Special Report

ജാതിയധിക്ഷേപത്തിൽ പൊലീസ് കേസെടുത്തില്ല, വി.കെ പ്രശാന്ത് എം.എൽ.എ ഇടപെട്ടില്ല: സി-ഡിറ്റ് ജീവനക്കാരി

വർഷങ്ങളായി ഈ ഉദ്യോഗസ്ഥ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നു. നീല സാരി ധരിച്ചപ്പോൾ പുലക്കളർ സാരിയെന്ന് സാരിയെന്ന് പറഞ്ഞും അധിക്ഷേപിച്ചിട്ടുണ്ട്. സംഘടനയിലും പൊലീസിലും പരാതി നൽകിയിരുന്നു. ഒരുവഴിയുമില്ലാതെ വന്നപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ജാതിയധിക്ഷേപം നടത്തിയെന്ന പരാതിയിൽ ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം സി-ഡിറ്റ് ജീവനക്കാരി യൂണിയനെതിരെയും പോലീസിനെതിരെയും രംഗത്തെത്തി. സി.ഐ.ടി.യുവിന് കീഴിലുള്ള യൂണിയൻ താൻ നൽകിയ പരാതി മുഖവിലക്കെടുത്തില്ലെന്നും യൂണിയൻ പ്രസിഡണ്ടായ വി.കെ പ്രശാന്ത് എം.എൽ.എക്ക് നേരിട്ട് പരാതി നൽകിയിട്ടും ഇടപെടലുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ കേസ് എടുക്കാത്തതിന്റെ നിരാശയിൽ കഴിഞ്ഞ ശനിയാഴ്ച പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു.

നീല സാരി ധരിച്ചെത്തിയപ്പോൾ പുലക്കളർ സാരി ധരിച്ചെന്ന് പറഞ്ഞ് ജീവനക്കാരി അധിക്ഷേപിച്ചെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും മൂന്ന് തവണ ഒത്തുതീർപ്പ് ചർച്ചക്ക് വിളിക്കുകയാണ് ചെയ്തതെന്നും പരാതിക്കാരി പറയുന്നു. വി.കെ പ്രശാന്ത് അടക്കമുള്ള നേതാക്കൾ പൊലീസിൽ സമ്മർദ്ദം ചെലുത്തി കേസ് അട്ടിമറിക്കുകയാണെന്ന് പരാതിക്കാരിയുടെ സുഹൃത്ത് ദ ക്യുവിനോട് പറഞ്ഞു. എന്നാൽ ആരോപണം നിഷേധിച്ചുകൊണ്ടാണ് വി.കെ പ്രശാന്ത് ഇക്കാര്യത്തിൽ പ്രതികരിച്ചത്. കുറ്റാരോപിതയായ മേലുദ്യോഗസ്ഥയെ ദ ക്യു ബന്ധപ്പെട്ടിരുന്നെങ്കിലും, വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അന്വേഷണം നടക്കട്ടെ എന്നുമായിരുന്നു മറുപടി. മ്യൂസിയം പോലീസിനെ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഈ റിപ്പോർട്ട് തയ്യാറാക്കുന്ന സമയം വരെ പ്രതികരണം ലഭ്യമായിരുന്നില്ല.

എനിക്ക് നൽകിയ പരാതി പരിശോധിച്ചിരുന്നു. മറ്റൊരു ജീവനക്കാരിയിൽ നിന്ന് അപകീർത്തി പരാമർശമുണ്ടായി എന്നല്ലാതെ അതിൽ ജാതിയാധിക്ഷേപം ഉണ്ടായിരുന്നില്ല. അതും അപകീർത്തികരമായ പരാമർശം നടത്തിയതായി വേറൊരാൾ മുഖേന അറിഞ്ഞു എന്നായിരുന്നു അതിലുണ്ടായിരുന്നത്. ഉടുത്തിരുന്ന സാരിയെ കുറിച്ച് എന്തോ ഒരു കമന്റ് ആരോപണവിധേയ പറഞ്ഞതായിട്ടാണ് ഉള്ളത്. അത് വായിക്കുന്ന ആർക്കും ഗൗരവമുള്ള എന്തെങ്കിലും ഉള്ളതായി തോന്നില്ല.
വി.കെ പ്രശാന്ത് എംഎൽഎ

പരാതിക്കാരി ദ ക്യുവിനോട് പറഞ്ഞത്

ആറ് വർഷമായിട്ട് ഇവർ എന്നെ അധിക്ഷേപിക്കുന്നുണ്ട്. ഞങ്ങൾ ഒരേ ഡിവിഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്ന് തൊട്ട് ഇവരുടെ മനോഭാവം ഇതാണ്. ഞാൻ പുലയ ജാതിയാണെന്നും എന്റെ നടപ്പും ഭാവവും കണ്ടാൽ വേറെ എന്തോ ആണെന്നുമൊക്കെയാണ് പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ ഞാനൊരു ട്രാൻസ്ഫറിന് ശ്രമിച്ചിരുന്നു. പക്ഷെ അത് മുടങ്ങിപ്പോയി. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഇവർ ഇടപെട്ട് മുടക്കിയതാണെന്ന്. അതിനു ശേഷമാണ് ഡിസംബർ പതിനഞ്ചിനു ഫൗണ്ടേഷൻ ഡേ വരുന്നത്. അന്ന് ഞാനൊരു നീല സാരിയായിരുന്നു ധരിച്ചിരുന്നത്. എന്നെ കണ്ടതും അവർ പരിഹാസം തുടങ്ങി. പുലയജാതിക്കാരുടെ കളറാണ് നീല. പുലയിക്ക് ചേർന്ന കളറാണ് എന്നൊക്കെ പറയുകയുണ്ടായി. ഞാൻ പ്രതികരിച്ചില്ല. ഒരു സീൻ ഉണ്ടാക്കേണ്ടതില്ല എന്ന് കരുതി. പിന്നെയാണ് പരാതിയുമായി നീങ്ങാം എന്ന് വിചാരിച്ചത്.

ഞാനും ഈ സ്ത്രീയും ഒരേ സംഘടനയുടെ അംഗങ്ങളാണ്. സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. സിഐടിയു അഫിലിയേഷൻ ഉള്ള സംഘടനയാണ്. ഈ സ്ത്രീ സംഘടനയുടെ വൈസ് പ്രസിഡന്റ് ആണ്. സംഘടനയുടെ വനിതാ സബ് കമ്മിറ്റി കൺവീനർക്കാണ് ഞാൻ ആദ്യം പരാതി നൽകിയത്. അവർ എന്റെ പരാതി സംഘടനയുടെ ജനറൽ സെക്രട്ടറിക്ക് നൽകി. ജനറൽ സെക്രട്ടറിയെ ചെന്ന് കണ്ടപ്പോൾ, ഇതിനൊക്കെ എന്തെങ്കിലും തെളിവുണ്ടോ എന്നാണ് ചിരിച്ചുകൊണ്ട് ചോദിച്ചത്. പരാതി വായിച്ച് അദ്ദേഹം കുറെ ചിരിച്ചത്രെ. സി-ഡിറ്റ് മാനേജ്‌മെന്റിന് പരാതി നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.കെ പ്രശാന്ത് എംഎൽഎയെ നേരിട്ട് സമീപിക്കാൻ തീരുമാനിച്ചു. ആദ്യം കണ്ടപ്പോൾ വേണ്ടത് ചെയ്യാമെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് അതിൽ കഴമ്പില്ലെന്ന് ജനറൽ സെക്രട്ടറി പറഞ്ഞല്ലോ എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. ഞാൻ കോൺഗ്രസിനൊപ്പം ചേർന്ന് സംഘടനയെ മോശമാക്കാൻ ശ്രമിക്കുകയാണ് എന്ന് യൂണിയൻ ആരോപിക്കുകയും ചെയ്തു.

