Around us

‘എങ്കില്‍ മോഡിയും അര്‍ബന്‍ നക്‌സലാണ് കോടതീ’; പ്രധാനമന്ത്രി യുദ്ധവും സമാധാനവും വായിക്കുന്ന വീഡിയോ ചൂണ്ടി സോഷ്യല്‍ മീഡിയ

THE CUE

ലിയോ ടോള്‍സ്റ്റോയിയുടെ വിഖ്യാത നോവല്‍ യുദ്ധവും സമാധാനവും (വാര്‍ ആന്റ് പീസ് ) എന്തിന് വീട്ടില്‍ സൂക്ഷിച്ചു എന്ന വിചിത്ര ചോദ്യമുന്നയിച്ച ബോംബെ ഹൈക്കോടതി വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങവെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതേ നോവല്‍ വായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി ഒരു ലൈബ്രറിയില്‍ നിന്ന് 'യുദ്ധവും സമാധാനവും' നോവലിന്റെ പേജുകള്‍ മറിച്ചു നോക്കുന്നതിന്റെ വീഡിയോ അദ്വൈദിസം എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ട്വീറ്റ് ചെയ്തത്. ഫാക്ട്‌ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ എഡിറ്റര്‍ പ്രതീക് സിന്‍ഹ വീഡിയോ ഷെയര്‍ ചെയ്തതോടെ ദൃശ്യങ്ങള്‍ വൈറലായി.

ഭീമാ കൊറേഗാവ് സംഭവത്തിന്റെ പേരില്‍ അര്‍ബന്‍ നക്സല്‍ എന്ന് മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിനോടായിരുന്നു ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് സാരംഗ് കോട്വാളിന്റെ വിചിത്രമായ ചോദ്യം. മറ്റൊരു രാജ്യത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള നോവല്‍ അടക്കമുള്ള പ്രകോപനപരമായ പ്രസിദ്ധീകരണങ്ങള്‍ എന്തിനാണ് വീട്ടില്‍ സൂക്ഷിക്കുന്നതെന്ന് കോടതിയോട് വിശദീകരിക്കേണ്ടി വരുമെന്ന് കോട്വാള്‍ പറഞ്ഞു. ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പ്രകോപനപരമായ പ്രസിദ്ധീകരണങ്ങള്‍ കണ്ടെടുത്തെന്ന അവകാശവാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്.

ലോക പ്രശസ്ത നോവലായ വാര്‍ ആന്റ് പീസ് അടക്കമുള്ള പ്രസിദ്ധീകരണങ്ങളെയാണ് പകോപനപരമായവയെന്ന് പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചത്. ഫ്രഞ്ച് ഭരണാധികാരിയായിരുന്ന നെപ്പോളിയന്‍ റഷ്യ ആക്രമിച്ചപ്പോള്‍ എതിരിട്ട പടയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും യുദ്ധത്തില്‍ ഇരകളായ ജനതയുടെയും കഷ്ടത നിറഞ്ഞ ജീവിതത്തെ അധികരിച്ചാണ് വാര്‍ ആന്റ് പീസ് എന്ന നോവല്‍. ഇതു കൂടാതെ മാര്‍ക്‌സിസ്റ്റ് ആര്‍ക്കൈവ്‌സ്, രാജ്യധമന്‍ വിരോധി, ജയ് ഭീമാ കോമ്രേഡ് എന്നീ ഡോക്യുമെന്ററികളും സിആര്‍സിപി റിവ്യൂ, അണ്ടര്‍സ്റ്റാന്‍ഡിംഗ് മാവോയിസ്റ്റ്‌സ് എന്നീ പുസ്തകങ്ങളുമാണ് ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് കോടതിയില്‍ അറിയിച്ചത്.

രാജ്യത്തിനെതിരായ ഉള്ളടക്കങ്ങള്‍ പേറുന്ന പ്രകോപനപരമായ പ്രസിദ്ധീകരണങ്ങളും മറ്റും പിടിച്ചെടുത്തതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഇത് അവതരിപ്പിച്ചത്. അപ്പോഴായിരുന്നു ജഡ്ജിയുടെ വിചിത്രമായ ചോദ്യം. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ 2017 ഡിസംബര്‍ 31 ന് ദളിതര്‍ക്കുനേരെ സംഘപരിവാര്‍ കലാപം അഴിച്ചുവിട്ട സംഭവത്തില്‍ ഇടപെട്ട പൗരാവകാശ പ്രവര്‍ത്തകനാണ് വെര്‍ണന്‍ ഗോണ്‍സാല്‍വസ്. അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തി ഇദ്ദേഹമടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT