Around us

പാഠ്യപദ്ധതിയില്‍ ഭഗവത്ഗീത; അണ്ണാ യൂണിവേഴ്സിറ്റിയ്‌ക്കെതിരെ പ്രതിഷേധം; സംസ്‌കൃതം അടിച്ചേല്‍പ്പിക്കരുതെന്ന് ഡിഎംകെ  

THE CUE

അണ്ണാ സര്‍വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയമായി ഭഗവദ്ഗീതയും ഉപനിഷത്തും ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം. ബിടെക് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോഴ്സിന്റെ ഭാഗമായാണ് സര്‍വകലാശാല ഭഗവദ്ഗീത ഉള്‍പ്പെടുത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇത് ഓപ്ഷണല്‍ വിഷയം മാത്രമാണെന്ന വിശദീകരണവുമായി യൂണിവേഴ്സിറ്റി രംഗത്തെത്തിയിട്ടുണ്ട്.

സംസ്‌കൃതം അടിച്ചേല്‍പ്പിക്കരുത് എന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്കെതിരെ ഡി.എം.കെയും ഇടത് പാര്‍ട്ടികളും രംഗത്തെത്തി. ഫിലോസഫി നിര്‍ബന്ധമാക്കി സംസ്‌കൃതം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ഗവര്‍ണറും ഉന്നത വിദ്യാഭ്യാസ വകുപ്പും സിലബസ് പുന:പരിശോധിക്കാന്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭഗവത്ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് മത നിരപേക്ഷതയ്ക്കെതിരാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പറഞ്ഞു. പല മതങ്ങളില്‍ വിശ്വസിക്കുന്നവരോട് ഏതെങ്കിലും ഒരു മതത്തെക്കുറിച്ച് പഠിക്കാന്‍ പറയുന്നത് തെറ്റാണ്. തമിഴ്നാട് സര്‍ക്കാര്‍ ഇതിന് കൂട്ട് നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ (എ.ഐ.സി.റ്റി.ഇ) പാഠ്യ പദ്ധതി പ്രകാരം ആറ് കോഴ്‌സുകളാണ് സര്‍വകലാശാല കൊണ്ടുവന്നിരിക്കുന്നത്. പേഴ്‌സണാലിറ്റി ഡവലപ്‌മെന്റിനായിട്ടാണ് സ്വാമി സ്വരൂപാനന്ദയുടെ ഭഗവത് ഗീത സര്‍വകലാശാല നിര്‍ദേശിച്ചതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോഴ്സ് ആരേയും അടിച്ചേല്‍പ്പിക്കില്ലെന്നും ഇഷ്ടാനുസരണം വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.കെ സുരപ്പ പറഞ്ഞു.

മൂന്നാം സെമസ്റ്ററിലെ ഐച്ഛിക വിഷയമായിട്ടാണ് ഫിലോസഫി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഷയത്തിന് മൂന്ന് ക്രെഡിറ്റ് പോയിന്റാണ് യൂണിവേഴ്സിറ്റി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം മറ്റ് മതഗ്രന്ഥങ്ങളെ ഒഴിവാക്കി ഭഗവദ്ഗീത പഠനവിഷയമാക്കിയത് ഹിന്ദുമതം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്ന് സര്‍വകലാശാലയിലെ ഒരു വിഭാഗം അധ്യാപകരും ആരോപിച്ചു.

എന്നാല്‍ മൂന്നാം സെമസ്റ്ററില്‍ ഫിലോസഫി നിര്‍ബന്ധമാക്കിയിരിക്കുകയാണെന്ന് ആക്ടിവസ്റ്റ് പ്രിന്‍സ് ഗജേന്ദ്ര ബാബു പറഞ്ഞു. നിര്‍ബന്ധ വിഷമാണെങ്കിലും അല്ലെങ്കിലും മതഗ്രന്ധങ്ങള്‍ പാഠ്യപപദ്ധതിയില്‍ കൊണ്ടുവരുന്നത് തെറ്റാണ്. അത് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ശാസ്ത്രം ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ അടിച്ചേല്‍പ്പിച്ച് വിദ്യാര്‍ഥികളെ മതത്തില്‍ നിര്‍ബന്ധപൂര്‍വ്വം വിശ്വസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT