സപ്രിങ്ക്‌ളര്‍ പരോക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം, ‘മൂലധനശക്തികള്‍ വിവര സമാഹരണത്തിന് ഇന്ത്യയെ ലക്ഷ്യമിടുന്നു’

സപ്രിങ്ക്‌ളര്‍ പരോക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം, ‘മൂലധനശക്തികള്‍ വിവര സമാഹരണത്തിന് ഇന്ത്യയെ ലക്ഷ്യമിടുന്നു’

സ്പ്രിങ്ക്‌ളര്‍ ഡാറ്റാ വിവാദത്തില്‍ പരോക്ഷ വിമര്‍ശനമുയര്‍ത്തി സിപിഐ മുഖപത്രം ജനയുഗം എഡിറ്റോറിയല്‍. വിവര സ്വകാര്യതയും വിവര സുരക്ഷിതത്വവും എന്ന തലക്കെട്ടിലാണ് പാര്‍ട്ടി പത്രത്തിലെ മുഖപ്രസംഗം. വിവര സമാഹരണം രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്നതില്‍ ഏറെ നിര്‍ണായകമാണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ടെന്നും, അവ കൈവശമില്ലാത്തവര്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും മായ്ക്കപ്പെടുമെന്നതും അനിഷേധ്യ യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്നും ജനയുഗം. ഇന്ത്യയില്‍ 'ആധാര്‍' എന്നറിയപ്പെടുന്ന 'യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുഐഡിഎഐ' വ്യാപകമായ എതിര്‍പ്പ് വിളിച്ചുവരുത്തിയത് ജനങ്ങളെ സംബന്ധിക്കുന്ന വിവരസമാഹരണം സുരക്ഷിതമായിരിക്കുമോ, അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കകൊണ്ടാണ്. വിവര സ്വകാര്യതയും വിവരസുരക്ഷിതത്വവും അതുകൊണ്ടുതന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും സ്വാതന്ത്ര്യം, സുരക്ഷിതത്വം, പരമാധികാരം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു,വിവര സമ്പദ്ഘടനയില്‍ ആധിപത്യം പുലര്‍ത്തുന്ന മൂലധനശക്തികള്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളില്‍ നിന്നുള്ള വിവര സമാഹരണമാണെന്നും ജനയുഗം മുഖപ്രസംഗം.

സ്പ്രിങ്ക്‌ളര്‍ ഇടപാട് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാതെ ഉദ്യോഗസ്ഥ തലത്തില്‍ എടുത്ത തീരുമാനമായതിനാല്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്നായിരുന്നു സിപിഐ നിലപാട്. വിവാദത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് നിയമമന്ത്രി എകെ ബാലന്‍ രംഗത്തെത്തിയിരുന്നു. സിപിഐഎം കേന്ദ്രനേതൃത്വവും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു.

