‘23 ലക്ഷം ചിലവായപ്പോള്‍ കിട്ടിയത് 6.22 ലക്ഷം’ ; കരുണ വിവാദത്തില്‍ പ്രതികരണവുമായി ബിജിബാലും ഷഹബാസ് അമനും

‘23 ലക്ഷം ചിലവായപ്പോള്‍ കിട്ടിയത് 6.22 ലക്ഷം’ ; കരുണ വിവാദത്തില്‍ പ്രതികരണവുമായി ബിജിബാലും ഷഹബാസ് അമനും

പ്രളയ ബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ സംഗീതനിശയിലൂടെ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി ബിജിബാലും ഷഹബാസ് അമനും. പരിപാടിക്ക് 23 ലക്ഷം ചിലവായപ്പോള്‍ 6.22 ലക്ഷം മാത്രമാണ് ടിക്കറ്റ് ഇനത്തില്‍ തിരികെ കിട്ടിയത്. പരിപാടി നഷ്ടത്തില്‍ കലാശിച്ചെങ്കിലും സംഘാടകര്‍ കയ്യില്‍ നിന്ന് പണമെടുത്ത് മാര്‍ച്ച് 31 നകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന്‌ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഇരുവരും വ്യക്തമാക്കി. പരിപാടി നഷ്ടത്തില്‍ കലാശിച്ചെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്ല തുക നല്‍കാന്‍ ഏതെങ്കിലും മാധ്യമങ്ങളുമായി ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നു.

‘23 ലക്ഷം ചിലവായപ്പോള്‍ കിട്ടിയത് 6.22 ലക്ഷം’ ; കരുണ വിവാദത്തില്‍ പ്രതികരണവുമായി ബിജിബാലും ഷഹബാസ് അമനും
കേരളത്തിലെ ഏറ്റവും വലിയ ലൈവ് മ്യൂസിക് കണ്‍സര്‍ട്ട്, കെഎംഎഫ് പ്രഖ്യാപനവും 

പരിപാടി എഡിറ്റ് ചെയ്ത് സംപ്രേഷണത്തിനായി നല്‍കി അത്തരത്തില്‍ പണം സ്വരൂപിക്കാനാകുമോയെന്നായിരുന്നു ലക്ഷ്യം. പക്ഷേ ശ്രമം തുടരുന്നെങ്കിലും എതെങ്കിലും മാധ്യമവുമായി ധാരണയിലെത്തിയിട്ടില്ല. അതിനുവേണ്ടി എഡിറ്റിങ് പുരോഗമിക്കുന്നതിനിടയിലാണ് സിഎഎ പ്രക്ഷോഭങ്ങളുണ്ടായത്. ഇതോടെ സംഗീതജ്ഞര്‍ ഉള്‍പ്പെടെയുള്ളവരുടെ ആദ്യ പരിഗണന ഭരണഘടനാ സംരക്ഷണ വിഷയങ്ങളിലായി. പണം നല്‍കാന്‍ മാര്‍ച്ച് 31 വരെ സാവകാശം നല്‍കണമെന്ന് ജില്ലാ കളക്ടറോട് നേരത്തേ ആവശ്യപ്പെട്ടതാണ്. അതിന് കളക്ടറേറ്റില്‍ രേഖയുണ്ട്. അതിനാല്‍ മാര്‍ച്ച് 31 നകം പണം നല്‍കും. പേജില്‍ പ്രത്യക്ഷപ്പെട്ട് ശല്യമുണ്ടാക്കുന്ന കൂട്ടര്‍ ആരെന്നും അവരുടെ ലക്ഷ്യമെന്താണെന്നും ആരാണവരെ പറഞ്ഞുവിട്ടിരിക്കുന്നതെന്നും കെഎംഎഫിന് കൃത്യമായി അറിയാമെന്നും പോസ്റ്റില്‍ വിശദീകരിക്കുന്നു. സംഘടനയുടെ കേവല ശ്രദ്ധപോലും അവര്‍ അര്‍ഹിക്കുന്നില്ല.

‘23 ലക്ഷം ചിലവായപ്പോള്‍ കിട്ടിയത് 6.22 ലക്ഷം’ ; കരുണ വിവാദത്തില്‍ പ്രതികരണവുമായി ബിജിബാലും ഷഹബാസ് അമനും
കഫീല്‍ഖാനെ വീണ്ടും വേട്ടയാടി യോഗി സര്‍ക്കാര്‍; എന്‍എസ്എ ചുമത്തി യുപി പൊലീസ്, ലഭിച്ച ജാമ്യത്തില്‍ പുറത്തിറങ്ങാതിരിക്കാന്‍ കുരുക്കിട്ടു 

ആ വെകിളിക്കൂട്ടത്തിന്റെ കലപിലയെ തുടര്‍ന്നല്ല കണക്കുകള്‍ അവതരിപ്പിക്കുന്നത്. ഇല്ലാത്ത വിദേശഫണ്ട് വഴികളിലൊക്കെ ഉറക്കമിളച്ച് കാവല്‍ നില്‍ക്കുന്നതോടൊപ്പം സംഗീതം കേള്‍ക്കാന്‍ കൂടി വരണമെന്നും അധിക്ഷേപ സൈന്യത്തോട് പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നു. 2019 നവംബര്‍ ഒന്നിനായിരുന്നു കെഎംഎഫ് കരുണ സംഗീത നിശ സംഘടിപ്പിച്ചത്. അതേസമയം പണം കൈമാറാത്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സംഘടനയെക്കുറിച്ചും ഫണ്ടിനെക്കുറിച്ചും അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പരാതി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. നാട് പ്രളയത്തില്‍ വിറങ്ങലിച്ച് നെട്ടോട്ടം ഓടിയപ്പോള്‍ അതിന്റെ മറവില്‍ ഇങ്ങനെയും തട്ടിപ്പ് നടക്കുകയായിരുന്നോയെന്നായിരുന്നു ചോദ്യം. കുറ്റക്കാര്‍ക്കെതിരെ രാജഗോപാല്‍ നടപടിയും ആവശ്യപ്പെട്ടിരുന്നു.

വിശദീകരണത്തിന്റെ പൂര്‍ണരൂപം

പ്രിയം നിറഞ്ഞ കൂട്ടുകാരേ...

എല്ലാവർക്കും കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഹാർദ്ദമായ സ്നേഹാദരങ്ങൾ!
2019 നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ കൊച്ചി രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച്‌ 'കരുണ' എന്ന പേരിൽ ഒരു ലൈവ്‌ മ്യൂസിക്കൽ കൺസർട്ട്‌ അവതരിപ്പിച്ച്കൊണ്ടാണു കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ(KMF)നിലവിൽ വരുന്നതും അതിന്റെ പ്രവർത്തനപരിപാടികൾക്ക്‌ സമാരംഭം കുറിക്കുന്നതും‌!

ഫൗണ്ടേഷന്റെ പ്രഖ്യാപിതപരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ കേരളത്തിൽ ഒരു അന്താരാഷ്ട്ര സംഗീതോൽസവം സംഘടിപ്പിക്കുക എന്നതാണു! ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനു തുടക്കം കുറിക്കുക എന്നത് മാതമായിരുന്നു 'കരുണ' കൊണ്ട്‌ ഉദ്ദേശിച്ചത്‌‌." വിട്ട്‌ വിട്ടിരിക്കല്ലേ, തൊട്ടുതൊട്ടിരി" എന്നതായിരൂന്നു അതിനു വേണ്ടി ഞങ്ങൾ മുന്നോട്ട്‌ വെച്ച സ്ലോഗൻ!

