Film Talks

പൃഥ്വിരാജിന് പിന്തുണ അറിയിച്ച് ആഷിഖ് അബു; സിനിമാ സാംസ്‌കാരിക മന്ത്രിയുടെ പോസ്റ്റ് പങ്കുവെച്ച് ഐക്യദാർഢ്യം

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് സൈബർ ആക്രമണം നേരിടേണ്ടി വന്ന നടൻ പൃഥ്വിരാജിനെ പിന്തുണച്ച് സംവിധായകൻ ആഷിഖ് അബു. ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ വാളെടുക്കുന്നവര്‍ക്കെതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണമെന്ന സിനിമാ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പോസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു ആഷിഖ് അബു പിന്തുണ അറിയിച്ചത്.

സജി ചെറിയാന്റെ കുറിപ്പ്

ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ വാളെടുക്കുന്നവര്‍ക്കെതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണം.

എതിര്‍ ശബ്ദങ്ങളുടെ മുഴുവന്‍ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇക്കൂട്ടരുടെ പ്രസ്താവനകളില്‍ കാണുന്നത്. നേരത്തെ കല്‍ബുര്‍ഗിയുടേയും പന്‍സാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തില്‍ ഉണ്ടായ സമീപനത്തിന്റെ രീതിയായും ഇതിനെ കാണേണ്ടതുണ്ട്. ഇതില്‍ സാംസ്‌കാരിക കേരളം ഒന്നടങ്കം പൃഥീരാജിനൊപ്പമുണ്ടാകും.

മനോഹരമായ ഒരു ദ്വീപസമൂഹത്തിലെ സൗന്ദര്യവും സംസ്‌കാരവും നശിപ്പിക്കാനും അത് കുത്തകകള്‍ക്ക് അടിയറവയ്ക്കാനുമുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജുഗുപ്‌സാവഹമായ ഭരണപരിഷ്‌കാരങ്ങളില്‍ നൊമ്പരപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സാധാരണക്കാരായ ദ്വീപ് നിവാസികളുടെ വേദന പങ്കിട്ടു കൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ അഭിപ്രായം പങ്കു വെച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ സിനിമ അഭിനയത്തിന്റെ ഏറ്റവും അടുത്ത നാള്‍ വരെ കണ്ടും അറിഞ്ഞും അനുഭവിച്ചും പോന്ന ദ്വീപിന്റെ തനതായ വശ്യതയും സൗന്ദര്യവും അന്യം നിന്നു പോകുമെന്ന ആശങ്കയാണ് മലയാളത്തിന്റെ ഈ പ്രിയനടന്‍ പങ്കുവച്ചത്. ദ്വീപ് സമൂഹത്തില്‍ പെട്ട ചങ്ങാതികള്‍ തനിക്ക് അയച്ച സന്ദേശത്തിന്റെ ഗൗരവം ഹൃദയത്തില്‍ ഏറ്റുവാങ്ങിയാണ് ഭരണാധികാരിയുടെ ജനവിരുദ്ധ നീക്കങ്ങളെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സാമൂഹ്യ-സാംസ്‌കാരിക പ്രശ്‌നങ്ങളെ ഉത്തരവാദിത്വത്തോട് കൂടി നിരീക്ഷിക്കുന്ന കലാകാരന്‍ എന്ന നിലയില്‍ കേവലമായ അതിരുകള്‍ അല്ല മറിച്ചു മനുഷ്യരും അവരുടെ ജീവിതവും സാംസ്‌കാരിക വിനിമയങ്ങളും ആണ് ഒരു ജനതയുടെ സ്വത്വവും സാംസ്‌കാരിക വിശുദ്ധിയും പ്രകടമാക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട് അതുകൊണ്ട് ലക്ഷദ്വീപ് പോലെ ഭൂമിയിലെ തന്നെ വശ്യമനോഹരമായ ഒരു പ്രദേശത്ത് നടപ്പിലാക്കുന്ന ഏതു പരിഷ്‌കരണവും അവിടുത്തെ ജനതയെ വിശ്വാസത്തിലെടുത്ത് കൊണ്ട് മാത്രമേ പാടുള്ളൂ എന്നാണ് തികച്ചും പക്വവും സംസ്‌കാരസമ്പന്നവുമായ രീതിയില്‍ പൃഥിരാജ് പറഞ്ഞിട്ടുള്ളത്.

ഇതിന്റെ പേരില്‍ അദ്ദേഹത്തിന്റെ അഛന്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടന്‍ സുകുമാരന്റെ പേര് വലിച്ചിഴച്ച് പൃഥീരാജിനെ അപമാനിക്കുന്നത് അത്യന്തം അപലപനീയമാണ്. ഇത്തരത്തില്‍ തികച്ചും ഗര്‍ഹണീയമായ രീതിയില്‍ വാചാടോപവുമായി രംഗത്തെത്തിയിരിക്കുന്നതിനു പിന്നിലെ സംസ്‌കാര വിരുദ്ധതയും ഫാസിസ്റ്റ് മനോഭാവവും ജനങ്ങള്‍ തിരിച്ചറിയണം.

കേവലം അഭിനേതാവോ കലാകാരനോ മാത്രമല്ല പൃഥിരാജ്. നിര്‍ണായകമായ പല സാമൂഹിക – സാംസ്‌കാരിക വിഷയങ്ങളിലും പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളില്‍ പ്രതിഷേധിക്കുകയും അത്യന്തം പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആളും ആണ് അദ്ദേഹം. ഐക്യദാര്‍ഢ്യം.

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

SCROLL FOR NEXT