Special Report

‘സുരേന്ദ്രന്‍ വന്നാല്‍ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിക്കും, രമേശിന്റെ കൂടെ ആളില്ല’; നട്ടംതിരിഞ്ഞ് ബിജെപി കേന്ദ്രനേതൃത്വം

എ പി ഭവിത

പിഎസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി ഒരു മാസം പിന്നിട്ടിട്ടും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ കണ്ടെത്താനാകാതെ ബിജെപി. പതിവ് പോലെ ഗ്രൂപ്പ് വഴക്ക് തന്നെ അധ്യക്ഷ തെരഞ്ഞെടുപ്പിന് തടസ്സം. ആയോധ്യാ വിധിയും മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവും കഴിഞ്ഞ് അധ്യക്ഷനെ കണ്ടെത്താമെന്നായിരുന്നു കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് കൊടുത്ത ഉറപ്പ്. അധ്യക്ഷനില്ലാത്തത് സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് പരാതി. ഡിസംബര്‍ 15നകം അധ്യക്ഷനെ കണ്ടെത്തുമെന്നാണ് കേന്ദ്രനേതൃത്വം അറിയിച്ചിരിക്കുന്നത്.

കെ സുരേന്ദ്രന്റെയും എം ടി രമേശിന്റെയും പേരുകളാണ് നേതൃത്വം മുന്നോട്ട് വെയ്ക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നിലപാട് നിര്‍ണായകമാണ്. കുമ്മനം രാജശേഖരന് ഒരു അവസരം കൂടി നല്‍കണമെന്നാണ് ആര്‍ എസ് എസിന്റെ നിലപാട്. ഇതിനോട് സംസ്ഥാനത്തെ രണ്ട് ഗ്രൂപ്പുകള്‍ക്കും എതിര്‍പ്പുണ്ട്. കേന്ദ്ര നേതൃത്വവും വിയോജിപ്പ് ആര്‍എസ്എസിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ മോശം പ്രകടനമായിരുന്നു കുമ്മനം രാജശേഖരന്റെതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രസിഡന്റ് പദവിക്ക് പകരം നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം സീറ്റ് നല്‍കാമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയും ആര്‍എസ്എസിന് മുന്നില്‍ പാര്‍ട്ടി നേതൃത്വം വെച്ചിട്ടുണ്ട്.

ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനാണ് സംസ്ഥാന നേതാക്കളെ അനുനയിപ്പിക്കാനുള്ള ചുമതല. സമവായമുണ്ടാക്കാനാകാത്തതാണ് കേന്ദ്രനേതൃത്വത്തിന് തലവേദനയുണ്ടാക്കുന്നത്. കെ സുരേന്ദ്രനെയാണ് അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് താല്‍പര്യം. ആര്‍എസ്എസിനും ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പില്ല. കേന്ദ്രമന്ത്രി വി മുരളീധരന്‍ കെ സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനായി ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ സാധ്യത കല്‍പിച്ചിരുന്നെങ്കിലും ഗ്രൂപ്പ് വഴക്ക് കാരണം പി എസ് ശ്രീധരന്‍പിള്ളയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടു വരികയായിരുന്നു.

പി കെ കൃഷ്ണദാസ് പക്ഷം എം ടി രമേശിന്റെ പേരാണ് നിര്‍ദേശിച്ചിട്ടുള്ളത്. പ്രവര്‍ത്തകരുമായി അടുപ്പമില്ലെന്നാണ് രമേശിനെതിരെ മറുപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനം. സുരേന്ദ്രനെ പ്രസിഡന്റാക്കിയാല്‍ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിക്കുമെന്നും നേതൃത്വം ആശങ്കപ്പെടുന്നു. കുമ്മനത്തെ കൊണ്ടുവന്നത് പോലെ അപ്രതീക്ഷിത അധ്യക്ഷനെയും സംസ്ഥാന നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന യൂണിവേഴ്‌സിറ്റി മാര്‍ക്ക്ദാനം, കിഫ്ബി വിഷയങ്ങള്‍ പലപ്രദമായി ഉപയോഗിക്കാന്‍ പാര്‍ട്ടിക്ക് കഴിയാതിരുന്നത് അധ്യക്ഷനില്ലാത്തതിനാലാണെന്നാണ് സംസ്ഥാന നേതാക്കളുടെ വിമര്‍ശനം. ശബരിമല കയറാനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും നേരെ പ്രതീഷ് വിശ്വനാഥ് നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന ആക്രമണങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും പങ്കാളികളായത് പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്നും ഒരുവിഭാഗം വാദിക്കുന്നു. നയിക്കാനാളില്ലാത്തതിനാലാണ് പ്രവര്‍ത്തകര്‍ ചിതറി പോകുന്നതെന്നും ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. യുവമോര്‍ച്ചയുടെ പ്രവര്‍ത്തനങ്ങളും നിലച്ചുവെന്നും പരാതിയുണ്ട്.

ഗ്രൂപ്പ വഴക്ക് ശക്തമാകുന്നതിനിടെ ആര്‍എസ്എസ് സന്ദീപ് വാര്യരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള നീക്കം നടത്തുന്നുണ്ട്. ജനറല്‍ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സന്ദീപിനെ പരിഗണിക്കാനാണ് ആര്‍എസ്എസ് നിര്‍ദേശം. അധ്യക്ഷനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ സംഘടന തെരഞ്ഞെടുപ്പിലേക്ക് കടക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

SCROLL FOR NEXT