Around us

കുറ്റ്യാടിയില്‍ കടകളടപ്പിച്ചെന്ന് സ്വമേധയാ കേസെടുത്ത് പൊലീസ്, ബിജെപിയുടെ വിദ്വേഷ മുദ്രാവാക്യത്തില്‍ കേസെടുക്കാന്‍ പരാതിക്കായി കാത്തു 

കെ. പി.സബിന്‍

കുറ്റ്യാടിയില്‍ നിര്‍ബന്ധപൂര്‍വം കടകളടപ്പിച്ചെന്ന് സ്വമേധയാ കേസെടുത്ത പൊലീസ് മുസ്ലീങ്ങള്‍ക്കെതിരായ ബിജെപിയുടെ വിദ്വേഷ മുദ്രാവാക്യത്തില്‍ കേസെടുക്കാന്‍ തയ്യാറായത് പരാതി കിട്ടിയ ശേഷം മാത്രം. പൗരത്വ നിയമത്തെ അനുകൂലിച്ച് ബിജെപി രാഷ്ട്രരക്ഷാറാലിയും പൊതുയോഗവും നടത്തുന്നതിന് മുന്നോടിയായി കുറ്റ്യാടിയില്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിച്ചെന്ന് കാണിച്ചാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ഓര്‍മ്മയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, എന്ന് തുടങ്ങി മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ- അധിക്ഷേപ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിന് നടപടിയെടുത്തത് പരാതി ലഭിച്ച ശേഷം മാത്രവും. ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ്, എന്നീ സംഘടനകളും പാറക്കല്‍ അബ്ദുള്ള എംഎല്‍എയും പരാതി നല്‍കിയ ശേഷം മാത്രമാണ് കേസെടുക്കാന്‍ കുറ്റ്യാടി പൊലീസ് തയ്യാറായത്. കടകളടപ്പിച്ചെന്ന് ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല. എന്നാല്‍ കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തി സ്വമേധയാ കേസെടുക്കുകയായിരുന്നു. കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് നടപടി.

കടകള്‍ അടപ്പിച്ചത് തങ്ങള്‍ നേരില്‍ കണ്ടതിനാലാണ് സ്വമേധയാ കേസെടുത്തതെന്നാണ് കുറ്റ്യാടി എസ് ഐ റഫീഖിന്റെ ദ ക്യുവിന്റെ ചോദ്യത്തോടുള്ള മറുപടി. എന്നാല്‍ പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് ഓര്‍മ്മയില്ലേ ഗുജറാത്ത് എന്ന മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം ബിജെപിക്കാര്‍ ഉയര്‍ത്തിയത്. അത് നേരില്‍ കണ്ടിട്ടും പൊലീസ് സ്വമേധയാ നടപടിയെടുത്തില്ല. കൂടാതെ വീഡിയോ വൈറലായിട്ടും സുമോട്ടോ കേസ് എടുത്തില്ല. പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ പരാതികള്‍ ലഭിച്ചപ്പോള്‍ മാത്രം കേസെടുക്കുകയായിരുന്നു. കുറ്റ്യാടി പൊലീസിന്റെ ഈ നടപടി ഇരട്ടത്താപ്പാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ബിജെപിയുടെ വിദ്വേഷ മുദ്രാവാക്യത്തില്‍ കേസെടുക്കാന്‍ വൈകിയിട്ടില്ലെന്നാണ് എസ് ഐ റഫീഖ് പറയുന്നത്. ബിജെപിയുടെത് നിരവധി പേരുള്ള റാലിയായിരുന്നു. തങ്ങള്‍ ക്രമസമാധാന ചുമതല നിര്‍വഹിക്കുകയായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായിരുന്നു പ്രഥമ പരിഗണന. റാലിയുടെ മുന്‍ഭാഗത്താണ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. അപ്പോള്‍ അത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കി നടപടിയെടുക്കാനുള്ള സമയം മാത്രമാ ണെടുത്തത് .കേസെടുക്കാന്‍ വൈകിയിട്ടില്ല. രണ്ട് കേസുകളിലും തുടരന്വേഷണം നടത്തി ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുമെന്നുമെന്നുമാണ് എസ് ഐ റഫീഖിന്റെ വിശദീകരണം. അതേസമയം വൈറലായ വീഡിയോയെക്കുറിച്ച് ചോദിച്ചപ്പോള്‍ സംഭവത്തില്‍ പരാതികളൊന്നായിരുന്നു തിങ്കളാഴ്ച രാവിലെ ദ ക്യുവിനോട് കുറ്റ്യാടി പൊലീസ് പറഞ്ഞത്. പരാതി കിട്ടിയാല്‍ മാത്രം നടപടിയെടുക്കാമെന്ന നിലപാടായിരുന്നു പൊലീസിന്റേതെന്ന് വ്യക്തം.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിങ്കളാഴ്ച വൈകീട്ടാണ് ബിജെപി ദേശ രക്ഷാ മാര്‍ച്ച് സംഘടിപ്പിച്ചത്. രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത് എന്ന ആഹ്വാനവുമായിട്ടായിരുന്നു പരിപാടി. പൗരത്വ നിയമത്തെ പിന്‍തുണച്ചുള്ള ബിജെപി പരിപാടിക്കെതിരെ കുറ്റ്യാടിയില്‍ ചില വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. മാര്‍ച്ച് തുടങ്ങും മുന്‍പേ വ്യാപാരികള്‍ കടകള്‍ അടച്ച് പോവുകയായിരുന്നു. ഓട്ടോ ടാക്‌സി തൊഴിലാളികളടക്കം സ്ഥലത്തുനിന്ന് മാറിയിരുന്നു. പ്രദേശവാസികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു റാലിയിലെ ഭീഷണി മുഴക്കല്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT