ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കർശനമായ താക്കീത് നൽകിയതായി സിനിമ സംഘടനയായ ഫെഫ്ക. ഇത്തരം ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി അദ്ദേഹം തങ്ങളോട് സമ്മതിച്ചിട്ടുണ്ട്. ഈ ശീലങ്ങൾ അവസാനിപ്പിക്കുന്നതിന് ആവശ്യമായ പ്രഫഷണൽ അസ്സിസ്റ്റൻസ് സ്വീകരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഷൈൻ ടോം ചാക്കോയ്ക്ക് നൽകുന്ന അവസാന അവസരമാണിത്. ഒരുതരത്തിലും ഇത്തരം പെരുമാറ്റങ്ങളുമായി മുന്നോട്ട് പോകുന്നവരുമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറല്ല. അദ്ദേഹത്തിന് ഒരു അവസരം കൂടി വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഷൈൻ പ്രതിഭാധനനായ ചെറുപ്പക്കാരനാണ്. കുറ്റവാളികളെ കാണുന്നവരെ പോലെയല്ല ഇത്തരം ശീലങ്ങളിൽ അകപ്പെട്ടുപോയവരെ കാണേണ്ടത്. അവർക്ക് തിരുത്താൻ ഒരു അവസരം നൽകുക എന്നതാണ് മാനുഷികമായ നിലപാട്. എന്നാൽ അതിനെ ദൗർബല്യമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്
വിൻ സി അലോഷ്യസ് ഫെഫ്ക്കയുമായും ബന്ധപ്പെട്ടിരുന്നു. അവരുമായി ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ആരോപണം ഉന്നയിക്കുന്നത് ആര്‍ക്കെതിരെയാണോ അയാളുടെ പേര് വിൻ സി പറഞ്ഞിരുന്നു. സിനിമയുടെ പേരും പറഞ്ഞു. ഇക്കാര്യങ്ങൾ ഒരുതരത്തിലും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വരരുതെന്നാണ് അവർ പറഞ്ഞത്.
ആ സിനിമയുടെ ഐസി (ആഭ്യന്തര സമിതി) യിൽ പരാതി കൊടുക്കുക എന്നതാണ് ഇതിന്റെ നിയമാനുസൃത നടപടിയെന്ന് അവരോട് നിർദേശിച്ചു. ഫെഫ്ക്കയ്ക്ക് എഴുതിത്തയ്യാറാക്കിയ പരാതി നൽകേണ്ടതില്ലെന്നും പറഞ്ഞു. അതിനുശേഷം അവർ ഐസിയിലും നിർമാതാക്കളുടെ സംഘടനയിലും അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി കൊടുത്തു. കഴിഞ്ഞദിവസമാണ് ആ സിനിമയുടെ ഐസി യോഗം ചേർന്നത്. അതിന്റെ റിപ്പോർട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ടിട്ടില്ല. ഐസി റിപ്പോർട്ട് കൊടുക്കേണ്ടത് ആ പടത്തിന്റെ നിർമാതാവിനാണ്. തുടർനടപടികൾ സ്വീകരിക്കേണ്ടത് ആ നിർമാതാവാണ്.
ഞങ്ങൾ താരസംഘടനയുടെ പ്രതിനിധികളുമായി സംസാരിച്ചിരുന്നു. സരയു, അൻസിബ, വിനു മോഹൻ എന്നിവരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. ഫോണിലൂടെ മോഹൻലാലുമായും ജയൻ ചേർത്തലയുമായും സംസാരിച്ചു. ഇത്തരത്തിലുള്ള സിനിമാ പ്രവർത്തനവുമായി മുന്നോട്ടുപോവാൻ ബുദ്ധിമുട്ടുണ്ടെന്ന് ഞങ്ങൾ അമ്മ പ്രതിനിധികളോട് അറിയിച്ചു. തൊഴിലിടം ലഹരിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ ഇങ്ങനെയുള്ള പെരുമാറ്റവും രീതികളും അമ്മയുടെ അംഗങ്ങൾ സ്വീകരിച്ചാൽ അതിനോട് പൊരുത്തപ്പെട്ടുപോവാൻ ബുദ്ധിമുട്ടുണ്ടെന്നും അവരെ അറിയിച്ചു.
ഇത് ഫെഫ്ക്കയിലെ അംഗങ്ങൾക്കും ബാധകമാണ്. ഞങ്ങളുടെ കൂട്ടത്തിൽപ്പെട്ട ആർ.ജെ വയനാട് എന്ന മേക്കപ്പ്മാനെ ലഹരിയുമായി പിടിച്ചപ്പോൾ അന്നുതന്നെ അയാളെ സസ്പെൻഡ് ചെയ്തു. അയാളെ തൊഴിലിടത്തിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. അദ്ദേഹം വർക്ക് ചെയ്ത ടിക്കി ടാക്ക സിനിമ ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. ഇതുപോലെ കർശനമായ നടപടികൾ ഞങ്ങൾ ഞങ്ങളുടെ അംഗങ്ങൾക്കെതിരെ സ്വീകരിക്കുമ്പോൾ ഇത്തരമൊരു പെരുമാറ്റം ഒരു നടനിൽനിന്നുണ്ടാവുന്നത് ബുദ്ധിമുട്ടാണ്. മാധ്യമങ്ങളെ കാണുന്നതിന് മുൻപ് ഷൈൻ ടോം ചാക്കോയെ ഇവിടെ വിളിച്ചുവരുത്തിയിരുന്നു. അദ്ദേഹം ഉൾപ്പെടുന്ന അമ്മ സംഘടനയെ അറിയിച്ചതിനുശേഷമായിരുന്നു ഇത്.
കഴിഞ്ഞ ആറുമാസത്തിനിടയിൽ സിനിമാ നിർമാണം 45 ശതമാനം കുറഞ്ഞിട്ടുണ്ട്. കോർപ്പറേറ്റുകളും പ്രമുഖ നിർമാതാക്കളും മലയാളത്തിൽ മുതൽമുടക്കാൻ തയ്യാറാവുന്നില്ല. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ വന്ന സംഭവവികാസങ്ങളാണ് അതിന് കാരണം. മലയാളസിനിമയിൽ ഡ്രഗ് കാർട്ടലുകൾ പിടിമുറുക്കിയിരിക്കുന്നു എന്ന ചിത്രമാണിപ്പോൾ. അതിന് മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.