പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക പ്രതിസന്ധി മലയാള സിനിമാ മേഖലയേയും ബാധിക്കുന്നു എന്ന് റിപ്പോർട്ടുകളിൽ പ്രതികരിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. രാകേഷ്. ഒരു ഭീകരാന്തരീക്ഷം ഉണ്ടായി ഷൂട്ടിങ് നിർത്തിവെക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ കാര്യങ്ങൾ മാനേജ് ചെയ്ത് പോകുന്നുണ്ട്. എന്നാൽ സ്ഥിതി തുടരുകയാണെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ ഷൂട്ടിങ് നിർത്തേണ്ട സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി. രാകേഷിന്റെ വാക്കുകൾ:
ഭക്ഷണം മുടങ്ങിയാൽ എല്ലാം മുടങ്ങുമല്ലോ. അത്തരത്തിൽ സിനിമാ സെറ്റുകളിലെ മെസ്സ് മുടങ്ങുന്ന ഒരു സ്ഥിതിയുണ്ട്. എന്നാൽ അത് ഇപ്പോൾ മാനേജ് ചെയ്ത് പോകുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വരും. ഒരു ഭീകരാന്തരീക്ഷം ഉണ്ടായി ഷൂട്ടിങ് നിർത്തിവെക്കേണ്ടി വരുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. പറയപ്പെടുന്നത്രയും വലിയ പ്രതിസന്ധി ഇല്ല.
സിനിമയുടെ റിലീസുകൾ സംബന്ധിച്ചും പ്രതിസന്ധിയുണ്ട്. മലയാള സിനിമകളെ സംബന്ധിച്ചിടത്തോളം കേരളത്തിന് പുറത്തുള്ള കളക്ഷൻ വലിയൊരു വരുമാന സ്രോതസ്സാണ്. യു.എ.ഇ. ഇതിൽ മേജർ ഷെയർ. അവിടെ കുഴപ്പമില്ലാതെ പോകുന്നുണ്ട്, തിയേറ്ററുകൾ ഒന്നും അടച്ചിട്ടില്ല എന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ ഇത് വലിയ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.