Some of the elements in this story are not compatible with AMP. To view the complete story, please click here
News n Views

ദളിത് സ്‌കോളര്‍ഷിപ്പിന് വരുമാന പരിധി : കേന്ദ്രനയം അതേപടി വിഴുങ്ങാനാണോ സര്‍ക്കാരെന്ന് സണ്ണി എം കപിക്കാട് 

കെ. പി.സബിന്‍

ഒമ്പത്,പത്ത് ക്ലാസുകളിലെ ദളിത് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍പ്പിന്‌ രണ്ടര ലക്ഷം രൂപ വരുമാന പരിധി നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയം കൗശലമാണെന്ന് ദളിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണിതെന്ന സര്‍ക്കാര്‍ വാദം ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ ഒരു നയം അതേപടി നടപ്പാക്കുകയാണോ ഇടത് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സണ്ണി എം കപിക്കാട് ചോദിച്ചു. ദ ക്യുവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് രണ്ടര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇത് വിവാദമായതോടെ, കേന്ദ്ര ഉത്തരവ് പ്രകാരമാണെന്നായിരുന്നു മന്ത്രി എകെ ബാലന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് വരുമാന പരിധി ഏര്‍പ്പെടുത്തിയതിന് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ധ്വനിപ്പിക്കുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ കേന്ദ്ര ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് സണ്ണി എം കപിക്കാട് വ്യക്തമാക്കുന്നു.

ദളിത് വിഭാഗങ്ങളുടെ വായടപ്പിച്ച് നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള കുതന്ത്രമാണ്‌ ഉത്തരവാദിത്വം മുഴുവന്‍ കേന്ദ്രസര്‍ക്കാരിനാണെന്ന് പറഞ്ഞ് കയ്യൊഴിയുന്നത്. കേന്ദ്ര നയങ്ങള്‍ അതേപടി വിഴുങ്ങുകയല്ലല്ലോ കേരള സര്‍ക്കാരിന്റെ പണി. ഏകപക്ഷീയമായി നടപ്പാക്കുന്നതിന് പകരം അപാകതകള്‍ ചൂണ്ടിക്കാണിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് നോട്ട് കൊടുക്കാം. സര്‍ക്കാരിന്റേതായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാം. എന്നിട്ടും കേന്ദ്രം നയം തിരുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ തിരുത്തലുകളോടെ നടപ്പാക്കാന്‍ നയപരമായ തിരുമാനമെടുക്കാം. കേരളത്തിന്റെ സവിശേഷ സാഹചര്യം മുന്‍നിര്‍ത്തി കേന്ദ്ര ഉത്തരവുകള്‍ തിരുത്തലുകളോടെ നടപ്പാക്കുന്ന തീതി നിലവിലുണ്ട്. എന്തുകൊണ്ട് ഈ കേന്ദ്ര ഉത്തരവില്‍ ഇത് ബാധകമാക്കുന്നില്ല. ഇത്തരത്തില്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 
സണ്ണി എം കപിക്കാട്

കേന്ദ്രം തിരുത്താന്‍ സന്നദ്ധമല്ലെങ്കില്‍ അവര്‍ നിഷ്‌കര്‍ഷിക്കുന്ന വരുമാന പരിധിയിലുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയും ബാക്കിയുള്ള കുട്ടികള്‍ക്കുള്ള സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാരിന് നല്‍കുകയും ചെയ്യാം.വിവേചനത്തെ സര്‍ക്കാരിന് ഈ രീതിയില്‍ മറികടക്കാം. എന്നാല്‍ ഇത്തരമൊരു സാധ്യതയെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുന്നുപോലുമില്ല.സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നതാണ് ചോദ്യം. സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിന് അനുകൂലമാണ്. ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കിയതുമാണ്. സര്‍ക്കാരിന്റെ ഉദ്ദേശം എന്തെന്ന് വ്യക്തമാണെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. ഇത്തരം നടപടികളിലൂടെ ദളിതര്‍ക്കുള്ള ആനുകൂല്യങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത് വലിയ തെറ്റല്ലെന്ന ബോധ്യം ഉണ്ടാക്കിയെടുക്കുകയാണ്. ഓരോ മേഖലയിലായി പടിപടിയായി സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത്. ഈ കൗശലം തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT