Film News

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

നവ്യാ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' സിനിമയുടെ പ്രൊമോ വീഡിയോ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ക്രൈം ത്രില്ലര്‍ ഡ്രാമ ചിത്രമായ ‘പാതിരാത്രി’യുടെ പ്രൊമോ വീഡിയോ വെള്ളിയാഴ്ച രാത്രിയോടെ നവ്യ നായരുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് പങ്കുവെച്ചത്.

'പാതിരാത്രി' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടുറോഡില്‍ വെച്ച് റീല്‍ ഷൂട്ട് ചെയ്യുന്ന നവ്യയെ പോലീസ് പിടിക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭാഷണങ്ങളും ഒക്കെയാണ് ഈ പ്രൊമോ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ സ്പൂഫായും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്ന സിനിമ ഒരു ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരു കേസിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകൾ അഭിമുഖീകരിക്കേണ്ടി വരുന്ന ജാൻസിയും ഹരീഷും ആ കേസിന്റെ കുരുക്കഴിക്കുന്നതാണ് പാതിരാത്രി സിനിമയുടെ കഥ. സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, അച്യുത് കുമാർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രൈം ഡ്രാമ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രം ഗംഭീരമായ തീയേറ്റർ എക്സ്പീരിയൻസ് ആണ് പ്രേക്ഷകർക്ക് നൽകുന്നത് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള അഭിപ്രായം.

ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. ഷാജി മാറാടിന്റേതാണ് തിരക്കഥ. ഷഹ്നാദ് ജലാൽ ക്യാമറയും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ.

ഇന്ദ്രജിത്ത് നൽകിയ സൈക്കിൾ, ആന്റണി പെരുമ്പാവൂരിന്റെ സ്വർണ്ണ നാണയം, വിസ്മയിപ്പിച്ചത് പൃഥ്വിരാജിന്റെ സമ്മാനം: സിദ്ധു പനയ്ക്കൽ

ഭയം വന്നാൽ ആ നിമിഷം തീരുന്ന ഒന്നാണ് ക്രിയേറ്റിവിറ്റി: മുരളി ഗോപി

യുവാക്കളെ രാഷ്ട്രീയവത്കരിക്കാന്‍ യുവജന സംഘടനകള്‍ക്ക് സാധിക്കണം; സ്പീക്കര്‍ എ.എന്‍.ഷംസീര്‍

കേരളത്തിന്റെ കരുത്ത് നൈപുണ്യ ശേഷിയുള്ള യുവതലമുറ; മന്ത്രി പി.രാജീവ്

ഗ്രാമി 2026: ദലൈലാമയ്ക്കും സ്റ്റീവൻ സ്പീൽബർഗിനും കെ പോപ്പിനും പുരസ്‌കാര നേട്ടം

SCROLL FOR NEXT