കെപിസിസി അംഗത്തിന്റെ വീട് തകര്‍ത്തത് മകനെന്ന് പൊലീസ്, പൊളിഞ്ഞത് സിപിഎം തകര്‍ത്തെന്ന ആരോപണം

കെപിസിസി അംഗത്തിന്റെ വീട് തകര്‍ത്തത് മകനെന്ന് പൊലീസ്, പൊളിഞ്ഞത് സിപിഎം തകര്‍ത്തെന്ന ആരോപണം
Published on

തിരുവനന്തപുരം മണക്കാട്ട് കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ലീന മുട്ടത്തറയുടെ വീട് തകര്‍ത്തത് മകന്‍ എന്ന് പൊലീസ്. മകന്‍ നിഖില്‍ കൃഷ്ണയും സുഹൃത്തും ചേര്‍ന്നാണ് വീട് അടിച്ച തകര്‍ത്തത്. നിഖിലിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ ലീനയുടെ വീട് സന്ദര്‍ശിച്ചിരുന്നു

ഇതിന്റെ തുടര്‍ച്ചയായി സിപിഐഎം പ്രവര്‍ത്തകര്‍ വീട് തകര്‍ത്തെന്നായിരുന്നു ലീനയുടെ പരാതി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടേകാലോടെ ബൈക്കിലെത്തിയ സംഘം ആദ്യം ജനല്‍ച്ചിലുകള്‍ എറിഞ്ഞുതകര്‍ക്കുകയായിരുന്നുവെന്നാണ് ലീന പറഞ്ഞിരുന്നത്. അക്രമത്തിന് ശേഷം ഒരാള്‍ ഓടിപ്പോയെന്നും സിപിഎം പാര്‍ട്ടി ഓഫീസിന്റെ ഭാഗത്ത് നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോവുന്നത് കണ്ടെന്നുമായിരുന്നു ലീനയുടെ പ്രതികരണം.

സിപിഐ എമ്മിനെ കുടുക്കുന്നതിനുവേണ്ടി താൻ തന്നെയാണ് സ്വന്തം വീട് ആക്രമിച്ചതെന്ന് നിഖിൽ മൊഴി നൽകി. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തന്റെ വീടും ആക്രമിച്ചു എന്നാണ് കെപിസിസി അംഗമായ ലീന പറഞ്ഞിരുന്നത്

logo
The Cue
www.thecue.in