മുട്ടില്‍ മരംമുറിയില്‍ നിര്‍ണായക ഫോണ്‍രേഖ പുറത്ത്, പ്രതികളും ദീപക് ധര്‍മ്മടവും 102 തവണ സംസാരിച്ചു; സാജനും പ്രതികളും 86തവണ

മുട്ടില്‍ മരംമുറിയില്‍ നിര്‍ണായക ഫോണ്‍രേഖ പുറത്ത്, പ്രതികളും ദീപക് ധര്‍മ്മടവും 102 തവണ സംസാരിച്ചു; സാജനും പ്രതികളും 86തവണ

മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നെന്ന അന്വേഷണ റിപ്പോര്‍ട്ട് ശരിവെക്കുന്ന നിര്‍ണായക ഫോണ്‍ രേഖകള്‍ പുറത്ത്. മരംമുറി കേസിലെ പ്രതികളും വ്യവസായികളുമായ ആന്റോ അഗസ്റ്റിന്‍ ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി സാജനുമായി നാല് മാസത്തിനിടെ 86 തവണ ഫോണില്‍ സംസാരിച്ചതിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. 24 ന്യൂസ് ചാനല്‍ റീജനല്‍ ഹെഡും മാധ്യമപ്രവര്‍ത്തകനുമായ ദീപക് ധര്‍മ്മടം പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനുമായി 107 തവണ ഫോണില്‍ സംസാരിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.

മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്‍ നീക്കം നടത്തിയെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ വനംവകുപ്പ് മേധാവിക്ക് തുടക്കത്തില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുകയും വഴങ്ങാതെ വന്നപ്പോള്‍ സാജന്‍ മാനസികമായി പീഢിപ്പിച്ചെന്ന് കാണിച്ച് മേപ്പാടി റെയ്ഞ്ച് ഓഫീസറുമായ എം കെ സമീര്‍ പരാതിപ്പെട്ടിരുന്നു. മരംമുറിക്കേസിലെ അട്ടിമറി കണ്ടെത്തിയ എ.കെ സമീറിനെ കള്ളക്കേസില്‍ കുടുക്കാന്‍ 24 ന്യൂസ് ചാനലിലെ ദീപക് ധര്‍മ്മടവും പ്രതി ആന്റോ അഗസ്റ്റിനും കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനുമായി ഗൂഢാലോചന നടത്തിയെന്നും ഒരു സംഘമായി പ്രവര്‍ത്തിച്ചെന്നുമാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടിലുള്ളത്.

ദീപക് ധര്‍മ്മടവും പ്രതികളുേം 2021 ഫെബ്രുവരി ഒന്ന് മുതല്‍ മേയ് 31 വരെ 107 തവണ സംസാരിച്ചു. മരംമുറി അട്ടിമറിയിലെ ധര്‍മ്മടം ബന്ധം അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് നിര്‍ണായക ഫോണ്‍ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.

വനംവകുപ്പ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം കള്ളക്കേസുണ്ടാക്കാന്‍ പ്രതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന കണ്ടെത്തലുള്ളത്. മുട്ടില്‍ മരംമുറി പുറത്തെത്തിച്ച എ.കെ സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയില്‍ കുടുക്കിയെന്നാണ് ആരോപണം. സമീര്‍ റേഞ്ച് ഓഫീസറായി ചുമതല ഏല്‍ക്കുന്നതിന് മുമ്പായിരുന്നു ഈ മരംമുറി. എന്‍.ടി സാജനും ആന്റോ സഹോദരങ്ങളുമായി ഫെബ്രവരിക്കും മേയ് 26നും ഇടയില്‍ 12 തവണ സംസാരിച്ചതായും ഫോണ്‍ രേഖകളില്‍ കാണാം. 86 കോളുകളാണ് പ്രതികളുമായി വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി സാജന്‍ നടത്തിയത്.

2020 ഡിസംബര്‍, 2021 ജനുവരി മാസങ്ങളിലാണ് വയനാട് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്. മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ആരെയും പിടികൂടാത്തത് കേസില്‍ ഉന്നത തല അട്ടിമറി നടക്കുന്നുവെന്ന ആരോപണം ബലപ്പെടുത്തിയിരുന്നു. മരംമുറിക്കേസിലെ പ്രതികള്‍ക്ക് ഭരണപക്ഷത്തെ പ്രമുഖരുമായി ബന്ധമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കളും രംഗത്ത് വന്നിരുന്നു. മരംമുറിക്ക് പിന്നില്‍ വനംവകുപ്പിലെ ചിലരും മരംമാഫിയയുമാണെന്നായിരുന്നു ആരോപണവിധേയനായ കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്‍ തുടക്കം മുതല്‍ പറഞ്ഞിരുന്നത്.

മണിക്കുന്ന് മലയിലെ മരം മുറിയില്‍ കേസെടുക്കാന്‍ ദീപക് ധര്‍മ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്‌ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒയെ വിളിച്ചിരുന്നു. ഇതേ ദിവസം ആന്റോ അഗസ്റ്റിനും ദീപകും തമ്മില്‍ സംസാരിച്ചത് അഞ്ച് തവണ.

സംസ്ഥാന വനംവകുപ്പില്‍ നടന്ന വന്‍ അഴിമതിയാണ് മുട്ടില്‍ മരംമുറിയിലൂടെ പുറത്തുവന്നത്. സത്യസന്ധനായ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

Related Stories

No stories found.
logo
The Cue
www.thecue.in