Politics

‘എന്റെ മകന്‍ കല്ല് ചുമന്ന ഫോട്ടോ പ്രചരിപ്പിക്കുന്നതില്‍ സദുദ്ദേശമില്ല’,പിണറായിയുടെ ‘ബിംബ’ പരാമര്‍ശത്തിന് പിന്നാലെ പി ജയരാജന്റെ കുറിപ്പ്

THE CUE

സമൂഹ മാധ്യമങ്ങളില്‍ തന്റെ പേര് ഉപയോഗിച്ച് സിപിഎമ്മിനെതിരായി ചര്‍ച്ചകള്‍ നടക്കുന്നതില്‍ അതൃപ്തി അറിയിച്ച് പി ജയരാജന്‍. പിജെ എന്ന പേരിലുള്ള ഗ്രൂപ്പുകളില്‍ സിപിഎമ്മിന്റെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ പ്രചരണങ്ങള്‍ നടത്തുന്നത് ആശാസ്യമല്ലെന്നാണ് പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമര്‍ശിക്കേണ്ടെന്നും ബിംബങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണം വിലപ്പോവില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗത്തിന് പിന്നാലെയാണ് പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് എന്നതാണ് ശ്രദ്ധേയം.

മക്കള്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ പാര്‍ട്ടി നേതാവായ അച്ഛനെയും അച്ഛന്റെ പാര്‍ട്ടിയേയും ആക്രമിക്കുന്നത് തുടരുകയാണെന്ന് പി ജയരാജന്‍ ചൂണ്ടിക്കാണിക്കുന്നു. നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നുണ്ടെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തുന്നു. തന്റെ മകന്‍ ഏതോ ഒരവസരത്തില്‍ കല്ലു ചുമന്നതും മറ്റൊരു മകന്‍ ഹോട്ടല്‍ ജോലി ചെയ്യുന്നതും പ്രചരിപ്പിക്കുന്നത് സദുദ്ദേശത്തോടെയല്ലെന്നും പോസ്റ്റില്‍ ജയരാജന്‍ പറയുന്നുണ്ട്. മക്കളുടെ സുഹൃത്തുക്കള്‍ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തത് ഉപയോഗപ്പെടുത്തിക്കൊണ്ട് നേതാക്കളുടെ മക്കള്‍ വ്യത്യസ്ത തട്ടുകളിലാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും എല്ലാവരും സദുദ്ദേശത്തോടെയല്ല ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പി ജയരാജന്‍ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രതിരോധത്തിലായ സാഹചഹര്യത്തിലാണ് മക്കളുടെ കുറ്റത്തിന് അച്ഛനേയും അച്ഛന്റെ പാര്‍ട്ടിയേയും പ്രതിക്കൂട്ടില്‍ കയറ്റരുതെന്ന പിജെയുടെ പ്രതികരണം.

പിജെ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പി ജയരാജന് പാര്‍ട്ടിക്കുള്ളില്‍ പദവികളോ സ്ഥാനങ്ങളോ നല്‍കാത്തതില്‍ അതൃപ്തി നുരഞ്ഞുപൊങ്ങുന്ന അവസ്ഥയിലാണ് ജയരാജന്‍ പാര്‍ട്ടിയെ പ്രതിരോധിക്കാനെത്തിയത്.

സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന സംവാദം അഭികാമ്യമാണ്.എന്നാല്‍ ഈ സംവാദങ്ങള്‍ നടത്തുന്ന ചില ഗ്രൂപ്പുകളുടെ പേരുകളില്‍ ‘പിജെ’ എന്നത് ചേര്‍ത്ത് കാണുന്നുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി പല സഖാക്കളും സുഹൃത്തുക്കളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെട്ടിരുന്നു.അത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടതുപക്ഷത്തെ സഹായിച്ചു.എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം മേല്‍പറഞ്ഞ പേരുകളിലുള്ള ഗ്രൂപ്പുകള്‍ സിപിഐ(എം) ന്റെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ പ്രചരണങ്ങള്‍ നടത്തുന്നതായി മനസിലാക്കുന്നു. ഇത് ആശാസ്യമല്ല.അതിനാല്‍ ‘പിജെ’ എന്നത് എന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ അതിന്റെ പേരില്‍ മാറ്റം വരുത്തണം.

സിപിഐ(എം) മെംബര്‍മാര്‍ അഭിപ്രായങ്ങള്‍ അവരവരുടെ പാര്‍ട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടതെന്നും പാര്‍ട്ടിയെ സ്‌നേഹിക്കുന്ന അനുഭാവികളും എതിരാളികള്‍ക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുതെന്നും സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറയുന്നു. സിപിഐ(എം) അനുകൂല പ്രചരണം നടത്തുന്ന ഫെയ്‌സ്ബുക്ക് പേജുകളില്‍ ചിലത് ചില ഘട്ടങ്ങളില്‍ പാര്‍ട്ടിവിരുദ്ധ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ടെന്നും ഇത് തിരുത്തണമെന്നും ജയരാജന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഏത് വിഷയവും പാര്‍ട്ടിയെ അടിക്കാനുള്ള ആയുധമായാണ് എതിരാളികള്‍ പ്രയോജനപ്പെടുത്തുന്നത്. കോണ്‍ഗ്രസ്സിന്റെ സമുന്നതരായ നേതാക്കള്‍ സ്ത്രീപീഡന -അഴിമതി കേസുകളില്‍ പ്രതികളായിട്ടും ഉന്നത നേതാക്കളായി തന്നെ തുടരുകയാണ്. ഇത് ബിജെപിക്കും ബാധകമാണ്.അവരുടെ പേരുകള്‍ നാട്ടിലാകെ ജനങ്ങള്‍ക്കറിയാം. ഇത്തരം വിഷയങ്ങളില്‍ സാധാരണ മെമ്പര്‍ക്കെതിരെ പോലും ആരോപണം ഉയര്‍ന്നാല്‍ അന്വേഷിച്ച് നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് സിപിഐ(എം) എന്നും ജയരാജന്‍ വിശദീകരിക്കുന്നു. പാര്‍ട്ടിക്ക് യാതൊരു ബന്ധവും ഇല്ലാത്ത വിഷയങ്ങള്‍ പോലും പാര്‍ട്ടിയുടെ ചുമലില്‍ ഇടാനാണ് വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും പരിശ്രമിക്കുന്നതെന്നും ആരോപിക്കുന്നു.

കോണ്‍ഗ്രസ്സ്-ബിജെപി-മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായ പാര്‍ട്ടിയാണ് സിപിഐ(എം).വിമര്‍ശനവും സ്വയം വിമര്‍ശനവും പാര്‍ട്ടിയുടെ മുഖമുദ്രയാണ്.അതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജീവസ്സുറ്റതാക്കുന്നത്.ഇങ്ങനെ പാര്‍ട്ടിക്കകത്തുള്ള തെറ്റുതിരുത്തല്‍ നടപടികളിലൂടെ മുന്നോട്ട് പോകുന്ന സിപിഐ(എം) ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകയായ പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്റെ വേറിട്ട അസ്തിത്വം നിലനില്‍ക്കേണ്ടത് സമൂഹത്തിനാകെ ആവശ്യമാണ്

.ഇന്നത്തെ ഇരുണ്ട കാലത്തെ വെളിച്ചമാണ് സിപിഐ(എം) എന്ന് പറയുന്ന പി ജയരാജന്‍ ഈ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം ദുര്‍ബ്ബലപ്പെടുത്തുന്നതിനും തെറ്റിധാരണ സൃഷ്ടിക്കുന്നതിനും സഹായകരമായ ഒരു നിലപാടും പാര്‍ട്ടി മെംബര്‍മാരും പാര്‍ട്ടി ബന്ധുക്കളും സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മല്‍സരിക്കുന്നതിനായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് പി ജയരാജന്‍ ഗോദയില്‍ ഇറങ്ങിയത്. കോട്ടയത്തും കൊല്ലത്തും എറണാകുളത്തും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ജില്ലാ സെക്രട്ടറിമാര്‍ മല്‍സരിച്ചിരുന്നെങ്കിലും ചുമതല ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തത്. കണ്ണൂരില്‍ മാത്രം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയിക്കുകയാണ് ചെയ്തത്. പകരം എംവി ജയരാജനെ ജില്ലാ സെക്രട്ടറിയായി പാര്‍ട്ടി നിയോഗിച്ചു.

പി ജയരാജനെ ഒതുക്കുകയായിരുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് സമൂഹ മാധ്യമങ്ങളില്‍ വിഭാഗീയതയുടെ പ്രത്യക്ഷ പ്രകടനമുണ്ടായത്. ഇത് തടയിടാനാണ് പിണറായി വിജയന്‍ ആവര്‍ത്തിച്ച് ബിംബ പ്രചരണം വിലപ്പോവില്ലെന്ന് പറഞ്ഞത്. പി ജയരാജനെ ഉപയോഗിച്ചു സിപിഎമ്മിനെ വിമര്‍ശിക്കേണ്ട. അത്തരം ശ്രമം മുമ്പുമുണ്ടായിട്ടുണ്ടെന്നും വിലപ്പോവില്ലെന്നും പിണറായി മുന്നറിയിപ്പ് നല്‍കിയത്.

പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മലയാളം ചിത്രമായതിനാൽ 'പെണ്ണും പൊറാട്ടും' ഐ.എഫ്.എഫ്.ഐയിൽ കണക്ട് ആകുമോ എന്ന് സംശയിച്ചിരുന്നു: രാജേഷ് മാധവൻ

എന്റെ ജീവിതത്തിലെ എല്ലാ കഥകളുടെയും ഒരു Montage ആണ് ‘പെണ്ണും പൊറാട്ടും’: രാജേഷ് മാധവൻ

കമ്പനി ലാഭത്തിലായി, കോളടിച്ച് ജീവനക്കാർ, ശമ്പളത്തില്‍ 30 ശതമാനം വർദ്ധന, മാനേജർമാർക്ക് എസ് യു വി

മുൻകാല ഇന്ത്യൻ സൈനികരെ ആദരിച്ച് അബുദാബി സാംസ്കാരിക വേദി

ഒൻപതുദിവസം, 16.8 കോടിയിലേറെ കളക്ഷനുമായി ‘പ്രകമ്പനം’ കേരളക്കരയെ ചിരിപ്പിക്കുന്നു

SCROLL FOR NEXT