അമ്മ നല്‍കിയ പിന്തുണയാണ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജമായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ അമ്മ ദിനത്തില്‍ എന്റെ പെറ്റമ്മയോടൊപ്പം മറ്റുചില അമ്മമാരെ കൂടി ഓര്‍ക്കുകയാണെന്നും ചെന്നിത്തല. നേഴ്‌സ്മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരായ അമ്മമാര്‍ക്കും ഈ ദിനം സമര്‍പ്പിക്കുന്നു. പാലൂട്ടുന്ന മക്കളെപോലും കാണാതെയാണ് ഇവര്‍ കോവിഡിനെ നേരിടാനായി ആശുപത്രിയില്‍ ചെലവഴിക്കുന്നത്. ഫേസ്ബുക്കിലാണ് മാതൃദിനത്തില്‍ രമേശ് ചെന്നിത്തലയുടെ കുറിപ്പ്
രമേശ് ചെന്നിത്തലയുടെ കുറിപ്പ്
അച്ഛൻ രാമകൃഷ്ണൻ നായർ അധ്യാപകനായിരുന്ന മഹാത്മാ സ്‌കൂളിലാണ് പഠനത്തോടൊപ്പം രാഷ്ട്രീയവും പഠിച്ചു തുടങ്ങിയത്.
മകനെ പഠിപ്പിച്ചു ഡോക്ടർ ആക്കണമെന്ന ആഗ്രഹത്തിന് വിരുദ്ധമായി കെ.എസ്.യു വിന്റെ നീലപതാകയും പിടിച്ചു ആ സ്കൂളിൽ സമരം വിളിച്ചത് കൂടുതൽ പ്രശ്നമുണ്ടാക്കി.
അച്ഛനും മകനും ഇടയിൽ പലപ്പോഴും പെട്ടുപോകുന്നത് അമ്മ ദേവകിയമ്മയാണ്.
കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുഴുകി പലപ്പോഴും രാത്രി വൈകി വീട്ടിലെത്തുന്നത് അച്ഛനെ ദേഷ്യം പിടിപ്പിച്ചിരുന്നു.
വാതിൽ തുറക്കരുതെന്നും അത്താഴം നൽകരുതെന്നും അമ്മയോട് അച്ഛൻ ആവശ്യപ്പെട്ടിരുന്നു.
എത്ര രാത്രി ആയാലും അമ്മ ഉറങ്ങാതെ കാത്തിരുന്നു.മിക്കവാറും സഹപ്രവർത്തകർ കൂടെ ഉണ്ടാകും. അത്കൊണ്ട് രണ്ട് മൂന്ന് പേർക്കുള്ള ഭക്ഷണം അമ്മ കരുതിവയ്ക്കുമായിരുന്നു.
പിന്നിലെ വാതിലിലൂടെ ഒച്ചയുണ്ടാക്കാതെ അകത്ത് കയറി ഭക്ഷണം കഴിച്ച് ഉറങ്ങുന്ന ഞങ്ങൾ, അതിരാവിലെ വീടുവിട്ട് ഇറങ്ങുകയും ചെയ്യും.
അമ്മ നൽകിയ ഈ പിന്തുണയാണ് രാഷ്ട്രീയത്തിൽ തുടർന്നും പ്രവർത്തിക്കാൻ ഊർജ്ജമായത്.
ഈ അമ്മ ദിനത്തിൽ എന്റെ പെറ്റമ്മയോടൊപ്പം മറ്റുചില അമ്മമാരെ കൂടി ഓർക്കുകയാണ്.
നേഴ്സ്മാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരായ അമ്മമാർക്കും ഈ ദിനം സമർപ്പിക്കുന്നു.
പാലൂട്ടുന്ന മക്കളെപോലും കാണാതെയാണ് ഇവർ കോവിഡിനെ നേരിടാനായി ആശുപത്രിയിൽ ചെലവഴിക്കുന്നത്.
അമ്മ എന്ന് വരും എന്ന ഉള്ളുപൊള്ളിക്കുന്ന ചോദ്യങ്ങളെ ആശ്വസിപ്പിച്ചു നാടിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന ഈ അമ്മമാരെയും നമുക്ക് സ്നേഹപൂർവ്വം ഓർക്കാം