'പ്രതിപക്ഷ നേതാവിന്റേത് ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യത', കിഫ്ബിയെ മറ്റൊരു ലാവ്‌ലിനാക്കാന്‍ ശ്രമമെന്ന് തോമസ് ഐസക്

'പ്രതിപക്ഷ നേതാവിന്റേത് ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യത', കിഫ്ബിയെ മറ്റൊരു ലാവ്‌ലിനാക്കാന്‍ ശ്രമമെന്ന് തോമസ് ഐസക്

കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് പ്രതിപക്ഷ നേതാവിനെന്ന് ധനമന്ത്രി തോമസ് ഐസക്. വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് രമേശ് ചെന്നിത്തലയുടേതെന്നും തോമസ് ഐസക് ആരോപിച്ചു.

ലാവ്‌ലിന്‍ കരട് റിപ്പോര്‍ട്ട് പോലെയാണ് കിഫ്ബിയിലെ സി.എ.ജി കരട് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് ലാവ്ലിന്‍ കേസ് തുടങ്ങിയതുമായി ബന്ധപ്പെട്ട് ഒന്നാലോചിക്കണം. ഒരു സി.എജി കരട് റിപ്പോര്‍ട്ട് വച്ചാണ് ലാവ്ലിന്‍ കേസിന്റെ തുടക്കം. 374 കോടി രൂപ മുടക്കിയതിന് ഒരു ഗുണവും സംസ്ഥാനത്തിന് ഉണ്ടായില്ല എന്നാണ് ആ കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

മൊത്തം പാഴായി പോയി എന്നും കരട് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇത് ചോര്‍ത്തിയാണ് 10 വര്‍ഷത്തോളം ആറാടിയത്. പിന്നീട് ഇക്കാര്യം തിരുത്തി സിഎജി പൂര്‍ണ്ണ റിപ്പോര്‍ട്ട് നല്‍കിയപ്പോഴും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പഴയ കരട് റിപ്പോര്‍ട്ടിലെ വിവരമാണ് ഉദ്ധരിച്ചത്. ഇന്നും 374 കോടിയുടെ കണക്കുവെച്ചാണ് പ്രചാരണം. കിഫ്ബിയിലും ഇതാവര്‍ത്തിക്കാമെന്നാണ് പ്രതിപക്ഷ നേതാവും കൂട്ടരും കരുതിയിരുന്നത്. അത് പൊളിഞ്ഞു. അതിന്റെ വെപ്രാളമാണ് കണ്ടത്', തോമസ് ഐസക് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വായ്പയെടുക്കാനുള്ള അധികാരം ഇല്ലാതാക്കാനാണോ യു.ഡി.എഫിന്റെ ലക്ഷ്യമെന്നും, വായ്പ എടുക്കുന്നത് എങ്ങനെ ഭരണഘടനാ വിരുദ്ധമാകുമെന്ന് ചെന്നിത്തല പറയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കിഫ്ബിയില്‍ സിഎജി ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. ഇപ്പോഴും കിഫ്ബി അതേ നിലപാടാണ് എടുത്തത്. അതില്‍ എന്താണ് തെറ്റെന്ന് പറയാന്‍ തയ്യാറാകണം. അമ്പതിനായിരം കോടിയുടെ പദ്ധതികള്‍ നടപടിക്രമത്തില്‍ കെട്ടിയിടാമെന്ന് കരുതണ്ട. പ്രതിപക്ഷ നേതാവ് കള്ളം പറയുന്നത് നിര്‍ത്തണമെന്നും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in