കേരള മോഡലില്‍ നിന്ന് ലോകം പഠിക്കേണ്ടത്, കൊവിഡില്‍ പ്രശംസിച്ച് അല്‍ ജസീറ

കേരള മോഡലില്‍ നിന്ന് ലോകം പഠിക്കേണ്ടത്, കൊവിഡില്‍ പ്രശംസിച്ച് അല്‍ ജസീറ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രശംസിച്ച് അല്‍ജസീറ. അമേരിക്കയെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും മറികടന്ന് കൊവിഡ് വ്യാപനം കേരളം കുറയ്ക്കുന്നതെങ്ങനെയെന്നാണ് റിപ്പോര്‍ട്ട്. അല്‍ജസീറയുടെ ഓണ്‍ലൈന്‍ ചാനലായ എജെ പ്ലസിലാണ് കേരളാ മോഡലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുള്ളത്.

ഇന്ത്യയില്‍ ആദ്യം കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. മെയ് അവസാനത്തോടെ അമേരിക്കയില്‍ കൊവിഡ് മരണം 10,0000 ആയപ്പോള്‍ കേരളത്തില്‍ ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് എജെ പ്ലസ് ചൂണ്ടിക്കാണിക്കുന്നു. കേരളം ഒത്തൊരുമിച്ചാണ് കൊവിഡിനെ പ്രതിരോധിക്കുന്നതെന്ന് കൊച്ചി എപ്പിഡമോളജി വിഭാഗത്തിലെ ഡോക്ടര്‍ അജു മാത്യു പ്രതികരിക്കുന്നുണ്ട്.

കേരളത്തിന്റെ രാഷ്ട്രീയഘടനയും നയങ്ങളും ഇതിന് സഹായിക്കുന്നുണ്ടെന്നാണ് എജെ പ്ലസ് വിലയിരുത്തുന്നത്. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ നേട്ടമായും ചൂണ്ടിക്കാണിക്കുന്നു. ജനുവരിയില്‍ ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ കേരളത്തില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ജനുവരി 27ന് വുഹാനില്‍ നിന്നും എത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രമുഖ വൈറോളജിസ്റ്റ് ഷഹീദ് ജമാലും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നുണ്ട്.

ബ്രേക്ക് ദി ചെയ്ന്‍ ക്യാപെയ്‌നിലൂടെ രോഗപ്രതിരോധ നടപടികള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. പൊലീസ് സേന ഉള്‍പ്പെടെ ഈ പ്രചരണത്തിന്റെ ഭാഗമായി. പ്രധാനമന്ത്രി നരേന്ദ്രമോദി സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിഥി തൊഴിലാളികള്‍ കിലോമീറ്ററുകള്‍ നടന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. കേരളത്തില്‍ സര്‍ക്കാര്‍ ഇവര്‍ക്കായി ഭക്ഷണവും യാത്ര ചെയ്യാന്‍ സൗകര്യവും ഒരുക്കി.

കേരളത്തിന്റെ പൊതുവിതരണസംവിധാനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ക്വാറന്റീനിലായവര്‍ക്ക് മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ഒരുക്കിയ സംവിധാനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് സര്‍ക്കാര്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.

2018ല്‍ നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള അനുഭവങ്ങളും കൊവിഡിനെ നേരിടാന്‍ സംസ്ഥാനത്തെ സഹായിച്ചു. കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ പശുമൂത്രം കുടിക്കാനുള്ള ഹിന്ദു സംഘടനകളുടെ പ്രചരണത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ കറുത്തവംശജര്‍ക്കെതിരെയും കൊവിഡ് വ്യാപനത്തിന്റെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ മുസ്ലിംങ്ങള്‍ക്കെതിരെയും ആക്രമണം നടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in