'കടക്ക് പുറത്തെ'ന്ന് പറയാന്‍ തോന്നിയിട്ടുണ്ടോയെന്ന് സത്യന്‍ അന്തിക്കാട് ; ഉമ്മന്‍ചാണ്ടിയുടെ മറുപടി ഇങ്ങനെ
നിയമസഭാംഗമെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി, മാതൃഭൂമിക്കുവേണ്ടി സംവിധായകന്‍ സത്യന്‍ അന്തിക്കാട് നടത്തിയ അഭിമുഖത്തില്‍ നിന്ന്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങള്‍ താങ്കളെ ഒരുപാട് ആക്രമിച്ചിട്ടുണ്ട്. നമുക്കുതന്നെ വിഷമം തോന്നുന്ന വിധത്തിലായിരുന്നു. ആരോടെങ്കിലും എപ്പോഴെങ്കിലും കടക്ക് പുറത്തെന്ന് പറയാന്‍ തോന്നിയിട്ടുണ്ടോ ?
ഒരിക്കലുമില്ല, എനിക്ക് ഒരു വിശ്വാസമുണ്ട് ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എനിക്ക് ഒരു ആപത്തും ഉണ്ടാകില്ല. തെറ്റ് ചെയ്താല്‍ ശിക്ഷ കിട്ടും. ആ വിശ്വാസം ജീവിതത്തില്‍ എല്ലാ കാലത്തും സത്യമായിട്ട് വരികയും അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. ഏത് വിമര്‍ശനം വന്നാലും സ്വാഭാവികമായും സന്തോഷമല്ല തോന്നാറ്, ദുഖമുണ്ട്. അതിനെ നേരിടാനുള്ള വിഷമമൊക്കെയുണ്ടാകും. എന്നാല്‍ എന്താണെങ്കിലും ഇതെല്ലാം താല്‍ക്കാലികമാണ്, നാളെയത് തെളിയും, നല്ല സമയം വരും എന്ന വിശ്വാസത്തില്‍ മുന്നോട്ടുപോകും. അതെനിക്ക് സംയമനം പാലിക്കാന്‍ ശക്തി തരുന്നു. ഞാന്‍ തകര്‍ന്നു, ഇതോടുകൂടി വേറെ ഒന്നുമില്ലെന്നൊക്കെ തോന്നിയാല്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. ആക്ഷേപങ്ങളില്‍ ഒരംശമെങ്കിലും ബാധിക്കുന്നതാണെങ്കില്‍ എനിക്ക് അങ്ങനെ നില്‍ക്കാന്‍ പറ്റില്ല. ഞാന്‍ പതറും. ആത്മവിശ്വാസം ഉള്ളതുകൊണ്ടുമാത്രമാണ് ചാഞ്ചല്യമില്ലാതെ നില്‍ക്കാന്‍ കഴിയുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ ചില കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ അങ്ങ് എന്താ, എന്താ എന്ന് ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ശ്രീനിവാസനും അത്തരത്തിലൊരു ശൈലിയുണ്ട്. ശ്രീനി ആദ്യം പൊട്ടിച്ചിരിക്കും. ചിരിക്കുമ്പോള്‍ ചോദ്യത്തിന്റെ മറുപടി ആലോചിക്കുകയായിരിക്കും. ആ ടെക്‌നിക്ക് ഉപയോഗിക്കാറുണ്ടോ ?
ചിലപ്പോള്‍ ചോദ്യങ്ങള്‍ മനസ്സിലാകാതെ വരുമ്പോള്‍ എന്തായെന്ന് ചോദിക്കും. ചിലപ്പോള്‍ ഉത്തരം പറയാനുള്ള തയ്യാറെടുപ്പിനുള്ള സമയമെടുക്കലായും ഉപയോഗിക്കാറുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരില്‍ ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ളത് അച്യുതമേനോനെയാണെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. കാര്യങ്ങള്‍ നടത്തണമെന്ന വാശിയുണ്ട് അദ്ദേഹത്തിന്. ഇന്ദിരാഗാന്ധിക്കും അദ്ദേഹത്തെ ബഹുമാനമായിരുന്നു. എംഎന്‍ ഗോവിന്ദന്‍ നായര്‍, ടിവി തോമസ്. ടികെ ദിവാകരന്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ സ്‌നേഹവും ബഹുമാനവും തോന്നിയ ഇടതുനേതാക്കളെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അങ്ങനെയൊരു വിധിയുണ്ടാകുമായിരുന്നില്ലെന്നായിരുന്നു ശബരിമല വിഷയത്തില്‍ അദ്ദേഹത്തിന്റെ മറുപടി. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആചാരങ്ങള്‍ക്കെതിരായ സത്യവാങ്മൂലം കൊടുത്തത്. 2016 ജനുവരിയില്‍ ശക്തമായ പുതിയ സത്യവാങ്മൂലം ഞങ്ങള്‍ കൊടുത്തു. അതാണ് വിധിയില്‍ വിയോജിച്ച ജഡ്ജി ചൂണ്ടിക്കാട്ടിയതും. പത്മനാഭസ്വാമി ക്ഷേത്ര വിഷയത്തിലും യുഡിഎഫിന്റെ നിലപാടിന് അനുകൂലമായാണ് കോടതിവിധി വന്നത്. ആചാരവിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുത്. വിശ്വാസികളെ മുറിവേല്‍പ്പിക്കരുതെന്നാണ് നിലപാടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.