News n Views

കളക്ടര്‍ വിളിച്ച ചര്‍ച്ചയ്‌ക്കെത്താതെ പിവിഎസ് എംഡി പിവി മിനി ; പ്രശ്‌നപരിഹാരം നീളുന്നു 

THE CUE

എറണാകുളം പിവിഎസ് ആശുപത്രി ജീവനക്കാരുടെ പ്രക്ഷോഭത്തില്‍ പ്രശ്‌നപരിഹാരം നീളുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ നിന്ന് ആശുപത്രി എംഡി പിവി മിനി വിട്ടുനിന്നു. ഇതോടെ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച മറ്റൊരു യോഗം ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കാക്കനാട് കളക്ടറേറ്റിലാണ് ചര്‍ച്ച.

നേരത്തെ ജീവനക്കാരുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്, മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍ എന്നിവരുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. രണ്ടാഴ്ചയ്ക്കകം ശമ്പളക്കുടിശ്ശിക തന്നുതീര്‍ക്കണമെന്ന സമരക്കാരുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചില്ല. കുടിശ്ശികയുടെ 50% രണ്ടുദിവത്തിനകം നല്‍കണമെന്ന ആവശ്യവും തള്ളി. ശമ്പളാനുകൂല്യങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നായിരുന്നു മാനേജ്മെന്റ് നിലപാട്. ഇത് അംഗീകരിക്കാനാകില്ലെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി.

തിങ്കളാഴ്ചത്തെ യോഗത്തിലും അനുഭാവപൂര്‍ണമായ തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ സമരം ആശുപത്രിക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് ജീവനക്കാരുടെ നീക്കം. ആശുപത്രി ഉടമകളുടെ സ്ഥാപനമായ മാതൃഭൂമിയിലേക്കടക്കം മാര്‍ച്ച് നടത്താനാണ് ജീവനക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷമായി ശമ്പളം നല്‍കാത്തതിനെതുടര്‍ന്ന് അഞ്ഞൂറോളം ജീവനക്കാരാണ് സമരം നടത്തുന്നത്. ഇവിടത്തെ ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷമായി ശമ്പളാനുകൂല്യങ്ങളില്ല. വിവിധ വകുപ്പ് ജീവനക്കാര്‍ക്ക് 8 മാസങ്ങളായും ശമ്പളം നല്‍കിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതവും കമ്പനിയുടെ പങ്കും നിക്ഷേപിക്കുന്നില്ല. ഇഎസ്ഐ വിഹിതം നല്‍കാത്തതിനെ തുടര്‍ന്ന് ഈ ആനുകൂല്യവും മുടങ്ങി. ബോണസ് നല്‍കിയിട്ടില്ലെന്നും ടിഡിഎസ് പിടിച്ചിട്ടും യഥാക്രമം അടയ്ക്കുന്നില്ലെന്നും ജീവനക്കാര്‍ സാക്ഷ്യപ്പടുത്തുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പിവി ചന്ദ്രനാണ് പിവി സ്വാമി മെമ്മോറിയല്‍ ആശുപത്രിയുടെ ചെയര്‍മാന്‍.

അതേസമയം ആശുപത്രി അടച്ചുപൂട്ടി വില്‍പ്പന നടത്താനാണ് മാനേജ്മെന്റ് നീക്കം. സ്ഥാപനം നഷ്ടത്തിലായതിനാലാണ് ഇത്തരത്തില്‍ ശ്രമമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വില്‍പ്പനയിലൂടെ കുടിശ്ശിക നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഇതും ജലരേഖയായി തുടരുകയാണ്. നേരത്തെ വിഷയത്തില്‍ കളക്ടര്‍ ഇടപെട്ടപ്പോള്‍ ഫെബ്രുവരി 28 നകം കുടിശ്ശിക നല്‍കാമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ രണ്ടരമാസം പിന്നിട്ടിട്ടും നടപടിയില്ല. അതിനിടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അടച്ചുപൂട്ടുകയാണ് മാനേജ്മെന്റ്. ലിഫ്റ്റുകളും എസികളും ഓഫാക്കിയിടുകയും ഫാര്‍മസി പൂട്ടുകയും ചെയ്തു.

എച്ച്ആര്‍.അക്കൗണ്ടസ്,റിസപ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ജീവനക്കാരെ പിന്‍വലിച്ചിട്ടുണ്ട്.കൂടാതെ പുതിയ ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നുമില്ല. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഡോക്ടര്‍മാരും ജീവനക്കാരും ഒരേ സ്വരത്തില്‍ വ്യക്തമാക്കുന്നു. ലിഫ്റ്റ് പൂട്ടിയതിനാല്‍ ഇപ്പോള്‍ ചികിത്സയിലുള്ള രോഗികളെ എടുത്തുകയറ്റേണ്ട ദുരിതത്തിലാണ് കൂട്ടിരിപ്പുകാര്‍. വിഷയത്തില്‍ നിഷേധാത്മക സമീപനമാണ് മാനേജ്മെന്റിന്റേതെന്ന് സമരക്കാര്‍ വ്യക്തമാക്കുന്നു. യുഎന്‍എ, യുഎച്ച്എസ്എ, ഐഎംഎ തുടങ്ങിയ ഈ രംഗത്തെ സംഘടനകളുടെ പൂര്‍ണപിന്‍തുണയിലാണ് സമരം. അതേസമയം ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം വരുത്താതെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT