ്മതിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കണ്ണൂരിലെ സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം കുറയ്ക്കാനാണ് ചര്‍ച്ച നടത്തിയതെങ്കില്‍ അത് ഇത്ര നാളും രഹസ്യമാക്കി വച്ചതെന്ന് വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

സി.പി.എം-ആര്‍.എസ്.എസ് ഉഭയകക്ഷി ചര്‍ച്ചകള്‍ തുടര്‍ന്നും നടത്തുന്നുണ്ടെന്ന് പി.ജയരാജന്‍ സാക്ഷ്യപ്പെടുത്തുന്നുവെന്ന് വി.ടി ബല്‍റാം ചൂണ്ടിക്കാണിക്കുന്നു. സി.പി.എമ്മും ആര്‍.എസ്.എസും തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ തീരുന്നതാണ് കണ്ണൂരിലെ കൊലപാതകങ്ങളെങ്കില്‍ അതിന് പിന്നിലുണ്ടായിരുന്നത് ഇവരുടെ നിയന്ത്രണത്തിലുള്ള ആളുകളായിരുന്നില്ലേയെന്നും വി.ടി ബല്‍റാം ചോദിക്കുന്നു.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പുറകിലെ കാണാച്ചരടുകള്‍ ഏതെല്ലാം നേതാക്കളുടെ കൈകളിലാണെന്ന് പുറത്ത് വരണം. അതിനായി സമഗ്രമായ അന്വേഷണം വേണം. ഈ ചര്‍ച്ചകളില്‍ കൂട്ടുകെട്ടുകളും ധാരണകളുമായിരുന്നോ ചര്‍ച്ചയെന്ന ചോദ്യത്തിനും ഉത്തരം വേണമെന്നും വി.ടി ബല്‍റാം ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഏതായാലും പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത് ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍ തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തില്‍ ഇതിനേക്കുറിച്ച് ബഹു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും പ്രതികരണം തേടാനും കേരളത്തിലെ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ധൈര്യം കാണിക്കേണ്ടതുണ്ട്.

പിന്നീടും നിരവധി ഉഭയകക്ഷി ചര്‍ച്ചകള്‍ സിപിഎം-ആര്‍എസ്എസ് നേതാക്കള്‍ നടത്തിവരുന്നുണ്ട് എന്നും പി ജയരാജന്‍ സാക്ഷ്യപ്പെടുത്തുന്നു. പരസ്പരമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമാണ് ഈ സിപിഎം-ആര്‍എസ്എസ് ചര്‍ച്ചകളുടെ വിഷയമെങ്കില്‍ അതിത്ര നാളും രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമെന്താണ്? രണ്ടു കൂട്ടര്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയാല്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെങ്കില്‍ ആ കൊലപാതകങ്ങള്‍ ചെയ്യുന്നതും ഇവരുടെയൊക്കെ നിയന്ത്രണത്തിലുള്ള ആളുകളായിരിക്കണമല്ലോ? കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പുറകിലെ കാണാച്ചരടുകള്‍ ഏതെല്ലാം നേതാക്കളുടെ കൈകളിലാണിരിക്കുന്നത് എന്ന് സമഗ്രമായ ഒരന്വേഷണത്തിലൂടെ പുറത്തു വരേണ്ടതുണ്ട്.

ഇനി അതല്ല, കൊലപാതകങ്ങള്‍ക്കപ്പുറത്തുള്ള മറ്റേതെങ്കിലും കൂട്ടുകെട്ടുകളും ധാരണകളുമാണോ സിപിഎം ആര്‍എസ്എസ് ഉഭയകക്ഷി ചര്‍ച്ചകളുടെ അജണ്ട ? ഇതിനുത്തരം കേരളത്തിന് തീര്‍ച്ചയായും ലഭിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in