നിലവിൽ പൊലീസിന് നൽകിയ പരാതിയല്ല അവർ യൂണിയനോ യൂണിയൻ പ്രസിഡന്റായ വി.കെ പ്രശാന്ത് എംഎൽഎക്കോ നൽകിയത്. ഞങ്ങൾക്ക് തന്ന പരാതിയിൽ ജാതി അധിക്ഷേപം ഉണ്ടെന്ന് പറഞ്ഞിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അത് തന്നെ അവർ നേരിട്ട് കേട്ടതുമല്ല. മറ്റൊരാൾ പറഞ്ഞ് അറിഞ്ഞു എന്നാണ് പരാതിയിലുള്ളത്. ഒരു കൃത്യതക്കുറവ് പരാതിയിൽ ഉടനീളം ഉണ്ടായിരുന്നു.
യൂണിയൻ ജനറൽ സെക്രട്ടറി ഷജിത്

സംഘടന തഴഞ്ഞത് കൊണ്ട് സി-ഡിറ്റ് മാനേജ്‌മെന്റിനെ സമീപിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. മാനേജ്‌മെന്റ് അത് അനുഭാവപൂർവം പരിഗണിച്ചു. ഒരു ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് രൂപം കൊടുത്ത് അന്വേഷിച്ചു. ആ അന്വേഷണ റിപ്പോർട്ടിലുള്ളത് ജാതിയധിക്ഷേപം നടന്നു എന്ന് തന്നെയാണ്. യൂണിയന് ബോധ്യപ്പെടാത്തത് മാനേജ്‌മെന്റിന് ബോധ്യപ്പെട്ടു.

എസ്‌സി-എസ്ടി കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ഇതിനു പുറമെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും പരാതി നൽകി. പൊലീസ് പക്ഷെ യൂണിയന്റെ അതേ നിലപാട് സ്വീകരിക്കുകയാണുണ്ടായത്. കേസ് എടുക്കാതെ ഒതുക്കി തീർക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി. സി-ഡിറ്റ് മാനേജ്‌മെന്റിന്റെ അന്വേഷണ റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ട് പോലും അവർ കേസ് എടുക്കാതിരിക്കുകയും വീണ്ടും ചർച്ചക്ക് വിളിക്കുകയും ചെയ്തപ്പോൾ ഞാൻ മാനസികമായി തളർന്നു. ഈ അപമാനവും സഹിച്ച് ജീവിക്കുന്നത് എന്തിനാണെന്ന് തോന്നിയ ഘട്ടത്തിലാണ് ആത്മഹത്യ ചെയ്യാമെന്ന് കരുതിയത്.

വി.കെ പ്രശാന്ത് എംഎൽഎ ദ ക്യുവിനോട് പറഞ്ഞത്

എനിക്ക് നൽകിയ പരാതി പരിശോധിച്ചിരുന്നു. മറ്റൊരു ജീവനക്കാരിയിൽ നിന്ന് അപകീർത്തി പരാമർശമുണ്ടായി എന്നല്ലാതെ അതിൽ ജാതിയാധിക്ഷേപം ഉണ്ടായിരുന്നില്ല. അതും അപകീർത്തികരമായ പരാമർശം നടത്തിയതായി വേറൊരാൾ മുഖേന അറിഞ്ഞു എന്നായിരുന്നു അതിലുണ്ടായിരുന്നത്. ഉടുത്തിരുന്ന സാരിയെ കുറിച്ച് എന്തോ ഒരു കമന്റ് ആരോപണവിധേയ പറഞ്ഞതായിട്ടാണ് ഉള്ളത്. അത് വായിക്കുന്ന ആർക്കും ഗൗരവമുള്ള എന്തെങ്കിലും ഉള്ളതായി തോന്നില്ല. ഒരു സ്ഥാപനത്തിനകത്തെ രണ്ട് വനിതാ ജീവനക്കാരികളുടെ സംഭാഷണത്തിനിടയിൽ വന്നിട്ടുള്ള കാര്യങ്ങളാണ് അതിലുള്ളത്. പറഞ്ഞ് തീർക്കാവുന്ന ഒരു വിഷയമായിരുന്നു, ആരാണിത് ഇങ്ങനെ കുത്തിപ്പൊക്കി ഈ നിലയിലാക്കുന്നതെന്ന് അറിയില്ല. പൊലീസ് അത് പരിശോധിക്കട്ടെ. യൂണിയൻ പ്രസിഡന്റ് എന്ന നിലയിലോ വ്യക്തിപരമായിട്ടോ ഞാൻ അതിൽ ഇടപെട്ടിട്ടില്ല.

മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ കേസ് എടുക്കാതെ മൂന്ന് പ്രാവശ്യമാണ് ചർച്ചക്ക് വിളിച്ചത്. ഒരു പ്രാവശ്യമൊക്കെ ചർച്ചക്ക് വിളിക്കുമായിരിക്കും. പക്ഷെ വീണ്ടും വിളിക്കുമ്പോൾ അതിലൊരു അസ്വാഭാവികതയുണ്ട്. ഏതുവിധേനയും ഒത്തുതീർക്കണമെന്ന് പൊലീസ് ആഗ്രഹിച്ചിരുന്നു. ബാഹ്യമായ ഇടപെടൽ നടന്നെന്ന് ന്യായമായും സംശയിക്കാം.
പരാതിക്കാരിയുടെ സുഹൃത്ത്

യൂണിയൻ ജനറൽ സെക്രട്ടറി ഷജിത് ദ ക്യുവിനോട് പറഞ്ഞത്

നിലവിൽ പൊലീസിന് നൽകിയ പരാതിയല്ല അവർ യൂണിയനോ യൂണിയൻ പ്രസിഡന്റായ വി.കെ പ്രശാന്ത് എംഎൽഎക്കോ നൽകിയത്. ഞങ്ങൾക്ക് തന്ന പരാതിയിൽ ജാതി അധിക്ഷേപം ഉണ്ടെന്ന് പറഞ്ഞിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അത് തന്നെ അവർ നേരിട്ട് കേട്ടതുമല്ല. മറ്റൊരാൾ പറഞ്ഞ് അറിഞ്ഞു എന്നാണ് പരാതിയിലുള്ളത്. ഒരു കൃത്യതക്കുറവ് പരാതിയിൽ ഉടനീളം ഉണ്ടായിരുന്നു.

പരാതിക്കാരിയുടെ സുഹൃത്ത് ദ ക്യുവിനോട് പറഞ്ഞത്

സിഐടിയുവിനു കീഴിലുള്ള സംഘടനയുടെ വനിതാ സബ് കമ്മറ്റി കൺവീനറാണ് ഞാൻ. എനിക്കാണവർ ആദ്യം പരാതി നൽകിയത്. ഞാനത് സംഘടനയുടെ ജനറൽ സെക്രട്ടറിക്ക് കൈമാറി. പരാതിയിലെ കുറ്റാരോപിത ഇതേ സംഘടനയുടെ വൈസ് പ്രസിഡണ്ടാണ്. അതുകൊണ്ട് തന്നെ സംഘടന അവരുടെ കൂടെ നിൽക്കുകയാണുണ്ടായത്. സംഘടനയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രസിഡന്റായ വി.കെ പ്രശാന്തിന്‌ നേരിട്ട് പരാതി നൽകി. വി.കെ പ്രശാന്ത് ജനറൽ സെക്രട്ടറിയെ വിളിച്ച് അന്വേഷിച്ചപ്പോൾ അത് ഗൗരവമുള്ള പരാതിയില്ലെന്ന് പറഞ്ഞ് ജനറൽ സെക്രട്ടറി നിസ്സാരവത്കരിച്ചു. വി.കെ പ്രശാന്ത് അത് വിശ്വസിക്കുകയും ചെയ്തു.

