'വി മുരളീധരന്‍ കേന്ദ്രമന്ത്രിയായശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിരം സംഭവം' ; ചോദ്യം ചെയ്യണമെന്ന് സിപിഎം

'വി മുരളീധരന്‍ കേന്ദ്രമന്ത്രിയായശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിരം സംഭവം' ; ചോദ്യം ചെയ്യണമെന്ന് സിപിഎം

വി മുരളീധരന്‍ കേന്ദ്രമന്ത്രിയായ ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിരം സംഭവമാണെന്ന് സിപിഎം. രാജ്യദ്രോഹകുറ്റം ആരോപിക്കപ്പെട്ട കേസില്‍ സത്യം തെളിയാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ ജൂലൈയില്‍ വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നതായി ധനമന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കിയതോടെ വി മുരളീധരന് പദവയില്‍ തുരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. അദ്ദേഹം രാജിവെയ്ക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രി പുറത്താക്കണം. കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച ഉത്തവില്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതിന് ശേഷവും മുരളീധരന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ആഭ്യന്തരമന്ത്രാലയത്തിന്റെയും ധനമന്ത്രാലയത്തിന്റെയും നിലപാട് പരസ്യമായി തള്ളി കൂട്ടുത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സിപിഎം ആരോപിച്ചു.

നയതന്ത്ര ബാഗേജ് ആണെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയ ശേഷമാണ് അത് പരിശോധിച്ചതെന്ന് ധനമന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ ബിജെപി അനുകൂല ചാനലിന്റെ കോഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി കേസിലെ പ്രതിയുടെ മൊഴിയുമുണ്ട്. കേസ് മാധ്യമ ശ്രദ്ധ നേടുംമുന്‍പാണ് ഈ ഉപദേശം നല്‍കിയത്. അനില്‍ നമ്പ്യാരുടെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റവും സംശയകരമാണ്. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയില്‍ മുരളീധരനിലേക്ക് അന്വേഷണം എത്തുമായിരുന്നു. ഇതിന് മുന്‍പ് നിരവധി തവണ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട് വിദേശ മന്ത്രാലയത്തിലെ ഉന്നതരുടെ സഹായമില്ലാതെ ഇത് നടക്കില്ല. സത്യം പുറത്തുകൊണ്ടുവരാന്‍ മുരളീധരനെ ചോദ്യം ചെയ്യണമെന്നും സിപിഎം ആവശ്യപ്പെടുന്നു.

ലോക്‌സഭയില്‍ യുഡിഎഫ് എംപിമാര്‍ക്ക് നല്‍കിയ മറുപടിയിലാണ് ധനമന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്. എന്നാല്‍ ഇതുവരെ വിഷയത്തില്‍ യുഡിഎഫ് പ്രതികരിച്ചിട്ടില്ല. എന്നും ഇവര്‍ പുലര്‍ത്തുന്ന കുറ്റകരമായ നിശ്ശബ്ദത യുഡിഎഫ് ബിജെപി ബാന്ധവത്തിന്റെ ഭാഗമാണ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതില്‍ നിന്ന് ബോധപൂര്‍വം ശ്രദ്ധ തിരിച്ചുവിടുന്നതിനുകൂടിയാണ് ഇപ്പോഴത്തെ വിവാദങ്ങളെന്ന് ജനം തിരിച്ചറിയണമെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in