'മാവോയിസ്റ്റ് ചാപ്പകുത്തി 8 പേരെ വെടിവെച്ചു കൊന്ന പിണറായിസര്‍ക്കാരിന്റെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണം'; ആര്‍എംപി

'മാവോയിസ്റ്റ് ചാപ്പകുത്തി 8 പേരെ വെടിവെച്ചു കൊന്ന പിണറായിസര്‍ക്കാരിന്റെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണം'; ആര്‍എംപി

നാലരക്കൊല്ലത്തിനുള്ളില്‍ എട്ട് മനുഷ്യരെ മാവോയിസ്റ്റ് ചാപ്പ കുത്തി വെടിവെച്ചുകൊന്ന പിണറായി സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ആര്‍.എം.പി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനം എന്ന് സി.പി.ഐ.എമ്മും സി.പി.ഐ യും അവകാശപ്പെടുന്ന കേരളത്തില്‍ ഇതിനകം രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു മനുഷ്യരെ കൊലപ്പെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനു വേണ്ടി തണ്ടര്‍ബോള്‍ട്ട് എന്ന കൊലയാളി പൊലീസിനെ കെട്ടഴിച്ചുവിട്ടിരിക്കയാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്ന് പ്രസ്താവനയില്‍ ആരോപിക്കുന്നു.

സ്വര്‍ണ്ണക്കള്ളക്കടത്തും അഴിമതിയും അധികാര ദുര്‍വിനിയോഗവും കയ്യോടെ പിടിക്കപ്പെട്ട പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുകയാണ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്‍ മയക്കുമരുന്നു കച്ചവട മുള്‍പ്പെടെയുള്ള അധോലോക ബന്ധങ്ങളില്‍പ്പെട്ട് മുഖം നഷ്ടമായ നിലയിലാണ്. ഈ സാഹചര്യത്തില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് ജനശ്രദ്ധ തിരിക്കാനുള്ള നീക്കം പരിഹാസ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ഒക്ടോബര്‍ 28 ന് അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ നാലുപേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നത് വാളയാറില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികളെ പ്രോസിക്യൂഷന്റെ വീഴ്ചയെ തുടര്‍ന്ന് കോടതി വെറുതെ വിട്ട ഘട്ടത്തിലായിരുന്നു. സര്‍ക്കാര്‍ കുഴപ്പത്തിലാവുമ്പോള്‍ വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിക്കുന്ന പിണറായി വിജയന്റെ മനുഷ്യത്വ വിരുദ്ധമായ സമീപനത്തിനെതിരെ ജനാധിപത്യവാദികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആര്‍.എം.പി.ഐ സംസ്ഥാന സിക്രട്ടറി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in