Opinion

ഓഫ് എയര്‍ എന്നാല്‍ ജനാധിപത്യത്തിന് നോ എയര്‍!

'ലഭിച്ച ഇന്‍പുട്ടുകള്‍ സുരക്ഷ ക്ലിയറന്‍സ് നിഷേധിച്ചതിനെ ന്യായീകരിക്കുന്നു ' എന്നാണ് മീഡിയ വണിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ചു കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്. എന്ത് ഇന്‍പുട്ട്, എന്ത് സുരക്ഷാ ലംഘനം എന്നറിയാനുള്ള ആരോപണ വിധേയന്റെ സ്വാഭാവിക നീതിയാണ് ദേശീയ സുരക്ഷയുടെ വാള്‍ തലപ്പാല്‍ ചിറകറ്റ് വീണത്.

2014 ന് ശേഷം പെഗാസസ് വിഷയത്തില്‍ സര്‍വൈലയന്‍സിനാല്‍ മാധ്യമങ്ങള്‍ക്ക് ചില്ലിംഗ് ഇഫക്റ്റ് സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് സുപ്രീം കോടതി ആശങ്കപ്പെട്ടത് പോലും കണക്കിലെടുക്കാതെയാണ് ഈ വിധി എന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്. ഈ വിധി തന്നെ ഒരു മുന്നറിയിപ്പല്ലേ എന്നാണ് സംശയം ?

2014ല്‍ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചാണ് എക്‌സ് ആര്‍മി മെന്‍സ് പ്രൊട്ടക്ഷന്‍ സെര്‍വീസ് പ്രൈ. ലിമിറ്റഡ് കേസില്‍ ദേശീയ സുരക്ഷയെ സ്വാഭാവിക നീതിക്ക് മുകളില്‍ പ്രതിഷ്ഠിച്ചത്. മൂന്നര പതിറ്റാണ്ട് മുന്‍പ് മേനക ഗാന്ധി കേസിലെ വിധിയെ തിരിച്ചിട്ട നീതിയുടെ ന്യായം കണ്ടെത്തിയത് ദേശീയ സുരക്ഷയെന്ന എക്‌സിക്യൂട്ടീവ് പ്രിവില്ലേജിലായിരുന്നു.

ഏഴാണ്ടുകള്‍ക്കിപ്പുറം ഫാസിസ്റ്റ് പൊട്ടന്‍ഷ്യലുള്ള ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍ അന്നത്തെ സുപ്രീം കോടതിയുടെ ലളിത വായനയായിരുന്നോ വേണ്ടിയിരുന്നത് എന്നതാണ് ചോദ്യം.

അതും രാജ്യത്തിന്റെ മാധ്യമ സ്വാതന്ത്ര്യം 142-ാം പടവിലേക്ക് ഇറങ്ങി നില്‍ക്കവേ, തെരഞ്ഞെടുക്കപ്പെട്ട ഓട്ടോക്രസി എന്നാരോപണം ശക്തമാകവേയാണ് നീതിയുടെ അഭയ കേന്ദ്രത്തില്‍ നിന്ന് തികച്ചും നിരാശ പടര്‍ത്തിയ വിധി വരുന്നത്.

2014 ന് ശേഷം പെഗാസസ് വിഷയത്തില്‍ സര്‍വൈലയന്‍സിനാല്‍ മാധ്യമങ്ങള്‍ക്ക് ചില്ലിംഗ് ഇഫക്റ്റ് സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് സുപ്രീം കോടതി ആശങ്കപ്പെട്ടത് പോലും കണക്കിലെടുക്കാതെയാണ് ഈ വിധി എന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്. ഈ വിധി തന്നെ ഒരു മുന്നറിയിപ്പല്ലേ എന്നാണ് സംശയം ?

സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം അപകടകരമായ ഒരു രാജ്യമെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് വിലയിരുത്തിയ ഒരു രാജ്യത്ത്, ഭൂരിപക്ഷ ജനാധിപത്യത്തിന്റെ അതോറിട്ടേറിയന്‍ സൂചനകളെ ഏറ്റവും ആദ്യം തിരിച്ചറിയാന്‍ കഴിവുള്ള മാധ്യമങ്ങളുടെ പട്ടികയിലാണ് മീഡിയവണ്‍ അടക്കമുള്ള ന്യൂനപക്ഷ രാഷ്ട്രീയ സ്വത്വം നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍.

തീവ്രവലതുപക്ഷ ആശയങ്ങള്‍ ഒളിച്ചു കടത്തുമ്പോഴും അവയെ ആശയതലത്തില്‍ പ്രതിരോധിക്കാനുള്ള പൗരസമുഹത്തിന്റെ ശേഷിയിലാണ് നമ്മള്‍ പ്രതീക്ഷ വയ്‌ക്കേണ്ടത്. അല്ലാതെ സ്റ്റേറ്റിന്റെ വാള്‍മുനയിലല്ല. ഈ നാടിന്റെ വൈവിധ്യം ജനാധിപത്യ യുക്തിയായി ഫലപ്രദമായ വിമര്‍ശനമായി പരിണമിക്കുന്നത് വ്യത്യസ്ത ആശയസംവാദങ്ങളിലൂടെയാണ്.

സ്റ്റേറ്റിന്റെ മര്‍ദ്ദനോപകരണം വച്ചല്ല ആശയ പോരാട്ടത്തിലെ അന്തിമ വിധികല്‍പ്പിക്കേണ്ടത്. ബൗദ്ധികമണ്ഡലത്തിന്റെ ആശയ വിനിമയങ്ങളെ നിരീക്ഷിക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും ആ നിരീക്ഷണം തന്നെ ഇടപെടലായി തീരുന്നതാണ് നമ്മള്‍ കാണുന്നത്.

പ്രലോഭനവും ഭീഷണിയും നേരിട്ടും പരസ്യദാതാക്കള്‍ വഴിയും ഉറപ്പുവരുത്തിയ രീതിക്കുമപ്പുറം നേരിട്ട് മാധ്യമ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

ദേശീയ സുരക്ഷ എന്ന ടാഗ് ഉണ്ടങ്കില്‍ പിന്നെ നിരോധനത്തിന്റെ കാരണം പറയണ്ട, ആ മാധ്യമത്തെ അറിയിക്കുക പോലും വേണ്ട എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. സര്‍ക്കാരില്ലാത്ത മാധ്യമങ്ങളെ മാധ്യമങ്ങളില്ലാത്ത സര്‍ക്കാരിനെക്കാള്‍ താന്‍ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ തോമസ് ജെഫേഴ്‌സണെ തല കീഴാക്കി നിര്‍ത്തിയിരിക്കുകയാണിവിടെ.

ഇത് തങ്ങള്‍ക്കും ബാധകമാകും എന്നു തോന്നാത്ത മാധ്യമങ്ങള്‍ ഇനിയും ഇതു കണ്ടിട്ടില്ലെന്ന് നടിച്ചു കൊണ്ടേയിരിക്കും. അവര്‍ എന്നേ മരിച്ചിരുന്നു എന്നത് നമ്മള്‍ അറിയാതെ പോയി എന്നതാണ് വാസ്തവം.

കല്‍ക്കരി ഖനിയിലെ പ്രാണവായു സാന്നിധ്യം ഉറപ്പിച്ച് പുറത്തു വരുന്ന കാനറി പക്ഷികളെ പോലെയാണ് മാധ്യമങ്ങള്‍ എന്ന് പറയാറുണ്ട് ജനാധിപത്യത്തില്‍. പൂട്ട് വീഴുന്ന ഓരോ മാധ്യമവും ഇവിടെ ജനാധിപത്യത്തിന്റെ പ്രാണവായു കുറയുന്നു എന്നാണ് മരണമൊഴിയായി രേഖപ്പെടുത്തുന്നത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT