മമ്മൂക്ക ഇമോഷണല്‍ രംഗം അഭിനയിക്കുന്നതിനിടയ്ക്ക് ലിജോ ഇറങ്ങി പോയി: 'നന്‍പകല്‍ നേരത്ത് മയക്കത്തെ' കുറിച്ച് ജയസൂര്യ

മമ്മൂക്ക ഇമോഷണല്‍ രംഗം അഭിനയിക്കുന്നതിനിടയ്ക്ക് ലിജോ ഇറങ്ങി പോയി: 'നന്‍പകല്‍ നേരത്ത് മയക്കത്തെ' കുറിച്ച് ജയസൂര്യ

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടിക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിലെ ഒരു ഇമോഷണല്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ നടന്ന സംഭവത്തെ കുറിച്ച് നടന്‍ ജയസൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ തരംഗമാകുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ സല്യൂട്ട് കേരളം എന്ന പരിപാടിയിലാണ് ജയസൂര്യ മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത്.

'നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരു ഇമോഷണല്‍ രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയ്ക്ക് ലിജോയും ടിനു പാപ്പച്ചനും ഇറങ്ങി പോയി. രംഗം തീര്‍ത്ത് മമ്മൂക്ക ലിജോയുടെ അടുത്ത് പോയി എന്താടോ എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപെട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ലിജോയുടെ മറുപടി... ഇല്ല ഇക്ക ഞാന്‍ ഭയങ്കര ഇമോഷണല്‍ ആയി പോയി എന്നായിരുന്നു' - ജയസൂര്യ

ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് 'നന്‍പകല്‍ നേരത്ത് മയക്കമെന്നാണ് ചിത്രത്തിന്റെ സഹസംവിധായകനായ ടിനു പാപ്പച്ചന്‍ പറഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനിയും ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ ആദ്യ വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായിരുന്നു. ഒറ്റ ഷെഡ്യൂളിലാണ് ലിജോ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പഴനി, കന്യാകുമാരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.

രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ.

Related Stories

No stories found.
logo
The Cue
www.thecue.in