ജോസ് കെ മാണി പുറത്ത്; മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫ്

ജോസ് കെ മാണി പുറത്ത്; മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫ്

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്നും പുറത്താക്കി. കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കുകയായിരുന്നു. യുഡിഎഫ് യോഗത്തിലേക്ക് ജോസ് കെ മാണി വിഭാഗത്തെ വിളിക്കില്ലെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അറിയിച്ചു.

ജോസ് കെ മാണി വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ല. യുഡിഎഫ് നേതൃത്വത്തെ ധിക്കരിച്ചു. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയണമെന്ന തീരുമാനം പാലിച്ചില്ല. യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലെന്ന് ജോസ് വിഭാഗം വാദിച്ചു. പല തവണ ചര്‍ച്ച നടത്തി. ലാഭ നഷ്ടങ്ങള്‍ നോക്കിയല്ല തീരുമാനം എടുത്തത്. ആവശ്യത്തിലേറെ സമയം നല്‍കിയെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

യുഡിഎഫ് തീരുമാനം ചതിയെന്ന് കേരള കോണ്‍ഗ്രസ്

യുഡിഎഫില്‍ നിന്നും പുറത്താക്കാനുള്ള കാരണം അറിയില്ലെന്ന് ജോസ് കെ മാണിക്കൊപ്പം നില്‍ക്കുന്ന റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചു. യുഡിഎഫിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാം. യുഡിഎഫിന്റെ തീരുമാനം ചതിയും പാതകവുമാണ്. അണികളും പണവുമില്ലാത്ത പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് മാണി വിഭാഗം. വഴിയാധാരമാകില്ല. മറ്റ് മുന്നണികളിലേക്ക് പോകുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും വൈകാരികമായി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.

കെ എം മാണിയുടെ മരണത്തിന് ശേഷമാണ് കേരളാ കോണ്‍ഗ്രസില്‍ അധികാര വടംവലി ആരംഭിച്ചത്. തര്‍ക്കം കാരണം പാലാ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെട്ടു. ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് നല്‍കാത്തതായിരുന്നു നടപടിയിലേക്ക് നയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in