‘ജീവന്‍ കൊടുത്ത് സ്‌നേഹിച്ചതാണ്’; 29 വര്‍ഷം ഒരുമിച്ച്, കാണാതെ 36 വര്‍ഷം; തൊണ്ണൂറുകള്‍ തോല്‍ക്കുന്ന പ്രണയത്തില്‍ സുഭദ്രയും സെയ്ദുവും  

‘ജീവന്‍ കൊടുത്ത് സ്‌നേഹിച്ചതാണ്’; 29 വര്‍ഷം ഒരുമിച്ച്, കാണാതെ 36 വര്‍ഷം; തൊണ്ണൂറുകള്‍ തോല്‍ക്കുന്ന പ്രണയത്തില്‍ സുഭദ്രയും സെയ്ദുവും  

29 വര്‍ഷം ഒരുമിച്ച് ജീവിച്ചവര്‍ പിന്നെ പരസ്പരം കാണാതെയും എവിടെയെന്ന് അറിയാതെയും 36 വര്‍ഷം. ഒടുവില്‍ അവിചാരിതമായി അഗതിമന്ദിരത്തില്‍ വെച്ച് കണ്ടുമുട്ടല്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ സുഭദ്രയും(88) ഭര്‍ത്താവ് സെയ്ദു പരീതു(90)മാണ് 'വെളിച്ചം' എന്ന അഗതി മന്ദിരത്തില്‍ വെച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയത്.

65 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ച് വിവാഹിതരായവരാണ് സുഭദ്രയും സെയ്ദു പരീതും. 29 വര്‍ഷം ഇരുവരും ഒരുമിച്ച് താമസിച്ചു. അതിന് ശേഷം സെയ്ദു ജോലിയ്ക്കായി ഉത്തരേന്ത്യയിലേക്ക് പോയതോടെയായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധമറ്റത്. സുഭദ്രയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷമായിരുന്നു ഇരുവരും പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. ആദ്യ വിവാഹത്തില്‍ സുഭദ്രയ്ക്ക് രണ്ട് മക്കളുമുണ്ടായിരുന്നു. സെയ്ദിനെ കാണാതായതിന് ശേഷം മക്കള്‍ക്കൊപ്പമായിരുന്നു സുഭദ്ര താമസിച്ചിരുന്നത്. പിന്നീട് മക്കള്‍ മരിച്ചതോടെ ആരും നോക്കാനില്ലാതെയായ സുഭദ്ര പൊലീസ് സഹായത്തോടെ വെളിച്ചം എന്ന അഗതിമന്ദിരത്തിലെത്തുകയായിരുന്നു.

സുഭദ്ര വെളിച്ചത്തിലെത്തി ഒന്നരമാസത്തിന് ശേഷമാണ് സെയ്ദു വെളിച്ചത്തിലേക്ക് എത്തുന്നതെന്ന് ട്രസ്റ്റിന്റെ കെയര്‍ ടേക്കറായ അബ്ദുള്‍ കരീം ‘ദ ക്യൂ’വിനോട് പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയ സെയ്ദ് സുഭദ്രയെ തേടി ഒരുപാട് അലഞ്ഞിരുന്നു. പക്ഷേ കണ്ടെത്താനായില്ല. ഒടുവില്‍ വഴിയരികില്‍ കിടന്നുറങ്ങുകയും ആരും നോക്കാനില്ലാത്തതുമായ സെയ്ദിനെ പൊലീസാണ് വെളിച്ചത്തിലെത്തിച്ചത്. ഇരുവരും തമ്മില്‍ കണ്ടു മുട്ടിയ നിമിഷവും കരീം വിവരിക്കുന്നു.

സെയ്ദ് വെളിച്ചത്തിലെത്തിയ ആദ്യ ദിവസം എല്ലാവരോടും പരിചയെപ്പടുന്ന സമയത്ത് അകത്ത് ശ്വാസം മുട്ടലായി കിടന്നിരുന്ന സുഭദ്രാമ്മ ശബ്ദം കേട്ട് തിരിച്ചറിഞ്ഞ് എഴുന്നേറ്റ് വരുകയായിരുന്നു. ഇതെന്റെ ഭര്‍ത്താവാണെന്ന് സുഭദ്രാമ്മ പറഞ്ഞത്. സെയ്ദിക്കയോട് ചോദിച്ചപ്പോള്‍ അതെ ഇത് എന്റെ അമ്മുവാണെന്നായിരുന്നു മറുപടിയും. 

കരീം

36 വര്‍ഷം പരസ്പരം കാണാതിരുന്ന ദമ്പതികളുടെ കൂടിക്കാഴ്ച വളരെ സന്തോഷത്തോടെയാണ് വെളിച്ചത്തിലെ അന്തേവാസികളും ട്രസ്റ്റ് അംഗങ്ങളും ആഘോഷിച്ചത്. വിവരമറിഞ്ഞ് ഒരുപാട് പേര്‍ എത്തുന്നുണ്ട്. സെയ്ദും സുഭദ്രാമ്മയും വെളിച്ചത്തിലെ കാരണവന്മാരുടെ സ്ഥാനത്താണെന്നും അവരെ എക്കാലവും സംരക്ഷിക്കുമെന്നും കരീം പറഞ്ഞു.

കഴിഞ്ഞ ഒന്നരവര്‍ഷമായി കൊടുങ്ങല്ലൂര്‍ നിലക്കപ്പാറയില്‍ വെളിച്ചം ചാരിറ്റബില്‍ ട്രസ്റ്റിവന്റെ കീഴില്‍ അഗതിമന്ദിരം പ്രവര്‍ത്തിക്കുന്നുണ്ട്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരെയോ ആരും നോക്കാനില്ലാത്തവരെയും പൊലീസാണ് വെളിച്ചത്തിലേക്ക് എത്തിക്കുക. ഇപ്പോള്‍ വാടകക്കെട്ടിടത്തിലാണ് മന്ദിരം പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് മാറാന്‍ ഉടമ നോട്ടീസ് നല്‍കിയിട്ടുണ്ട്. 20 അന്തേവാസികളുള്ള വെളിച്ചത്തിനായി സ്വന്തമായി ഒരു കെട്ടിടം വാങ്ങാനുള്ള പരിശ്രമിത്തിലാണ് ട്രസ്റ്റ് അംഗങ്ങള്‍ ഇതിനായി സുമനുസകളുടെ സഹായം തേടുന്നതായും കരീം കൂട്ടിച്ചേര്‍ത്തു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെളിച്ചം ചാരിറ്റബിള്‍ ട്രസ്റ്റ്

എസ്ബിഐ അക്കൗണ്ട് നമ്പര്‍ 38016895094

ഐഎഫ്‌സി കോഡ് N0070169

കൊടുങ്ങല്ലൂര്‍

Related Stories

No stories found.
logo
The Cue
www.thecue.in