മുന്നാക്ക സംവരണത്തില്‍ സമുദായ സംഘടനകളെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍; ചര്‍ച്ച നടത്തും

മുന്നാക്ക സംവരണത്തില്‍ സമുദായ സംഘടനകളെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍; ചര്‍ച്ച നടത്തും

മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയതില്‍ എതിര്‍പ്പുയര്‍ത്തിയ സമുദായ സംഘടനകളെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സമുദായ സംഘടനകളുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചര്‍ച്ച നടത്തുക.പിന്നാക്ക സമുദായങ്ങള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടേക്കും.

മുന്നാക്ക സംവരണത്തിനെതിരെ മുസ്ലിം-ഈഴവ- ദളിത് സംഘടനകളാണ് രംഗത്തുള്ളത്. ഇവരുമായി ചര്‍ച്ച നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സംഘടനകളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നബിദിനത്തിന് ശേഷം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സമുദായ സംഘടനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.

പിന്നാക്ക വിഭാഗത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് സൂചന. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനെ എതിര്‍ക്കേണ്ടെന്നാണ് സമസ്തയുടെ തീരുമാനം. മുന്നാക്ക സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ സംവരണ അട്ടിമറി സംഭവിക്കുന്നുവെന്നാണ് മുസ്ലിം സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. അത് പാടില്ലെന്ന ആവശ്യം യോഗത്തില്‍ ഉന്നയിക്കുമെന്ന് സമസ്ത ഇ.കെ വിഭാഗവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയതിനെ കാന്തപുരം വിഭാഗവും ശക്തമായി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ വഞ്ചനയെന്നാണ് കാന്തപുരം വിഭാഗം സര്‍ക്കാരിന്റെ നടപടിയെ കുറ്റപ്പെടുത്തിയത്. ഇടതുപക്ഷവുമായി ചേര്‍ന്ന് നില്‍ക്കുന്ന കാന്തപുരം വിഭാഗവും എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക തയ്യാറായിരിക്കുന്നത്. സമുദായ സംഘടനകളെ പിണക്കുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്ക ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്.

kerala government Will Call a meeting of religious minority community organizations on reservation for general category

Related Stories

No stories found.
logo
The Cue
www.thecue.in