കൊറോണ അല്ലാഹുവിന്റെ പദ്ധതിയെന്നും ചൈനയ്ക്ക് കൊടുത്ത ശിക്ഷയെന്നും പറഞ്ഞ ഇസ്ലാം മതപണ്ഡിതന് കൊവിഡ്
'ചൈനയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും ദൈവം നല്‍കിയ ശിക്ഷയാണ് കൊറോണ'എന്ന വിവാദ പരാമര്‍ശം നടത്തിയ മതപണ്ഡിതന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇറാഖിലെ ഇസ്ലാം മതപണ്ഡിതനായ അയത്തുള്ള ഹാദി അല്‍-മൊദറാസ്സിക്കും കുടുംബത്തിനുമാണ് കോവിഡ് 19 പിടിപെട്ടത്. 2019 നവംബര്‍ മുതല്‍ ചൈനയില്‍ പടര്‍ന്നുതുടങ്ങിയ കൊറോണ വൈറസ് ജനുവരിയോടെയാണ് രാജ്യത്ത് വ്യാപകമായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സമൂഹമാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്റെ പരാമര്‍ശം പ്രചരിച്ചുതുടങ്ങിയത്. പിന്നീടത് ലോകമാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെട്ടു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഒരു മിനിറ്റും നാല്‍പ്പത്തിയൊന്ന് സെക്കന്റുമായിരുന്നു പ്രചരിച്ച വീഡിയോയുടെ ദൈര്‍ഘ്യം. അതില്‍ അയത്തുള്ള ഹാദി ഇങ്ങനെ പറയുന്നു: 'ഇത് അല്ലാഹുവിന്റെ പദ്ധതിയാണ്, എങ്ങനെ മനസിലായി എന്നല്ലെ?, ചൈനയില്‍ നിന്നാണ് കൊറോണ വൈറസിന്റെ ആരംഭം. ലോകത്തിലെ ജനസംഖ്യയുടെ എഴിലൊന്ന് വസിക്കുന്ന വലിയ രാജ്യമാണ് ചൈന. ഇതേ ചൈന 20 ലക്ഷത്തോളം മുസ്ലീംങ്ങളെയാണ് പീഡിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഇരട്ടി 40 ലക്ഷം പേരുടെ ജീവിതത്തിലേക്ക് അല്ലാഹു രോഗം നല്‍കി. അവര്‍ കളിയാക്കുന്ന ശിരോവസ്ത്രങ്ങള്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ അവര്‍ക്കുതന്നെ ധരിക്കേണ്ടിവന്നു. ചൈനയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും ദൈവം നല്‍കിയ ശിക്ഷയാണിത്.
ഇറാഖിലെ മറ്റൊരു ഷിയ ഇസ്ലാമിക പണ്ഡിതനായ മൊഹമ്മദ് അല്‍ ഹിലിയാണ് രോഗവിവരം സംബന്ധിച്ച വിവരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഹാദി അല്‍-മൊദറാസ്സീയുടെ മരുമകന്‍ മൂസാ അല്‍-മൊദറാസ്സിയും ഇതേ വിവരം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. അദ്ദേഹത്തെ ദൈവം സംരക്ഷിക്കുമെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും മരുമകന്‍ മൂസായുടെ കുറിപ്പില്‍ പറയുന്നു. ഇറാഖില്‍ ഇതുവരെ 54 കൊറോണ കേസുകള്‍ സ്വിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.