Around us

'ജനങ്ങള്‍ എല്‍.ഡി.എഫ് ഭരണത്തിന് പച്ചവെളിച്ചം കാട്ടിയിരിക്കുകയാണ്', യാഥാര്‍ത്ഥ്യബോധ്യത്തോടെ വോട്ടുചെയ്യുന്ന ആധുനികസമൂഹമായെന്ന് സക്കറിയ

ജനങ്ങള്‍ എല്‍.ഡി.എഫ് ഭരണത്തിന് പച്ചവെളിച്ചം കാട്ടിയിരിക്കുകയാണെന്ന് എഴുത്തുകാരന്‍ സക്കറിയ. ഭരിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് സാധാരണ ലഭിക്കാത്ത ഒരു ഭാഗ്യമാണ് മലയാളികള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നല്‍കിയതെന്നും മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ തെരഞ്ഞെടുപ്പ് വിശകലത്തിന് അദ്ദേഹം പറയുന്നു.

ലേഖനത്തില്‍ നിന്ന്;

'ഇക്കഴിഞ്ഞ ആറോളം മാസങ്ങളില്‍ കേരളത്തിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുഫലങ്ങളെ കാണുമ്പോള്‍ മനസ്സിലാകുന്നത് സ്വര്‍ണക്കടത്തുകേസിനെ ചുറ്റിപ്പറ്റിയുണ്ടായിവരികയും വമ്പിച്ച മാധ്യമപ്രചാരം നേടുകയുംചെയ്ത 'വെളിപ്പെടുത്തലു'കള്‍ക്കും ഈ തിരഞ്ഞെടുപ്പിനെയും അടുത്ത തിരഞ്ഞെടുപ്പിനെയും മുന്‍നിര്‍ത്തി സൃഷ്ടിക്കപ്പെട്ട മറ്റുവിവാദങ്ങള്‍ക്കുമപ്പുറത്ത് ലക്ഷക്കണക്കിന് മലയാളികള്‍ എല്‍.ഡി.എഫ്. ഭരണകൂടത്തില്‍നിന്ന് അവര്‍ക്ക് ലഭിച്ചു എന്നവര്‍ വിശ്വസിക്കുന്ന യഥാര്‍ഥമായ സേവനങ്ങളുടെ വെളിച്ചത്തിലാണ് വോട്ടുചെയ്തത് എന്നാണ്. ജാതി-മത സ്പര്‍ധ ഇളക്കിവിടാനുമുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍തന്നെ ഭൂരിപക്ഷം മലയാളികള്‍ അവരുടെ സ്ഥായിയായ സാമുദായികസ്ഥിതപ്രജ്ഞതയില്‍ ഉറച്ചുനിന്നു. അവയെ വെച്ചുപുലര്‍ത്തുന്നതിലും പ്രധാനം തങ്ങളുടെയും കുഞ്ഞുങ്ങളുടെയും ജീവിതസൗഖ്യവും ഐശ്വര്യവും പുരോഗമനവുമാണെന്ന് അവര്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രകടമാക്കിയെന്ന് കരുതണം.

എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു പട്ടിക അവതരിപ്പിക്കുക എന്റെ കര്‍ത്തവ്യമല്ല. എന്നാല്‍, ഒരു സാധാരണപൗരന്‍ എന്ന നിലയിലും നിഷ്പക്ഷമായി താന്‍ ജീവിക്കുന്ന സമൂഹത്തെ നിരീക്ഷിക്കുന്ന ഒരു വ്യക്തി എന്നനിലയിലും ഞാന്‍ മനസ്സിലാക്കുന്നത് മലയാളിവോട്ടര്‍മാര്‍ തങ്ങളുടെ അടിസ്ഥാനതാത്പര്യങ്ങള്‍ കൃത്യമായി സംരക്ഷിക്കാന്‍ വേണ്ടിയും തങ്ങള്‍ നേരിട്ടനുഭവിക്കുന്ന ജനസേവനങ്ങളെ കൃത്യമായി വിലയിരുത്തിക്കൊണ്ടും വോട്ടുചെയ്യുന്നവരായി പരിണമിച്ചുകൊണ്ടിരിക്കയാണ് എന്നാണ്. പാഴ് വാക്കുകളും ഭംഗിവാക്കുകളും പ്രലോഭനങ്ങളുംകൊണ്ട് അവരെ ഇനിയും വരുതിയിലാക്കുക എളുപ്പമല്ല എന്നുതോന്നുന്നു. ജാതി-മത സ്പര്‍ധ അവര്‍ ചര്‍ച്ചകളിലും പ്രസ്താവനകളിലും കണ്ടും കേട്ടും ആസ്വദിക്കുന്നുണ്ടാവാം. എന്നാല്‍, സ്വന്തം ജീവിതസമാധാനത്തിനോ കുഞ്ഞുങ്ങളുടെ ഭാവിക്കോ അത് വിലങ്ങുതടിയാവാന്‍ അവരില്‍ ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നുണ്ട് എന്നുതോന്നുന്നില്ല. വിവിധ പ്രചാരണതന്ത്രങ്ങളെ അതിജീവിച്ചുകൊണ്ട് മലയാളികള്‍ സാമൂഹികവും രാഷ്ട്രീയവുമായ യാഥാര്‍ഥ്യബോധ്യത്തോടെ വോട്ടുചെയ്യുന്ന ഒരു ആധുനികസമൂഹമായിത്തീരുകയാണ് എന്നുതോന്നുന്നു. എത്ര സാവധാനമാണെങ്കിലും ഇവിടേക്കാണ് നവോത്ഥാനവും സാക്ഷരതയും നമ്മെ നയിച്ചത് എന്നുവിശ്വസിക്കാന്‍ സന്തോഷം തോന്നുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭരിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് സാധാരണ ലഭിക്കാത്ത ഒരു ഭാഗ്യമാണ് മലയാളികള്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെമേല്‍ വര്‍ഷിച്ചത്. അവരുടെ അസംതൃപ്തികളായിരുന്നു, തിരഞ്ഞെടുപ്പുകളുടെ ചരിത്രങ്ങള്‍വെച്ചുനോക്കിയാല്‍ മുന്നോട്ടുവരേണ്ടത്. എന്നാല്‍, ജനങ്ങള്‍ എല്‍.ഡി.എഫ്. ഭരണത്തിന് പച്ചവെളിച്ചം കാട്ടുകയാണ് ചെയ്തത്. അസംതൃപ്തികളെക്കാളേറെ മറ്റെന്തൊക്കെയോ പരിഗണനകള്‍ അവരുടെ മനസ്സില്‍ പ്രവര്‍ത്തിച്ചുവെന്ന് വ്യക്തം. അവയെന്തായിരിക്കുമെന്ന് കൃത്യമായി കണ്ടെത്തുക അസാധ്യം. കാരണം, കോടിക്കണക്കിന് പൗരവ്യക്തികളുടെ ബഹുമുഖങ്ങളായ പരിഗണനകള്‍ ഒന്നുചേര്‍ന്നാണ് ഈ തിരഞ്ഞെടുപ്പുഫലം സൃഷ്ടിച്ചത്.'

സ്റ്റൈലിഷ് "പട്ടി ഷോ"; "അതിരടി"യിലെ പുതിയ ഗാനമെത്തി; ചിത്രം മെയ് 14 ന്

കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റിങ് സ്‌ക്രീനിങ്ങുമായി ചിദംബരം ഒരുക്കുന്ന "ബാലൻ"; പ്രദർശനം മെയ് 14 ന്

ജോജു ജോർജ് - ഷാജി കൈലാസ് ടീമിന്റെ മാസ്സ്‌ ആക്ഷൻ ചിത്രം; 'വരവ് ' ജൂൺ 12ന്

യുഡിഎഫ് സര്‍വ്വാധിപത്യം, മൂന്നിടത്ത് ബിജെപി; എല്‍ഡിഎഫിനെ കൈവിട്ട് രാഷ്ട്രീയ കേരളം; LIVE UPDATES

ക്യാപ്റ്റനും ടീമിനും തിരിച്ചടി; മുഖ്യമന്ത്രിയടക്കം 15 മന്ത്രിമാർ പിന്നിൽ

SCROLL FOR NEXT