കോടിയേരിയുമായി പ്രശ്‌നങ്ങളെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, പാര്‍ട്ടിയെയും സര്‍ക്കാരിനെയും അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ളത് : ഇ.പി ജയരാജന്‍

കോടിയേരിയുമായി പ്രശ്‌നങ്ങളെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, പാര്‍ട്ടിയെയും സര്‍ക്കാരിനെയും അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ളത് : ഇ.പി ജയരാജന്‍

കോടിയേരി ബാലകൃഷ്ണനുമായി വ്യക്തിപരവും സംഘടനാപരവുമായ പ്രശ്നങ്ങള്‍ ഉടലെടുത്തെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഏഷ്യാനെറ്റ് വാര്‍ത്തയിലെ പരാമര്‍ശങ്ങള്‍ വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അത്തരത്തിലുള്ള ഒരു വിഷയവും പാര്‍ട്ടിക്ക് മുന്നിലില്ലെന്നും ഇ.പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്വപ്‌ന സുരേഷിനൊപ്പമുള്ള മകന്‍ ജെയ്‌സണിന്റെ ചിത്രം പുറത്തുവിട്ടത് ബിനീഷ് കോടിയേരിയാണെന്ന് ഇപി ജയരാജനും കുടുംബവും സംശയിക്കുന്നതായും പാര്‍ട്ടിയോട് പരാതിപ്പെടുമെന്നുമായിരുന്നു വാര്‍ത്ത. ഇക്കാര്യത്തില്‍ കോടിയേരിയുമായി ഇപി ഭിന്നതയിലാണെന്നുമാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് നിഷേധിച്ചാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. എല്‍ഡിഎഫ് ഗവണ്‍മെന്റിനെയും സിപിഎമ്മിനെയും മോശക്കാരായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണത്. ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് സിപിഎം നേതാക്കളും പ്രവര്‍ത്തകരും. സ്വര്‍ണക്കടത്ത് കേസുമായി സംസ്ഥാന ഗവണ്‍മെന്റിനെയും സിപിഎമ്മിനെയും ബന്ധപ്പെടുത്തി അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊതു പ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നതും ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമായ വ്യാജ വാര്‍ത്താ പ്രചാരണം പരിധിവിട്ട് പോവുകയാണ്. ആ കൂട്ടത്തില്‍ ഒന്നാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് എന്നെ പരാമര്‍ശിച്ചു നല്‍കിയ അടിസ്ഥാനരഹിതമായ വാര്‍ത്ത.

എല്‍ ഡി എഫ് ഗവണ്‍മെന്റിനെയും സി പി ഐ എമ്മിനെയും മോശക്കാരായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണത്.

ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് സി പി ഐ എം നേതാക്കളും പ്രവര്‍ത്തകരും. 'കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും തമ്മില്‍ വ്യക്തിപരവും സംഘടനാപരവുമായി' പ്രശ്നങ്ങള്‍ ഉടലെടുത്തു എന്നാണു ഏഷ്യാനെറ്റ് വാര്‍ത്ത. ആ വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അത്തരത്തിലുള്ള ഒരു വിഷയവും പാര്‍ട്ടിക്കു മുന്നിലില്ല.

സ്വര്‍ണ്ണക്കടത്ത് കേസുമായി സംസ്ഥാന ഗവണ്‍മെന്റിനെയും സി പി ഐഎ എമ്മിനെയും ബന്ധപ്പെടുത്തി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത്. സി പി ഐ എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെ പോലും നീചമായ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു. രാഷ്ട്രീയ എതിരാളികള്‍ ഒരു കൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ചുനടത്തുന്ന കള്ളക്കളികള്‍ ജനം തിരിച്ചറിയും. ഇത്തരക്കാര്‍ക്ക് ജനങ്ങള്‍ തന്നെ ഉചിതമായ തിരിച്ചടി നല്‍കും

Related Stories

No stories found.
logo
The Cue
www.thecue.in