16ാം വയസില്‍ ഭൗതികവാദത്തിലേക്കും പിന്നീട് കമ്യൂണിസത്തിലേക്കും വഴിതിരിഞ്ഞുവെന്നും എസ് രാമചന്ദ്രന്‍ പിള്ള
രമേശ് ചെന്നിത്തലയുടെ പിതാവും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ജന്മഭൂമി ലേഖനത്തില്‍ സിപിഐഎമ്മിലും കോണ്‍ഗ്രസിലും വാദപ്രതിവാദം. ജന്മഭൂമി ലേഖനത്തെ മുന്‍നിര്‍ത്തി രമേശ് ചെന്നിത്തല കോണ്‍ഗ്രസിനകത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സ്‌കൂള്‍ പഠനകാലത്ത് രണ്ട് വര്‍ഷം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും 16ാം വയസില്‍ ഭൗതികവാദത്തിലേക്കും പിന്നീട് കമ്യൂണിസത്തിലേക്കും വഴിതിരിഞ്ഞുവെന്നും എസ് രാമചന്ദ്രന്‍ പിള്ള ജന്മഭൂമി ലേഖനത്തോട് പ്രതികരിച്ചു.
ജന്മഭൂമി ലേഖനത്തിലെ പരാമര്‍ശം
സിപിഎമ്മില്‍ കൊടിയേരിയേക്കാള്‍ വലിയ നേതാവാണല്ലോ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്ആര്‍പി. ആ മാന്യതയക്കു കാരണം അദ്ദേഹത്തിന്റെ ആര്‍എസ്എസ് സംസ്‌കാരമാണ്എന്നു പറയുന്നവരുമുണ്ട്. ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല, രാമചന്ദ്രന്‍ പിള്ള കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നു. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് എസ്ആര്‍പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയും പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്യുകയായിരുന്നു.
ആർഎസ്എസ് ശാഖയുമായി 16 വയസിനു മുമ്പ് രണ്ട് വർഷം ബന്ധമുണ്ടായിരുന്നു. 16-ാം വയസ്സിൽ ഭൗതികവാദിയായി. ദേശീയവാദത്തെക്കാൾ സാർവ്വദേശീയതയാണ് നല്ലതെന്ന് തീരുമാനിച്ച് കമ്മ്യൂണിസത്തിലേക്ക് തിരിഞ്ഞു. 18-ാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം കിട്ടി. പല ആശയങ്ങളിലുള്ളവരും അന്ന് കമ്മ്യൂണിസത്തിലേക്ക് തിരിഞ്ഞത് പാർട്ടിയുടെ കരുത്തിൻറെ തെളിവാണെന്നും" എസ്ആർപി
രമേശ് ചെന്നിത്തലയെക്കുറിച്ച് ജന്മഭൂമി ലേഖനത്തിലെ പരാമര്‍ശം
രമേശ് ആര്‍എസ്എസ് ആയിരുന്നില്ലെങ്കിലും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍എസ്എസിനെ സ്നേഹിച്ചിരുന്നു. ചെന്നിത്തല മഹാത്മാ സ്‌ക്കൂളിലെ അധ്യാപകനായ അദ്ദേഹം ആര്‍എസ്എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസുകാരിയായിരുന്ന രമേശിന്റെ അമ്മ ദേവകിയമ്മ തൃപ്പെരുന്തുറ പഞ്ചായത്ത് പ്രഡിഡന്റായിരുന്നകാലത്താണ് സിപിഎം ചെന്നിത്തലയില്‍ അക്രമരാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നുകൊണ്ടായിരുന്നു അത്. കെഎസ്യു കളിച്ചു നടന്ന രമേശിനുനേരെയും അക്കാലത്ത് സിപിഎം അതിക്രമം നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ തല്ലാന്‍ വളഞ്ഞപ്പോള്‍, രാമകൃഷ്ണന്‍ സാറിന്റെ മകന്‍ എന്ന നിലയില്‍ രക്ഷപ്പെടുത്തിയിട്ടുണ്ടാകാം. അതിനപ്പുറം രമേശിന് ആര്‍എസ്എസിന്റെ ഒരു മണോം ഗുണോം ഇല്ലെന്ന് ആ സംഘടനയെ ആറിയാവുന്ന ആര്‍ക്കുമറിയാം
രമേശ് ചെന്നിത്തല ആര്‍എസ്എസുകാരനല്ലെന്ന് ആര്‍എസ്എസ് മുഖപത്രം വക്കാലത്ത് എടുക്കുന്നത് ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് കൊണ്ടാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു. പിണറായി സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവര്‍ത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആര്‍എസ്എസ് - കോണ്‍ഗ്രസ് ബാന്ധവം.