'ആയിരം ഏജന്‍സികള്‍ പതിനായിരംകൊല്ലം തപസിരുന്ന് അന്വേഷിച്ചാലും സൂഷ്മാണു വലിപ്പത്തിലുള്ള തെളിവ് പോലും കണ്ടെത്താനാകില്ല'; കെ.ടി.ജലീല്‍

'ആയിരം ഏജന്‍സികള്‍ പതിനായിരംകൊല്ലം തപസിരുന്ന് അന്വേഷിച്ചാലും സൂഷ്മാണു വലിപ്പത്തിലുള്ള തെളിവ് പോലും കണ്ടെത്താനാകില്ല'; കെ.ടി.ജലീല്‍
Published on

കസ്റ്റംസ് ചോദ്യം ചെയ്യലിന് പിന്നാലെ വിശദീകരണവുമായി മന്ത്രി കെ.ടി.ജലീല്‍. ആയിരം ഏജന്‍സികള്‍ പതിനായിരംകൊല്ലം തപസിരുന്ന് അന്വേഷിച്ചാലും തനിക്കെതിരെ സൂഷ്മാണു വലിപ്പത്തിലുള്ള തെളിവ് പോലും കണ്ടെത്താനാകില്ലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മന്ത്രി പറയുന്നു.

മുറുകാത്ത കുരുക്ക് മുറുക്കി വെറുതെ സമയം കളയണ്ട എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എന്റെ കഴുത്തില്‍ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവര്‍ കുഴയുകയോ കയര്‍ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തില്‍ നിന്നുള്ള മനോധൈര്യമാണ്', പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട

-------------------------------

മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി മൊഴിയെടുക്കാന്‍ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാന്‍ വിളിച്ചത് കോണ്‍ഫിഡന്‍ഷ്യലായതിനാല്‍ കോണ്‍ഫിഡന്‍ഷ്യലായാണ് പോയത്.

ഒരിക്കല്‍കൂടി ഞാന്‍ ആവര്‍ത്തിക്കുന്നു; ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും, സ്വര്‍ണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയര്‍ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാന്‍ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവര്‍ത്തകന്റെ എക്കാലത്തുമുള്ള ആത്മബലം.

എന്റെ കഴുത്തില്‍ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവര്‍ കുഴയുകയോ കയര്‍ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തില്‍ നിന്നുള്ള മനോധൈര്യമാണ്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in