കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കൊപ്പം ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. സര്‍ക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സിലൂടെയാണ് അധ്യാപകര്‍ ക്ലാസെടുക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. ക്ലാസ്സ് ലഭിക്കാത്തവരുടെ പ്രശ്‌നം ഒരാഴ്ച്ചക്ക് ശേഷം പരിഹരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ചാനല്‍ വഴിയുള്ള ക്ലാസുകളുടെ ഭാഗമാകുന്നതിന് ടെലിവിഷനോ, സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത കുട്ടികളുടെ കാര്യത്തില്‍ എന്ത് ചെയ്യുമെന്ന ആസങ്ക വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെടെ പങ്കുവച്ചിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് സ്‌കൂള്‍ തുറക്കാതെ ഓണ്‍ലൈനിലൂടെ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.
കോളേജുകളിലെ ഓൺലൈൻ പഠനവും ഇതോടൊപ്പം തുടങ്ങും. ഒറൈസ് സംവിധാനത്തിനുപുറമെ, https://asapkerala.webex.com/asapkerala/onstage/g.php MTID=ec0c9475a883464d05dae21f955272668 എന്ന ലിങ്കിലും ലഭിക്കും
45 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ച പരീക്ഷണ അടിസ്ഥാനത്തിലായിരിക്കും ക്ലാസ്സുകള്‍ നല്‍കുക. ഇതിനിടയിലുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തി വഴിയെ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകള്‍ക്കും ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷത്തിനും പ്രത്യേക സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 8.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തോടെയാണ് ക്ലാസുകള്‍ക്ക് തുടക്കമാകുന്നത്.
ആദ്യആഴ്ച പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഓണ്‍ലൈന്‍ ക്ലാസ്. തൊട്ടടുത്ത ആഴ്ച പുനസംപ്രേഷണമുണ്ടാകും. കുട്ടികള്‍ക്ക് ടെലിവിഷനിലോ, സ്മാര്‍ട്ട് ഫോണിലോ, ഇന്റര്‍നെറ്റ് വഴിയോ, ക്ലാസുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കണം അധ്യാപകര്‍ ടാസ്‌കുകള്‍ നല്‍കേണ്ടതെന്ന് നിര്‍ദേശമുണ്ട്. ലൈബ്രറികള്‍, അക്ഷയ സെന്റര്‍ എന്നീ കേന്ദ്രങ്ങളെയും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്.