കൊവിഡ് രണ്ടാംതരംഗത്തിന് സാധ്യത; മരണനിരക്ക് ഉയര്‍ന്നേക്കാമെന്ന് കെ.കെ.ശൈലജ

കൊവിഡ് രണ്ടാംതരംഗത്തിന് സാധ്യത; മരണനിരക്ക് ഉയര്‍ന്നേക്കാമെന്ന് കെ.കെ.ശൈലജ

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രണ്ടാം തരംഗം ഉണ്ടാവുകയും പ്രായമായവര്‍ക്ക് രോഗം പിടിപെടുകയും ചെയ്താല്‍ മരണനിരക്ക് ഉയരും.മുന്‍കരുതല്‍ ശക്തമായി തുടരണം. കേരളത്തില്‍ കൊവിഡ് മരണം മറച്ചുവെച്ചിട്ടില്ല. ആത്മഹത്യ ചെയ്തവര്‍ പോലും കൊവിഡ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ ദ ക്യുവിനോട് പറഞ്ഞു.

2019 ജനവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മരണം പരിശോധിച്ചാല്‍ ഈവര്‍ഷം അത്രയുണ്ടായിട്ടില്ലെന്ന് കാണാം. കിടപ്പിലായ രോഗികള്‍ മരിച്ചതും കൊവിഡ് പോസ്റ്റിവായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് കാലത്തെ എല്ലാം മരണങ്ങളും ടെസ്റ്റ് ചെയ്തിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ കൊവിഡ് പട്ടികയില്‍ വരേണ്ടതില്ലാത്ത വലിയ എണ്ണം മരണങ്ങളും കേരളത്തിലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത് പരിശോധിക്കും. യഥാര്‍ത്ഥത്തില്‍ ഇത്രവരില്ല കേരളത്തിലെ കൊവിഡ് മരണങ്ങള്‍. അനാലിസിസ് നടത്തി എത്ര മരണം ശരിക്കും ഉണ്ടായെന്ന് വ്യക്തമാക്കുമെന്നും കെ.കെ.ശൈലജ പറഞ്ഞു.

രാഷ്ട്രീയ നേട്ടത്തിനായി ആളുകള്‍ കൂടിച്ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചത് രോഗം വ്യാപിക്കാന്‍ ഇടയാക്കി. ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ ഉമിനീരും കഫവും മറ്റുള്ളവരുടെ ശരീരത്തിലേക്ക് തെറിച്ച് വീഴും. അതിന്റെ ഭാഗമായി രോഗവ്യാപനമുണ്ടായി. കല്യാണങ്ങള്‍ക്കും ഓണത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാതെയിരുന്നും രോഗം പടരാന്‍ ഇടയാക്കി. ജോലിക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ നിന്നും മാര്‍ക്കറ്റുകളില്‍ രോഗമെത്തിയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in