സുദര്‍ശന്‍ ടിവിയുടെ 'യുപിഎസ്‌സി ജിഹാദ്' പരിപാടിക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍; നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് വാദം

സുദര്‍ശന്‍ ടിവിയുടെ 'യുപിഎസ്‌സി ജിഹാദ്' പരിപാടിക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍; നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് വാദം

വിവാദമായതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്ത സുദര്‍ശന്‍ ടിവിയിലെ വിവാദ പരിപാടിക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. യുപിഎസ്‌സി ജിഹാദ് എന്ന ആരോപണവുമായി മുസ്ലീങ്ങള്‍ക്കെതിരെ കടുത്ത വിദ്വേഷം പരത്തുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിപാടി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

എന്നാല്‍ ചാനല്‍ നിയമവിരുദ്ധമായി ഒന്നും സംപ്രേഷണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഏതെങ്കിലും തരത്തില്‍ പ്രോഗ്രാം കോഡ് ലംഘിക്കുന്നില്ലെന്ന് ചാനല്‍ ഉറപ്പാക്കണമെന്നും, ലംഘനം കണ്ടെത്തിയാല്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സുദര്‍ശന്‍ ടിവി അധികൃതര്‍ നല്‍കിയ വിശദീകരണം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ്. സുദര്‍ശന്‍ ടിവി പ്രക്ഷേപണം ചെയ്യുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടി ഒരു നിയമവും ലംഘിക്കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന് നല്‍കിയ വിശദീകരണത്തില്‍ ചാനല്‍ അധികൃതര്‍ അവകാശപ്പെട്ടത്.

സര്‍ക്കാര്‍ ജോലികള്‍ മുസ്ലീങ്ങള്‍ പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യുപിഎസ്‌സി ജിഹാദ് എന്ന ഹാഷ്ടാഗില്‍ സുദര്‍ശന്‍ ടിവി പരിപാടി സംപ്രേഷണം ചെയ്യാനിരുന്നത്. അടുത്ത കാലത്ത് ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാരില്‍ മുസ്ലീങ്ങളുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ചാനലിന്റെ ചീഫ് എഡിറ്റര്‍ സുരേഷ് ചവാങ്കേ അവതരിപ്പിക്കാനിരുന്ന പരിപാടിയുടെ പ്രൊമോ പുറത്തുവന്നതിന് പിന്നാലെ വിവാദമാവുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജാമിയ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആഗസ്റ്റ് 29ന് ഡല്‍ഹി ഹൈക്കോടതി പരിപാടി സ്റ്റേ ചെയ്തത്. ജസ്റ്റിസ് നവീന്‍ ചാവ് ലയുടെ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു നടപടി. പുറത്തുവന്ന പരിപാടിയുടെ ട്രെയിലര്‍ കേബിള്‍ ടെലവിഷന്‍ നെറ്റ്‌വര്‍ക്ക് ആക്ട് 1995 അനുസരിച്ചുള്ള പ്രോഗ്രാം കോഡ് ലംഘിക്കുന്നതായും കോടതി നിരീക്ഷിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in