സംഗീത മേഖലയിലെ എല്ലാ തരം ജോനറുകളിലും പ്രവർത്തിക്കുന്ന കഴിയുന്നത്ര കലാകാരെ ഒന്നിച്ച്‌‌‌ ഒരേ വേദിയിൽ കൊണ്ട്‌ വരികയും അവരിൽ നിന്നുള്ള ഏറ്റവും മികച്ച പെർഫോമെൻസുകൾ ആസ്വാദകർക്കായി നൽകുകയും അതോടൊപ്പം വെറുപ്പിന്റെ കാലത്ത്‌ സ്നേഹത്തിന്റെയും ഒരുമയുടെയും വലിയൊരു സംസ്കാരാന്തരീക്ഷം സംഗീതത്തിലൂടെത്തന്നെ ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന വലിയൊരുദ്ദേശ്യം കൂടി തീർച്ചായും കരുണക്ക്‌ പിന്നിലുണ്ടായിരുന്നു! അങ്ങനെത്തന്നെ അത്‌ പരിണമിക്കുകയും ചെയ്തു എന്നതാണു സത്യം!നിറ സംതൃപ്തിയോടെ പരസ്പരം ആശ്ലേഷിച്ചു കൊണ്ടാണു പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കലാകാരും അന്ന് പിരിഞ്ഞുപൊയത്‌! രണ്ടാം പ്രളയാനന്തര കാലം ആയിരുന്നതിനാലാണു സാന്ദർഭികമായി 'കരുണ' എന്ന പേർ ഞങ്ങൾ മുൻ നിർത്തിയത്!‌അതിന്റെ അർത്ഥം ഉൾക്കൊണ്ടും കെ.എം.എഫി ന്റേത്‌‌ സോദ്ദേശപരവും സ്നേഹനിർഭരവുമായ ക്ഷണം ആയിരുന്നത്‌‌ കൊണ്ടും പരിപാടിയിൽ പങ്കെടുത്തവരെല്ലാം‌ തന്നെ ഒരു രൂപ പോലും പ്രതിഫലേഛ കൂടാതെയാണു പെർഫോം ചെയ്തത്‌‌ !

ടിക്കറ്റ്‌ വഴി കിട്ടുന്ന തുക എത്രയായാലും അത്‌ മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നൽകാം എന്ന് തീർച്ചയായും കെ.എം.എഫ്‌ തീരുമാനിച്ചിരുന്നു! പക്ഷെ അത്‌ 'ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടി' എന്ന നിലക്ക്‌‌ പരസ്യം ചെയ്ത്‌ കൊണ്ടായിരിക്കരുത്‌ എന്ന് നിഷ്കർഷിക്കുകയും ചെയ്തു! സംഗീതത്തിന്റെയും സ്നേഹത്തിന്റെയും തലത്തിൽ പ്രതീക്ഷിച്ചതിനുമപ്പുറത്തേക്ക്‌‌ പരിപാടി ഉയർന്നെങ്കിലും സാമ്പത്തികമായി നഷ്ടത്തിലാണു കലാശിച്ചത്‌. ഒന്നാമത്തെ കാരണം പരിപാടിക്ക്‌ ഒറ്റ സ്പോൺസർമാരുമുണ്ടായിരുന്നില്ല എന്നതാണു. 'കരുണ' ഒരു സെൽഫ്‌ ഫണ്ടഡ്‌ പ്രോഗ്രാം ആയിരുന്നു! നല്ല സപോൺസേഴ്സിനെ കിട്ടാൻ വേണ്ടി ധാരാളം സമയം എടുത്ത്‌ അലഞ്ഞ്‌ നടക്കുമ്പോഴേക്കും ഇത്രയധികം കലാകാരെ സമയബന്ധിതമായി ഒന്നിച്ചു നിർത്തുക എന്നത്‌ അസാധ്യമായിത്തീർന്നു! എന്നാൽ എന്തെങ്കിലും പരിപാടി തട്ടിക്കൂട്ടിക്കൊണ്ട്‌ കെ.എം.എഫി നു തുടക്കം കുറിക്കുന്നതിൽ പ്രത്യേകിച്ച്‌ ഒരു അർത്ഥമില്ല താനും.ഒടുവിൽ ക്വാളിറ്റിയുള്ള ഒരു പ്രോഗ്രാമിനു വേണ്ടി ഒരു സ്പോൺസേഴ്‌സുമില്ലാതെ, യാതൊരു പുറം ഫണ്ടിങ്ങുമില്ലാതെ ഫൗണ്ടേഷൻ അംഗങ്ങളുടെ സ്വന്തം കീശയിൽ നിന്ന് കാശെടുത്ത്‌ കൊണ്ട്‌ പരിപാടി നടത്തുകയാണുണ്ടായത്‌!സംഗീതപരമായി പരിപാടി നല്ല നിലവാരം പുലർത്തണം എന്നത്‌ കെ.എം.എഫിനെ സംബന്ധിച്ച്‌ ഒരു കമ്മിറ്റ്‌മെന്റ്‌ തന്നെയായിരുന്നു.തുടർന്നും അത്‌ അങ്ങനെത്തന്നെ ആയിരിക്കും.

