ബംഗളൂരുവില്‍ പിടിയിലായ ലഹരിമാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമെന്ന് പികെ ഫിറോസ്, ഫോണ്‍ രേഖകള്‍ പുറത്തുവിടും

ബംഗളൂരുവില്‍ പിടിയിലായ ലഹരിമാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമെന്ന് പികെ ഫിറോസ്, ഫോണ്‍ രേഖകള്‍ പുറത്തുവിടും

ബിനീഷ് കോടിയേരിക്കെതിരെ ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബംഗളൂരുവില്‍ അറസ്റ്റിലായ ലഹരി മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് ഫിറോസിന്റെ ആരോപണം. ബംഗളൂരുവില്‍ പിടിക്കപ്പെട്ട മയക്കുമരുന്നുമാഫിയയിലെ പ്രതി മുഹമ്മദ് അനൂപുമായി ബിനീഷിന് അടുത്ത ബന്ധമുണ്ടെന്നും പികെ ഫിറോസ് ആരോപിക്കുന്നു. സിനിമാ ലോബിയുമായും ഇവര്‍ക്ക് ബന്ധമുണ്ട്.

സ്വപ്‌നാ സുരേഷ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ബംഗളൂരുവില്‍ പിടിക്കപ്പെട്ട ജൂലൈ 10ന് ലഹരി മാഫിയ കേസിലെ പ്രതി മുഹമ്മദ് അനൂപിന്റെ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിക്കണം. 2015 മുതല്‍ മുഹമ്മദ് അനൂപുമായി ബിനീഷിന് ബന്ധമുണ്ട്. 2011 മുതല്‍ ഡ്രഗ് ബിസിനസുണ്ടെന്ന് അനൂപ് മൊഴിയില്‍ പറയുന്നുണ്ട്. 2015ല്‍ തുടങ്ങിയ ഹോട്ടല്‍ ഉദ്ഘാടനത്തില്‍ മുഹമ്മദ് അനൂപിന്റെ ഫേസ്ബുക്ക് പേജില്‍ ബിനീഷ് സംസാരിക്കുന്നുണ്ടെന്നും പി.കെ ഫിറോസ്. ലോക്ക് ഡൗണില്‍ നടന്ന നൈറ്റ് പാര്‍ട്ടിയുമായി ബിനീഷിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കണം.

അനൂപ് മുഹമ്മദിന്റെ ഹോട്ടലില്‍ പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്ന് മൊഴിയിലുണ്ടെന്നും ഫിറോസ്. സ്വര്‍ണ്ണക്കടത്തുമായും ലഹരിമരുന്ന് മാഫിയയുമായും ഈ മൊഴിക്ക് ബന്ധമുണ്ടെന്നും പി.കെ ഫിറോസ്. മുഹമ്മദ് അനൂപിന്റെ മൊഴിയിലെ ആരോപണങ്ങള്‍ ബിനീഷ് കോടിയേരി നിഷേധിക്കട്ടെ. റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പമുള്ള മൊഴിയിലാണ് ബിനീഷിനെതിരെ വെളിപ്പെടുത്തലുള്ളതെന്നും പി.കെ ഫിറോസ്. സ്വന്തം കോള്‍ ലിസ്റ്റ് പുറത്തുവിടാന്‍ ബിനീഷ് തയ്യാറുണ്ടോ എന്നും ഫിറോസ്.

കേരളത്തിലെ പല സിനിമാ താരങ്ങള്‍ക്കും ലഹരിമാഫിയയുമായി ബന്ധമുണ്ട്. കേരളത്തിലെ ചില സിനിമാ താരങ്ങള്‍ക്ക് ഈ ഹോട്ടലുമായി ബന്ധമുണ്ട്. നടന്‍ ആസിഫലി ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ ഈ ഹോട്ടലിന് ആശംസയര്‍പ്പിച്ച് സംസാരിക്കുന്നുണ്ടെന്നും ഫിറോസിന്റെ ആരോപണം. ബംഗളൂരുവിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആണ് കേസ് അന്വേഷിക്കുന്നത്.

അനൂപുമായി വെറും പരിചയം മാത്രമെന്ന് ബിനീഷ് കോടിയേരി

അനൂപ് മുഹമ്മദിന് ബംഗളൂരുവില്‍ റസ്റ്റോറന്റ് തുടങ്ങാന്‍ പൈസ കടം കൊടുത്തിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു. അനൂപ് മുഹമ്മദ് സുഹൃത്തായിരുന്നു. അനൂപിന് ലഹരി ബിസിനസ് ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു. വസ്്ത്രവ്യാപാരിയെന്ന നിലക്കാണ് അനൂപിനെ പരിചയമെന്നും, ആറ് ലക്ഷത്തോളം രൂപ കടമായാണ് നല്‍കുന്നതെന്നും ബിനീഷ് കോടിയേരി. സ്വര്‍ണ്ണക്കടത്തുമായി അനൂപിന് ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും ബിനീഷ് കോടിയേരി.

Related Stories

No stories found.
logo
The Cue
www.thecue.in