ദൃശ്യം സെക്കന്‍ഡ് ഫെബ്രുവരി 19ന് അര്‍ദ്ധരാത്രിയോടെ പ്രേക്ഷകരിലെത്തിയപ്പോള്‍ മുതല്‍ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം നിറയുന്നത് സിനിമയെക്കുറിച്ചുള്ള പോസ്റ്റുകളും ചര്‍ച്ചകളും. കേരളത്തിന് പുറത്തുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും ട്വീറ്റുകളായും ഫേസ് ബുക്ക് പോസ്റ്റുകളായും നിറയുന്നുണ്ട്.
മോഹന്‍ലാല്‍ ഏഴ് വര്‍ഷത്തിന് ശേഷം ജോര്‍ജ്ജുകുട്ടിയായി എത്തിയപ്പോള്‍ ആദ്യ ഭാഗത്തെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ചിലര്‍ എഴുതുന്നു. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെയല്ല ഇന്ത്യന്‍ സിനിമയെ ഒന്നാകെ മോഹന്‍ലാലും ജോര്‍ജുകുട്ടിയും തന്റെ കീഴിലാക്കിയെന്നാണ് മറ്റൊരു ട്വീറ്റ്. ദൃശ്യം എന്ന ഹാഷ് ടാഗിന് പുറമേ ജോര്‍ജുകുട്ടി എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ഇന്ത്യന്‍ ട്രന്‍ഡിംഗ് പട്ടികയിലുണ്ട്.
ദൃശ്യം ആദ്യഭാഗത്തെക്കാള്‍ മാസ് അപ്പീലിംഗ് ആണ് ജോര്‍ജുകുട്ടിയെന്നും ചിലരുടെ ട്വീറ്റ്. ജീത്തു ജോസഫ് സംവിധായകനെന്ന നിലയില്‍ ദൃശ്യം രണ്ടാം ഭാഗത്തിലും ബ്രില്യന്‍സ് ആവര്‍ത്തിച്ചെന്നും ചിലര്‍.
പൃഥ്വിരാജിന്റെ ഫേസ്ബുക് കുറിപ്പ്
ദൃശ്യം 2 വിനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് കുറെ നാളായി വിചാരിക്കുന്നു. സിനിമയുടെ വേൾഡ് പ്രീമിയറിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ എനിക്ക് അധിക നേരം സഹിച്ചിരിക്കാനും പറ്റുന്നില്ല. മലയാളത്തിലെ കൾട്ട് സിനിമയുടെ സീക്വൽ ഒരുക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. സിനിമകളിലെ സാമ്പ്രദായകമായ ശീലങ്ങളെ പൊളിച്ചെഴുതിയ ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗമാകുമ്പോൾ അത് നൽകുന്ന സമ്മർദ്ദം വളരെ വലുതാണ്. ആ സമ്മർദ്ദം എനിക്ക് നല്ലതു പോലെ മനസ്സിലാകും. എന്നാൽ ജീത്തു എത്ര മനോഹരമായാണ് ആ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. ആറ് വർഷത്തിന് ശേഷം ജോർജ്കുട്ടിയെ നിങ്ങൾ എങ്ങോട്ടാണ് കൊണ്ടുപോയത് ? ജോർജ്കുട്ടി മെനഞ്ഞെടുത്ത ആ സാങ്കല്പികവും അവശ്വസനീയവുമായ കഥയിൽ എന്തെങ്കിലും മയപ്പെടുത്തൽ നടത്തിയോ? അയാളിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അയാൾ കൂടുതൽ സാമർഥ്യം കാണിക്കുന്നുണ്ടോ? സമയവും നിയമവും അയാളെ പിടിക്കുന്നുണ്ടോ? ഇതിനെക്കുറിച്ചൊക്കെ നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ, നിങ്ങളുടെയൊക്കെ ധാരണകളെ തിരുത്തുന്ന സർപ്രൈസ് ആണ് ഈ സിനിമയിൽ ഉള്ളത്.