ജി.എസ്‌.ടി വിഹിതം കഴിച്ചാൽ ടിക്കറ്റ്‌ ഇനത്തിൽ ആകെ 6 ലക്ഷത്തി 22,000 രൂപ ആണു പരിപാടിയുടെ വരവ്‌ തുക.

സ്റ്റേജ്‌ ,ലൈറ്റ്‌,മറ്റു പ്രോപ്പർട്ടികൾ,പ്രിന്റ്‌ ആൻഡ്‌ പബ്ലിസിറ്റി, ഫ്ലൈറ്റ്‌ ഉൾപ്പെടെയുള്ള യാത്രകൾ, താമസം,ഫ്ലോർ കാർപ്പെറ്റ്‌, സ്റ്റേഡിയം ജനറേറ്റർ,ഈവ്ന്റ്‌ മാനേജ്‌മന്റ്‌ എന്നീ വിഭാഗങ്ങളിലായി ചിലവ്‌ വന്നത്‌ 23 ലക്ഷം രൂപയും.

നഷ്ടം വളരെ വലുതാവാതിരുന്നത്‌‌ പങ്കെടുത്തവർ പ്രതിഫല ഇനത്തിൽ പണം കൈപ്പറ്റാതിരുന്നതിനാലും സ്റ്റേഡിയം സർക്കാർ വെറുതെ വിട്ടുതന്നതിനാലുമാണെന്ന കാര്യം ഈയവസരത്തിൽ നന്ദിയോടെ ഓർക്കുന്നു! പ്രശസ്ത ഈവന്റ്‌ ഗ്രൂപ്പ്‌ ആയ ഇംപ്രസാരിയോ ആയിരുന്നു സാങ്കേതികമായി ഞങ്ങൾക്ക്‌ വേണ്ടി പരിപാടിയുടെ ചുക്കാൻ പിടിച്ചത്‌ എന്നതിനാൽ അവർക്ക്‌ കൂടി അറിയാവുന്ന സുതാര്യമായ കണക്കുകളാണെല്ലാം.ബാങ്കു വഴിയല്ലാതെ ഒരിടപാടുകളും പരിപാടിയുടെ ആവശ്യത്തിനായി നടന്നിട്ടില്ല.

ഇതെല്ലാം ഇപ്പോൾ ഇവിടെ വ്യക്തമാക്കാനുണ്ടായ പ്രത്യേക സാഹചര്യം നിങ്ങളിൽ ചിലർക്കെങ്കിലും‌ അറിയുമായിരിക്കും എന്ന് കരുതുന്നു.അറിയാത്തവർക്കായി അൽപം പശ്ചാത്തല ചരിത്രം.

സാമ്പത്തികമായി നഷ്ടമാണെങ്കിലും മുന്നോട്ടുള്ള യാത്രയിലേക്ക്‌ ആവശ്യമായ പോസിറ്റീവ്‌ ഊർജ്ജം ' 'കരുണ'ഞങ്ങൾക്ക്‌ പകർന്നു തന്നു! പ്രത്യേകിച്ചും ഒരു മ്യൂസിക്‌ ഫെസ്റ്റിവൽ ലക്ഷ്യമിടുന്ന കെ.എം.എഫി നെ സംബന്ധിച്ച്‌ തീർച്ചയായും അതിനു പ്രചോദനമാകും വിധമായിരുന്നു 'കരുണ' സ്റ്റേജിൽ അരങ്ങേറിയത്‌ .അന്ന് അവിടെ കൂടിയ നിറസദസ്സ്‌ അതിനു സാക്ഷികളുമാണു! ഒറ്റ സങ്കടം തോന്നിയത്‌ സി.എം.റിലീഫ്‌ ഫണ്ടിലേക്ക്‌ കൊടുക്കാൻ തക്കവിധം ഒരു വലിയ തുക ടിക്കറ്റ്‌ ഇനത്തിൽ വന്നില്ലല്ലൊ എന്നത്‌ മാത്രമായിരുന്നു.അതിനു ഞങ്ങൾ മനസിൽ കണ്ട ഒരു മാർഗ്ഗം പ്രോഗ്രാം കണ്ടന്റ്‌ വൃത്തിയായി എഡിറ്റ്‌ ചെയ്തെടുത്ത്‌ നല്ല ഒരു ഡീൽ ഏതെങ്കിലും മീഡിയ ടീമുമായി നടത്തി അതിൽ നിന്നുള്ള സാമ്പത്തികം കൂടി ഉൾപ്പെടുത്തി സാമാന്യം നല്ല ഒരു തുക സി.എം.ആർ ഫണ്ടിലേക്ക്‌ നൽകുക എന്നതായിരുന്നു.കരുണയുടെ നഷ്ടം നികത്തിയാൽ ബാക്കിയുള്ളത്‌ തീർച്ചയായും മ്യൂസിക്‌ ഫെസ്റ്റിവലിലേക്ക്‌ തന്നെ ചെലവഴിക്കുകയും ചെയ്യണം. ഒരു രൂപ പോലും 'കരുണ' യിൽ നിന്ന് സംഗീതത്തിനു വേണ്ടി അല്ലാതെ വക മാറി ചെലവഴിക്കപ്പെടരുത്‌ എന്നതിൽ കെ.എം.എഫ്‌ ഫൗണ്ടേഷൻ പ്രതിജ്ഞാ ബദ്ധമാണു!കണ്ടന്റ്‌ നല്ല രീതിയിൽ എഡിറ്റ്‌ ചെയ്തെടുക്കുവാൻ ആവശ്യമായ സാവകാശം വേണമായിരുന്നു.ഒരു പ്രത്യേക പാറ്റേണിലായിരുന്നു പ്രോഗ്രാം അവതരണം.എഡിറ്റിംഗ്‌ പുരോഗമിക്കുന്നതിനിടയിലാണു രാജ്യത്തിനകത്തെ രാഷ്ടീയ സാഹചര്യം പൊടുന്നനെ കീഴ്മേൽ മറിഞ്ഞത്‌! സി.എ.എ, എൻ.ആർ.സി, എൻ .പി .ആർ വിഷയങ്ങൾ എല്ലാ സാംസ്കാരിക പദ്ധതികൾക്കും മുകളിൽ വന്നാപതിച്ചു.തീർച്ചയായും സംഗീതജ്ഞർ ഉൾപ്പെടെയുള്ള അന്തസ്സുറ്റ രാഷ്ട്രീയ ബോധ്യമുള്ള സാംസ്കാരിക പ്രവർത്തകരുടെയെല്ലാം ഫസ്റ്റ്‌ പ്രയോറിറ്റി രാജ്യത്തിന്റെ ഭരണഘടനാ സംരക്ഷണത്തിനും സഹോദരസ്നേഹത്തിനും വേണ്ടിയുള്ളതായി! കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളുള്ള കെ.എം.എഫ്‌ ഫൗണ്ടേഷനിലെ ഏഴ്‌ അംഗങ്ങളും ഒരു പോലെ പ്രസ്തുത വിഷയം ഉറക്കെ പ്രതിപാദിക്കുന്ന സമരമുഖത്ത് (വ്യക്തിപരമായി) പരസ്യമായി‌ പ്രത്യക്ഷപ്പെട്ടു! ആ നിമിഷം മുതലാണു സി.എ.എ യെ അനുകൂലിക്കുന്നവർ കടന്നൽക്കൂട്ടം പൊലെ കെ.എം.എഫിന്റെ ഒഫീഷ്യൽ പേജിൽ വന്ന് സഭ്യതയില്ലാത്ത രീതിയിൽ കെ.എം.എഫി ന്റെ ക്രെഡിബിലിറ്റിയെ ആക്രമിക്കാൻ തുടങ്ങിയത്‌! ഒട്ടും മാന്യമല്ലാത്ത രീതിയിൽ 'കരുണ'യുടെ കണക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം നിക്ഷേപിച്ചതിന്റെ വിവരങ്ങളും ആവശ്യപ്പെട്ടുകൊണ്ട്‌ ഒരു വെകിളിക്കൂട്ടം കണ‌ക്കെ നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു.ഫെഡറേഷൻ അംഗങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലടക്കം ഇപ്പോഴും അത്‌ തുടരുന്നുണ്ടെങ്കിലും അതിനെതിരെ നിയമ നടപടിക്കൊന്നും മുതിരാതെ വളരെ ക്ഷമയോടെയും സംയമനത്തോടെയും മൗനം ദീക്ഷിക്കുവാൻ കെ.എം.എഫ്‌ തീരുമാനമെടുത്തിരിക്കുന്നതിന്റെ ഏക കാരണം കെ.എം.എഫ്‌ ഒരു മ്യൂസിക്‌ ഓർഗ്ഗനൈസേഷൻ ആണെന്നത്‌ മാത്രമാണു! ആരാണു പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കൂട്ടരെന്നും അവരുടെ ലക്ഷ്യമെന്താണെന്നും ആരാണവരെ അങ്ങോട്ട്‌ പറഞ്ഞ്‌ വിട്ടിരിക്കുന്നതെന്നും കെ.എം.എഫി നു കൃത്യമായി അറിയാം.സംഗീതത്തിലെ നല്ല ഫലങ്ങൾ മാത്രം ലക്ഷ്യമാക്കി ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ മനസാ തീരുമാനിച്ചിറങ്ങിയിരിക്കുന്ന കെ.എം.എഫി ന്റെ കേവല ശ്രദ്ധ പോലും അർഹിക്കുന്നവരല്ല അവരെന്ന ഉത്തമ ബോധ്യം ഉള്ളത്‌ കൊണ്ട്‌ മാത്രമാണു ഇത്‌ വരെ മൗനം പാലിച്ചത്‌. മാത്രമല്ല, ഇവരാരും 'കരുണ' മ്യൂസിക്‌ ലൈവിൽ പങ്കെടുത്തിട്ടുള്ളവരല്ലെന്നും സംഗീതമേയല്ല ഇവരുടെ ഫസ്റ്റ്‌ പ്രയോറിറ്റി എന്നും‌ കെ.എം.എഫിനു കൃത്യമായി അറിയാമെങ്കിലും അതും പറഞ്ഞ്‌ പോലും അവരിലാരെയെങ്കിലും മറുത്താക്ഷേപിക്കാൻ കെ.എം.എഫ്‌ തയ്യാറല്ല! കാരണം കെ.എം.എഫ്‌ പേജ്‌ അതിനുള്ള വേദിയല്ല.അത്‌ സംഗീതത്തെ സ്നേഹിക്കുന്നവർ തമ്മിലുള്ള ‌ ക്രിയേറ്റീവായിട്ടുള്ള‌ കമ്യൂണിക്കേഷൻ‌ പ്ലാറ്റ്‌ ഫോമാണു.

ഇവിടെ ഇപ്പോൾ കൃത്യമായി ഈ കണക്കും മറ്റു വിശദാംശങ്ങളും അവതരിപ്പിക്കുവാനുള്ള കാരണം ഈ 'വെകിളിക്കൂട്ടത്തിന്റെ കലപില' യല്ല എന്ന് പ്രത്യേകം പറഞ്ഞ്‌ കൊള്ളട്ടെ. മറിച്ച്‌ ,കൊച്ചിയുടെ ജില്ലാ വരണാധികാരിയും കെ.എം.എഫ്‌ 'കരുണയുടെ' രക്ഷാധികാരികളിൽ ഒരാളും കൂടിയായ കളക്ടർ ബഹുമാനപ്പെട്ട സുഹാസ്‌ ഐ.എ.എസ്‌ അവർകൾ കെ.എം.എഫി നോട്‌ സേഹപൂർവ്വം ഒരു വിശദീകരണം കാണിക്കുന്നതിന്റെ ആവശ്യകതയും സാന്ദർഭികതയും ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമാണു! അദ്ദേഹം ഇടപെടാനുണ്ടായ കാരണം ഇതാണു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ടിക്കറ്റിൽ നിന്നുള്ള പണം നിക്ഷേപിക്കാൻ(6.5 lakhs) മാർച്ച്‌ 31 വരെ സാവകാശം നൽകണമെന്ന് കെ.എം.എഫ്‌ കാലേക്കൂട്ടിത്തന്നെ കളക്ടറോട്‌ രേഖാമൂലം അപേക്ഷിച്ചിരുന്നതാണു.കളക്ടറുടെ ഓഫീസിൽ ആ രേഖയുണ്ട്‌.ഓഡിയോ വിഷ്വൽ കണ്ടന്റ്‌ വിറ്റിട്ടുള്ള പണത്തിന്മേൽ ആയിരുന്നു ഞങ്ങളുടെ പ്രതീക്ഷ എന്ന് നേരത്തേ പറഞ്ഞല്ലൊ.. പക്ഷെ പ്രതീക്ഷിച്ച പോലെയൊന്നുമല്ല സംഭവിച്ചത്‌. ഉചിതമായ ഡീലുകൾ ഒന്നും ആയി വന്നില്ല ഇതുവരെയും;ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും.അതിനിടയിൽ ഒരു 'മാധ്യമപ്രവർത്തകന്റെ' സഹായത്തോടെ മേൽപ്പറഞ്ഞ ഛിദ്ര ശക്തികൾ കെ.എം.എഫി ന്റെ വെട്ടിപ്പ്‌, അഴിമതി എന്ന തരത്തിൽ തെറ്റായി വാർത്തകൾ മെനഞ്ഞ്‌ പ്രസിദ്ദീകരിക്കുക മൂലം അത്‌ ശ്രദ്ധയിൽ പ്പെട്ട മറ്റു ചില പത്രപ്രവർത്തകർ കൂടി കെ.എം.എഫി നോട്‌ വിശദീകരണം തേടുകയും ഒടുവിൽ വിവരാവകശനിയമ വകുപ്പിന്റെ അന്വേഷണ പരിധിയിലേക്ക്‌ വിഷയം എടുത്തെറിയപ്പെടുകയും ഒടുവിൽ അത്‌ കളക്റ്ററുടെ ചേംബറിൽ വന്നെത്തുകയും ചെയ്തപ്പോഴാണു അദ്ദേഹം ഫൗണ്ടേഷനോട്‌ ഇനി ജനങ്ങൾക്ക്‌ മുൻപാകെ ഒരു വിശദീകരണം നൽകാൻ വൈകേണ്ടെ എന്നും അനാവശ്യമായി തെറ്റിദ്ധാരണ വളർത്താൻ ഇടയാക്കണ്ട എന്നും ഉപദേശിച്ചത്‌!