പിന്നീടാണ് സി-ഡിറ്റ് മാനേജ്‌മെന്റിന് പരാതി നൽകുന്നത്. മാനേജ്‌മെന്റ് അപ്പോൾ തന്നെ ഒരു ആഭ്യന്തര അന്വേഷണ കമ്മറ്റി രൂപീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ആഭ്യന്തര കമ്മറ്റി നാല് പ്രാവശ്യം മീറ്റിങ്ങിന് വിളിച്ചിട്ടും കുറ്റാരോപിത പങ്കെടുത്തില്ല. കമ്മിറ്റിക്ക് അതിനുള്ള അധികാരമില്ലെന്നും കമ്മിറ്റിയിൽ വിശ്വാസമില്ലെന്നുമായിരുന്നു അവരുടെ നിലപാട്. പിന്നീട് സാക്ഷികളായ ഞങ്ങളെ കമ്മിറ്റി വിസ്തരിച്ചു. ഞങ്ങൾ സാക്ഷിമൊഴി കൃത്യമായി നൽകി. അങ്ങനെ കുറ്റാരോപിതക്ക് എതിരായി ഒരു റിപ്പോർട്ട് ഉണ്ടാവുകയും ചെയ്തു. അതോടെ സംഘടന വീണ്ടും വിഷയത്തിൽ ഇടപെട്ടു. സംഘടനയിൽ നിന്ന് അനുവാദം വാങ്ങാതെ സാക്ഷി മൊഴി നൽകിയത് തെറ്റാണെന്നും അതുകൊണ്ട് അച്ചടക്ക നടപടി സ്വീകരിക്കുകയാണെന്നും അറിയിച്ചു. അങ്ങനെ എന്നെ വനിതാ സബ് കമ്മറ്റി കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കി.

മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ കേസ് എടുക്കാതെ മൂന്ന് പ്രാവശ്യമാണ് ചർച്ചക്ക് വിളിച്ചത്. ഒരു പ്രാവശ്യമൊക്കെ ചർച്ചക്ക് വിളിക്കുമായിരിക്കും. പക്ഷെ വീണ്ടും വിളിക്കുമ്പോൾ അതിലൊരു അസ്വാഭാവികതയുണ്ട്. ഏതുവിധേനയും ഒത്തുതീർക്കണമെന്ന് പൊലീസ് ആഗ്രഹിച്ചിരുന്നു. ബാഹ്യമായ ഇടപെടൽ നടന്നെന്ന് ന്യായമായും സംശയിക്കാം. ഞങ്ങളുടെ മൊഴി എടുക്കണമെന്ന് പോലീസിനോട് പറഞ്ഞപ്പോൾ, ഇത് എസ്‌സി-എസ്ടി ആക്ടിന് കീഴിൽ വരുന്നതാണോ എന്ന് ഞങ്ങളൊന്ന് അന്വേഷിക്കട്ടെ എന്നായിരുന്നു പൊലീസിന്റെ മറുപടി. ഇങ്ങനെ പൊലീസിൽ നിന്നും സംഘടനയുടെ ഭാഗത്ത് നിന്നും പ്രതികൂല സാഹചര്യം ഉണ്ടായപ്പോൾ നീതി ലഭിക്കില്ലെന്ന ആധിയാണ് ആത്മഹത്യയിലേക്ക് നീങ്ങാൻ പരാതിക്കാരിയെ പ്രേരിപ്പിച്ചത്.

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?

മിഥുന്‍ രമേഷിന് ബെല്‍സ് പാഴ്സി വന്നതിന് ശേഷം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നതിനെ കുറിച്ച് പറയാറുണ്ട്: ലക്ഷ്മി മേനോന്‍

SCROLL FOR NEXT