മമ്മൂട്ടിയുടെ അസാധ്യ അഭിനയ മികവും, ശബ്ദവും, നായകനോളം അലെങ്കിൽ അതിനും മുകളിൽ നിൽക്കുന്ന വില്ലനും എല്ലാംകൊണ്ട് മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളുടെ പട്ടികയിലുള്ള സിനിമയാണ് ധ്രുവം. ഒരുപാട് തവണ കണ്ടാലും ആർക്കും മടുക്കാത്ത ചിത്രങ്ങളിൽ ഒന്നുകൂടിയായിരിക്കും ധ്രുവം. മമ്മൂട്ടിയും ജയറാമും സുരേഷ് ഗോപിയും പ്രഭാകറും ഒപ്പം വിക്രമും ചേർന്നൊരുക്കിയ മലയാളത്തിലെ ഒരു നമ്പർ വൺ ആക്ഷൻ മൂവിയാണ് ധ്രുവം.
ജയറാം, സുരേഷ് ഗോപി, വിജയ രാഘവന്‍, ജനാര്‍ദ്ദനന്‍, കൊല്ലം തുളസി അങ്ങനെ നീണ്ട ഒരു താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു. ഹൈദര്‍ മരക്കാര്‍ ആയി വന്ന കന്നട നടന്‍ ടൈഗര്‍ പ്രഭാകര്‍ ധ്രുവമെന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളികളുടെ കയ്യടി വാങ്ങി. നരസിംഹ മന്നാടിയാര്‍ എന്ന വേഷം മമ്മൂട്ടിയുടെ എന്നല്ല മലയാള സിനിമയിലെ തന്നെ ഏറ്റവും കരുത്തുറ്റ ഒരു മാസ് ഹീറോ വേഷങ്ങളില്‍ ഒന്നാണ്.
വധശിക്ഷക്ക് വിധിക്കപ്പെട്ട ഹൈദര്‍ മരക്കാരെ തൂക്കിലേറ്റാന്‍ മധുരയില്‍ നിന്ന് വരുന്ന ആരാച്ചാർ ട്രെയിന്‍ ഇറങ്ങുന്നതോടെയാണ് പടം തുടങ്ങുന്നത്. എന്നാല്‍ ആ ആരാചാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും യാത്രക്കിടയില്‍ ലോറിയിടിച്ച് കൊല്ലപ്പെടുന്നു. പിന്നീടങ്ങോട്ട് ജയം തന്റെ ഭാഗത്താക്കാനുള്ള നായകന്‍റെയും വില്ലന്‍റെയും ശ്രമങ്ങളാണ് സിനിമ. കൊല്ലാന്‍ മന്നാടിയാരും മരിക്കാതിരിക്കാൻ മരക്കാറും പരിശ്രമിച്ചുകൊണ്ടേ ഇരിക്കുന്നൂ. വധശിക്ഷയില്‍ നിന്നൊഴിവാകാന്‍ ഉപരാഷ്ട്രപതിയെ കൊല്ലുകയും സ്വന്തം കാല് മുറിച്ച് മാറ്റുകയും ചെയ്യുന്നുണ്ട് ഹൈദര്‍ മരക്കാര്‍. എരിയുന്ന പ്രതികാരദാഹം തീര്‍ക്കാന്‍ മന്നാടിയാരും പരമാവധി ശ്രമിക്കുന്നുണ്ട്. അങ്ങനെ നായകന്‍ വില്ലന്‍ കളികളിലൂടെ മുന്നോട്ടുപോവുന്ന സിനിമക്ക് മികച്ചൊരു ക്ലൈമാക്സ് കൂടി നൽകിയാണ് ആ സിനിമ അവസാനിപ്പിച്ചിരിക്കുന്നത്. ആക്ഷൻ മൂവിയാണെങ്കിലും ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയും ജയറാമും സഹോദരന്മാരായിട്ടാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ജോഷിയാണ് ധ്രുവം സംവിധാനം ചെയ്തത്. മമ്മൂട്ടിയുടെ നിരവധി ആക്ഷൻ, ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾക്ക് രചന നിർവഹിച്ചിട്ടുള്ള എസ്.എൻ സ്വാമിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. എ.കെ സാജന്റേതായിരുന്നു കഥ. മമ്മൂട്ടി ചിത്രങ്ങളിലെ ഏറ്റവും വലിയ ഹിറ്റായിരുന്ന ധ്രുവത്തിനെ കുറിച്ചുള്ള അറിയാക്കഥകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ചിത്രത്തിനായി കഥയെഴുതിയ എ.കെ സാജൻ. ആദ്യം ധ്രുവത്തിന്റെ കഥ മോഹൻലാലിനോടാണ് പറഞ്ഞതെന്നാണ് എ.കെ സാജൻ ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അന്ന് മോഹൻലാലിനോട് കഥ പറയുമ്പോൾ ചിത്രത്തിൽ ആരാച്ചാർക്കായിരുന്നു പ്രധാന റോൾ എന്നാണ് എ.കെ സാജൻ പറയുന്നത്. 1993ലാണ് ധ്രുവം കേരളത്തിൽ റിലീസ് ചെയ്തത്. ആദ്യം ഈ കഥ രചിക്കുമ്പോള്‍ അതില്‍ നരസിംഹ മന്നാഡിയാര്‍ എന്നത് ഒട്ടും പ്രാധാന്യം ഇല്ലാത്ത കഥാപാത്രമായിരുന്നുവെന്നും എ.കെ സാജൻ പറയുന്നു.
'ധ്രുവത്തിന്റെ കഥ മോഹൻലാലിനോടാണ് ആദ്യം പറഞ്ഞത്. അന്ന് ആ കഥ അദ്ദേഹത്തോട് പറയുമ്പോൾ നരസിംഹ മന്നാടിയാർ എന്ന കഥാപാത്രത്തിന് വലിയ റോൾ ഉണ്ടായിരുന്നില്ല. വളരെ ചെറിയ കഥാപാത്രം മാത്രമായി ഒതുക്കിയിരുന്നു. ചിത്രത്തിലെ നായക കഥാപാത്രം എന്നത് ഒരു ആരാച്ചാരുടെ കഥാപാത്രമായിരുന്നു. ആരാച്ചാര്‍ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും പിന്നീട് ഈ കഥ ആദ്യമായി പറയാൻ മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നു. ഊട്ടിയില്‍ കിലുക്കത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നത്. പക്ഷെ അന്ന് ഈ കഥ ഒട്ടും വാണിജ്യ സിനിമയ്ക്ക് ചേരാത്ത തരത്തിലുള്ള ഒന്നായിരുന്നു അതുകൊണ്ട് തന്നെ ഒരു വാണിജ്യ ചിത്രം ഒരുക്കാന്‍ ആഗ്രഹിച്ച കമലും നിര്‍മാതാവും ഈ കഥ തെരഞ്ഞെടുക്കാൻ തയ്യാറായില്ല. പിന്നീട് കുറച്ചുനാള്‍ കഴിഞ്ഞാണ് ഈ കഥ എസ്.എൻ സ്വാമിയോട് പറയുന്നത്. അന്ന് ജോഷിക്ക് വേണ്ടി ഒരു മമ്മൂട്ടി ചിത്രം എഴുതാനുള്ള തയ്യാറെടുപ്പിലാണ് സ്വാമി. ഈ കഥ കേട്ട ജോഷി പറഞ്ഞത് ഇതില്‍ ഒരു നായകന്‍ മിസ്സിങ് ആണെന്നും മമ്മൂട്ടിയെ ആരാച്ചാരോന്നും ആക്കാന്‍ പറ്റില്ല എന്നുമാണ്. മമ്മൂട്ടി വരുമ്പോള്‍ ഹീറോയിസം കൊണ്ട് വരണമെന്നും ജോഷി പറഞ്ഞു. അങ്ങനെയാണ് നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെ ഞാനും സ്വാമിയും ചേർന്ന് വികസിപ്പിച്ച് ഇന്ന് കാണുന്നപോലെ ആക്കിമാറ്റിയത്' എ.കെ സാജൻ പറയുന്നു.
മമ്മൂട്ടിക്ക് മാത്രം തലവര മാറിയ സിനിമയായിരുന്നില്ല ധ്രുവം. ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന സൂപ്പർ താരം ചിയാൻ വിക്രത്തിന്റെ ആദ്യ മലയാള സിനിമയും ധ്രുവമായിരുന്നു.