'പൊലീസിനെ മഹത്വവല്‍ക്കരിച്ച എന്റെ അഞ്ച് സിനിമകളെ ഓര്‍ത്ത് ഖേദം': സിങ്കം സംവിധായകന്‍ ഹരി

'പൊലീസിനെ മഹത്വവല്‍ക്കരിച്ച എന്റെ അഞ്ച് സിനിമകളെ ഓര്‍ത്ത് ഖേദം': സിങ്കം സംവിധായകന്‍ ഹരി

പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റ് തൂത്തുക്കുടി സ്വദേശികളായ ജയരാജ്, ഫെനിക്സ് എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം അറിയിച്ച് സംവിധായകൻ ഹരി. പൊലീസിനെ മഹത്വവല്‍ക്കരിച്ച തന്റെ സിനിമകളെ ഓര്‍ത്ത് ഖേദമുണ്ടെന്ന് സംവിധായകൻ തന്റെ കത്തിൽ പറയുന്നു. 'സാത്താൻകുളത്ത് നടന്നത് പോലെ ഭയാനകവും ക്രൂരവുമായ ഒരു സംഭവം തമിഴ്‌നാട്ടിൽ മറ്റാർക്കും ഇനി സംഭവിക്കരുത്. കേസുമായി ബന്ധപ്പെട്ട എല്ലാവർക്കും ഏറ്റവും ഉയർന്ന ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുക എന്നതാണ് അതിനുള്ള ഏക മാർഗം. പൊലീസ് സേനയിലെ ചിലരുടെ ഇത്തരം പ്രവൃത്തികൾ മുഴുവൻ സേനയെയും അപമാനിക്കുന്നതാണ്. പൊലീസിനെ മഹത്വവത്കരിക്കുന്ന അഞ്ച് ചിത്രങ്ങൾ ചെയ്തതിൽ ഞാൻ ഇന്ന് ഖേദിക്കുന്നു', ഹരി ട്വിറ്ററിൽ പങ്കുവെച്ച കത്തിൽ പറയുന്നു.

വിക്രത്തിനെ നായകനാക്കി 2003ൽ പുറത്തിറങ്ങിയ സാമി ആയിരുന്നു ഹരിയുടെ ആദ്യ പൊലീസ് ചിത്രം. പൊലീസിനെ പ്രകീർത്തിച്ചുകൊണ്ടുളള അഞ്ച് ചിത്രങ്ങളാണ് ഇതുവരെ ഹരിയുടെ സംവിധാനത്തിൽ പുറത്തുവന്നിട്ടുളളത്. അവയെല്ലാം പൊലീസ് ഏറ്റുമുട്ടലുകളെ ന്യായീകരിക്കുന്നതും അതിക്രമത്തെ മഹത്വവൽക്കരിക്കുന്നതുമാണ്. സാമി, സാമി സ്ക്വയർ എന്നീ രണ്ട് ചിത്രങ്ങളെ കൂടാതെ സൂര്യയെ നായകനാക്കി സിംഗം, സിംഗം 2, സിംഗം 3 എന്നീ മൂന്ന് ചിത്രങ്ങളുമാണ് സംവിധായകൻ തന്റെ കത്തിൽ പറയുന്ന അഞ്ച് ചിത്രങ്ങൾ. പൊലീസ് വേഷത്തിലെത്തുന്ന താരങ്ങളുടെ പഞ്ച് ഡയലോഗുകൾ ഉൾക്കൊള്ളുന്ന വിപുലമായ ആക്ഷൻ സീക്വൻസുകളും ഈ സിനിമകളിലുണ്ട്. കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ അധികാരം ഉപയോ​ഗപ്പെടുത്തേണ്ടവരാണ് പൊലീസുകാർ. അവർ തന്നെ അധികാരത്തെ ദുരുപയോ​ഗം ചെയ്താൽ നമ്മൾ അതിനെതിരെ പ്രതികരിക്കണമെന്നും സംവിധായകൻ പറയുന്നു.

കസ്റ്റഡി മരണത്തിൽ തമിഴ്‌നാട്ടിൽ വൻ പ്രകോപനം ഉണ്ടായതിനെ തുടർന്നാണ് ഹരിയുടെ പ്രസ്താവന. സംഭവത്തിനെതിരെ പ്രതിഷേധം അറിയിച്ച് പല പ്രമുഖരും രം​ഗത്ത് വന്നിരുന്നു. പൊലീസിന്റെ ക്രൂരപീഡനത്തിലൂടെയാണ് ജയരാജും ഫെനിക്സും മരണപ്പെട്ടത് എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കിലും മാധ്യമങ്ങളിലെ ദൃക്‌സാക്ഷി വിവരണങ്ങൾ പൊതുജനത്തെ പ്രകോപിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in