ആകയാൽ മാർച്ച്‌ 31 തികയും മുൻപ്‌ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാമെന്നേറ്റ,തുക(ടിക്കറ്റ്‌ ഇനത്തിൽ ലഭിച്ച പണം, അഥവാ ചിലവ്‌ നികത്തുന്നതിലേക്ക്‌ തന്നെ ആവശ്യമായി വന്നിരുന്ന 6ലക്ഷത്തി 22,000 രൂപ) ഫൗണ്ടേഷൻ അംഗങ്ങൾ സ്വന്തം കയ്യിൽ നിന്നെടുത്ത്‌ സി.എം.ആർ ഫണ്ടിലേക്ക്‌ നൽകിയിട്ടുണ്ടെന്ന വിവരം നിങ്ങളെ അറിയിക്കുകയാണു! 'കരുണ' പ്രോഗ്രാം നഷ്ടത്തിൽ കലാശിച്ചു എന്നത്‌ ഞങ്ങളെ ഒട്ടും പിന്നാക്കം അടിപ്പിക്കുന്നില്ല! 2020 ൽ ത്തന്നെ അഞ്ച്‌ ദിവസത്തെ അന്താരാഷ്ട്ര മ്യൂസിക്‌ ഫെസ്റ്റിവൽ എന്ന ആശയവുമായി കെ.എം.എഫ്‌ ‌ സധൈര്യം മുന്നോട്ട്‌ പോവുകയാണു! ഇല്ലാത്ത വിദേശഫണ്ട്‌ വഴികളിലൊക്കെ‌ ഉറക്കമിളച്ച്‌ കാവൽ നിൽക്കുന്നതോടൊപ്പം കുറച്ച്‌ പേർ മ്യൂസിക്‌ കേൾക്കാനും കൂടി ഒന്ന് വരണമെന്ന് അധിക്ഷേപക സൈന്യത്തോട്‌‌ കെ.എം.എഫ്‌ ഈയവസരം ഉപയോഗിച്ചുകൊണ്ട്‌ അപേക്ഷിക്കുകയാണു! ഒന്ന്: നിങ്ങളോട്‌‌ സംവദിക്കാൻ കെ.എം.എഫി നു മറ്റു അവസരങ്ങളോ പദ്ധതിയോ ഇല്ലെന്ന് മാത്രമല്ല, അത്‌ അസാധ്യവുമാണു! രണ്ട്‌: സംഗീതം ശ്രവിക്കാൻ വരുന്ന ആ നാലു പേരെങ്കിലും ഭാവിയിൽ കെ.എം.എഫി ന്റെ ആരാധകരോ അതിന്റെ വിശ്വസ്ത പ്രവർത്തകരോ ആയി മാറില്ലെന്നാരു കണ്ടു? ഹൃദയസംഗീതവുമായി നല്ലൊരു ബന്ധമുണ്ടാവുക വഴി കുറച്ച്‌ വെളിച്ചവും തെളിച്ചവും നിങ്ങൾക്ക്‌‌ കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആശിക്കുക മാത്രം ചെയ്യുന്നു.

എല്ലാവർക്കും ഒരിക്കൽ കൂടി കെ.എം.എഫിന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ.മ്യൂസിക്‌ ഫെസ്റ്റിവൽ വിവരങ്ങളുമായി പിന്നീട്‌ ഇവിടെ സംഗമിക്കാം.നന്ദി.

കൊച്ചി മ്യൂസിക്‌ ഫൗണ്ടേഷനു വേണ്ടി
ബിജിബാൽ
ഷഹബാസ്‌ അമൻ

Related Stories

No stories found.
logo
The Cue
www.thecue.in