ജനയുഗം മുഖപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍

ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ സ്വകാര്യത അതിന്റെ സുരക്ഷിതത്വം എന്നിവ ഡിജിറ്റല്‍, വിവര, വിനിമയ സാങ്കേതിക വിദ്യകളുടെ ലോകത്ത് അതീവ പ്രാധാന്യം കൈവരിക്കുന്നു. വിവര ലഭ്യതയും അതിന്റെ വിനിയോഗവും ആയിരിക്കും സമ്പത്തിന്റെ നിയന്ത്രണം ആരുടെ പക്കലെന്നു നിര്‍ണയിക്കുക. ഡാറ്റാ ഇക്കോണമിയുടെ ക്ലാസിക് മാതൃകകളാണ് ആമസോണ്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ ആഗോള കമ്പനികള്‍. അവര്‍ സമാഹരിച്ച വിവരങ്ങളുടെ മുകളിലാണ് ആ കമ്പനികള്‍ അവരുടെ വ്യവസായവാണിജ്യ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത്. ഡാറ്റ അത്തരം കമ്പനികള്‍ സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തതു സംബന്ധിച്ച വന്‍ വിവാദങ്ങള്‍ സമകാലിക ചരിത്രത്തിന്റെ ഭാഗമാണ്. വിവര സമാഹരണം രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്നതില്‍ ഏറെ നിര്‍ണായകമാണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. അവ കൈവശമില്ലാത്തവര്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും മായ്ക്കപ്പെടുമെന്നതും അനിഷേധ്യ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇന്ത്യയില്‍ 'ആധാര്‍' എന്നറിയപ്പെടുന്ന 'യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുഐഡിഎഐ' വ്യാപകമായ എതിര്‍പ്പ് വിളിച്ചുവരുത്തിയത് ജനങ്ങളെ സംബന്ധിക്കുന്ന വിവരസമാഹരണം സുരക്ഷിതമായിരിക്കുമോ, അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കകൊണ്ടാണ്. വിവര സ്വകാര്യതയും വിവരസുരക്ഷിതത്വവും അതുകൊണ്ടുതന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും സ്വാതന്ത്ര്യം, സുരക്ഷിതത്വം, പരമാധികാരം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ഡാറ്റ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും സ്വതന്ത്രമായ നിലനില്പ് ഇല്ല. അവ പരസ്പരപൂരകങ്ങളാണ്. സ്വകാര്യത കൂടാതെ സുരക്ഷിതത്വമോ സുരക്ഷിതത്വം കൂടാതെ സ്വകാര്യതയ്‌ക്കോ നിലനില്പില്ല. വിവര സമ്പദ്ഘടനയുടെ അഥവാ ഡാറ്റാ ഇക്കോണമിയുടെ ആരോഗ്യപരവും ക്രിയാത്മകവുമായ വളര്‍ച്ചയ്ക്ക് ഡാറ്റാ സുരക്ഷിതത്വവും സ്വകാര്യതയും നിയമപരമായി ഉറപ്പുവരുത്തേണ്ടതുണ്ട്. വികസിത യൂറോപ്യന്‍ രാജ്യങ്ങളടക്കം പാശ്ചാത്യലോകത്ത് വിവരസുരക്ഷിതത്വം, സ്വകാര്യത എന്നിവ സംബന്ധിച്ച് ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. എന്നാല്‍ അവയിലേറെയും വിവര സമ്പദ്ഘടനയില്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞ മൂലധന ശക്തികള്‍ക്ക് ഏറെ അനുകൂലമാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നു. വിവര സമ്പദ്ഘടനയില്‍ ആധിപത്യം പുലര്‍ത്തുന്ന മൂലധനശക്തികള്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളില്‍ നിന്നുള്ള വിവര സമാഹരണമാണ്.

വിവര സമ്പദ്ഘടനയുടെ ഏറ്റവും വലിയ വിപണി ഇന്നും ഇനി വരാനിരിക്കുന്ന ദശകങ്ങളിലും ഈ രാജ്യങ്ങളായിരിക്കും. ഈ കാലഘട്ടത്തില്‍ മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ സമസ്ത ആശയങ്ങളെയും ആവശ്യങ്ങളെയും രൂപപ്പെടുത്തുന്നതില്‍ വിവരസാങ്കേതിക വിദ്യ നിര്‍ണായക പങ്കാണ് ഇന്നും തുടര്‍ന്നും നിര്‍വഹിക്കുക. വിവരശേഖരങ്ങളുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന മൂലധന താല്പര്യങ്ങള്‍ക്ക് ആ പ്രക്രിയയില്‍ അഭൂതപൂര്‍വമായ പങ്കാളിത്തമാണ് കൈവന്നിരിക്കുന്നത്. സ്വാഭാവികമായും തങ്ങളുടെ ലാഭാര്‍ത്തിക്ക് അനുയോജ്യമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അവര്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചര്‍ച്ചാവിഷയമാകുന്ന കേരളത്തില്‍ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങള്‍ വിവരസമ്പദ്ഘടനയുടെ ഈ യുഗത്തില്‍ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അര്‍ഹിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in