മൂന്ന് പതിറ്റാണ്ടിനിടെ മൂന്ന് ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനേതാവെന്ന നിലയില്‍ പുതിയ ഉയരം താണ്ടുകയാണ് മമ്മൂട്ടി. ബിഗ് ബജറ്റ് ചിത്രം മാമാങ്കം കേരളത്തിനൊപ്പം തമിഴ്,തെലുങ്ക്, ഹിന്ദി പതിപ്പുകളിലായി ഇതരഭാഷാ പ്രേക്ഷകരിലുമെത്തുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രവുമാണ് മാമാങ്കം. എം.പത്മകുമാറാണ് സംവിധാനം. ഡിസംബര്‍ 12ന് വ്യാഴാഴ്ചയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്.
മലയാള സിനിമയിലെ പ്രധാന താരങ്ങളെല്ലാം മാമാങ്കത്തിനും മമ്മൂട്ടിക്കും ആശംസകളര്‍പ്പിച്ച് രംഗത്ത് വന്നിരുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി, മഞ്ജു വാര്യര്‍ എന്നിവര്‍ സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നു. ശ്യാം കൗഷല്‍ ആണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫി. മനോജ് പിള്ളയാണ് ക്യാമറ. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം.
മൂന്ന് ഗെറ്റപ്പുകളിലായി മമ്മൂട്ടി
രണ്ട് കാലഘട്ടങ്ങളിലായി മൂന്ന് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി. സ്‌ത്രൈണ ഭാവമുള്ള കഥാപാത്രവും പടയാളി ഗെറ്റപ്പുമാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. മമ്മൂട്ടിക്ക് പുറമേ ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിട്ടുണ്ട്. പ്രാചി തഹലാന്‍, അനു സിതാര, സിദ്ദീഖ്, അരുന്ദ് അറോറ, സുദേവ്, ഇനിയ, കനിഹ എന്നിവരും ചിത്രത്തിലുണ്ട്. മാമാങ്കത്തിന്റെ കാഴ്ചക്കാരും, ചാവേറുകളായും ഭടന്‍മാരായും ആയിരത്തിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിലുണ്ട്.
ലോകരാജ്യങ്ങൾ നമ്മുടെകേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെവീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് .മാമാങ്കം മലയാളത്തിൻ്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..മോഹന്‍ലാല്‍
ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ ചാവേര്‍ പോരാളികള്‍ക്കുള്ള ആദരമായാണ് എം പദ്കുമാറിന്റെ സംവിധാനത്തില്‍ മാമാങ്കം തിയറ്ററുകളിലെത്തുന്നത്. എറണാകുളത്ത് ഇരുപതേക്കറില്‍ ഒരുക്കിയ സെറ്റില്‍ രണ്ടായിരത്തോളം ആര്‍ട്ടിസ്റ്റുകളാണ് പോരാളികളായി അഭിനയിച്ചത്. മാമാങ്കം ചന്തയും പടനിലവും നിലപാട് തറയും കൂറ്റന്‍ കൊട്ടാരക്കെട്ടുകളും തറവാടും പടയാളികളുടെ വീടുകളുമാണ് സെറ്റിട്ടത്. കൊച്ചിയിലെ നെട്ടൂരിന് പുറമേ കണ്ണൂരിലെ ആറളം, കളമശേരി, വരിക്കാശേരി മന, ആതിരപ്പിള്ളി, വാഗമണ്‍ എന്നിവിടങ്ങളിലും മാമാങ്കം ചിത്രീകരിച്ചിരുന്നു. കാടുകളില്‍ പ്രധാനമായും ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിച്ചത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം