മലയാള നാടക ചരിത്രത്തിൽ പുതിയൊരു തുടക്കമായി, ആധുനിക സാങ്കേതികവിദ്യയും ദൃശ്യാവിഷ്കാരവും ചേർത്ത് "The Kid Who Came From Space" അരങ്ങിലെത്തുന്നു. പ്രമുഖ നിർമ്മാതാവ് ഗോകുലം ഗോപാലൻ ആദ്യമായി നിർമ്മിക്കുന്ന ഈ കുട്ടികളുടെ നാടകം സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലാണ് അരങ്ങേറുന്നത്. കഴിഞ്ഞ 25 വർഷത്തിലേറെയായി പാലക്കാട് കേന്ദ്രമായി നാടകരംഗത്ത് സജീവമായ ‘നവരംഗ്’ ആണ് ഇതിനു പിന്നിൽ.
പരമ്പരാഗത നാടക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ട്, വീഡിയോ പ്രൊജക്ഷൻ, പ്രൊജക്ഷൻ മാപ്പിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളാണ് ഈ നാടകത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയ തലമുറയിലെ കുട്ടികളെ നാടകത്തിലേക്ക് ആകർഷിക്കുന്നതിനായി ഒരു ഇമ്മേഴ്സീവ് എക്സ്പീരിയൻസ് ഒരുക്കുക എന്നതാണ് നവരംഗിന്റെ ലക്ഷ്യം. ശാസ്ത്രവും ഭാവനയും ചേർന്ന ഈ സയൻസ് ഫിക്ഷൻ നാടകം നാടക ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലായി മാറും.
മറ്റൊരു ഗ്രഹത്തിൽ വസിക്കുന്ന ഹെല്ലിയൻ എന്ന കുട്ടിയാണ് നാടകത്തിലെ പ്രധാന കഥാപാത്രം. തന്റെ ചുറ്റുപാടുകളിൽ നിന്ന് താൻ വ്യത്യസ്തനാണെന്ന തിരിച്ചറിവ് ഹെല്ലിയനെ തളർത്തുന്നില്ല; പകരം ഹൃദയത്തിന്റെ ഭാഷയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും അവൻ പഠിക്കുന്നു. ഭൂമിയിലെ ഈതൻ എന്ന മനുഷ്യക്കുട്ടിയുമായി ഹെല്ലിയൻ സ്ഥാപിക്കുന്ന അഗാധമായ സൗഹൃദത്തിലൂടെയാണ് കഥ വികസിക്കുന്നത്.
ശാസ്ത്രത്തെയും സങ്കല്പത്തെയും ഒരു പോലെ ചേർത്ത് വെക്കുന്ന നാടകം, കുട്ടികളിലെ ജിജ്ഞാസയും, ഉൾകാഴ്ചകളെയും ത്രസിപ്പിക്കുന്ന കഥയിൽ നിർമ്മിതമാണ്.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സംവിധായകനുമായ വിഷ്ണു പ്രസാദ് ആണ് ഈ ദൃശ്യവിസ്മയം ഒരുക്കുന്നത്. തമിഴ്‌നാട്ടിലെ 'ഈറോഡ് നാടക കൊട്ടകൈ'യിൽ നിന്നുള്ള കലാകാരന്മാരും പാലക്കാട് സ്വദേശികളായ അഭിനേതാക്കളുമാണ് നാടകത്തിൽ അണിനിരക്കുന്നത്. എറണാകുളം ആസ്ഥാനമായുള്ള 'ലോസ്റ്റ് കിഡ്‌സ് ഗാരേജ്' ആണ് നാടകത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത്.
നാടകത്തെ ജനകീയമാക്കാനും പുതിയ തലമുറയിലേക്ക് ഈ കലാരൂപത്തെ തിരികെ കൊണ്ടുവരാനും ആഗ്രഹിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഠിനാധ്വാനമാണ് ഈ സംരംഭം. വിനോദത്തിനപ്പുറം, സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിൽ പുതിയൊരു നാടക സംസ്കാരം വളർത്തിയെടുക്കാൻ "The Kid Who Came From Space" എന്ന നാടകത്തിന് സാധിക്കുമെന്ന് തീർച്ചയാണ്.