ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ഉടന്‍; എന്‍ഡിഎയിലേക്കെന്ന് പിജെ ജോസഫ്; പുറത്തുള്ളവര്‍ തീരുമാനിക്കേണ്ടെന്ന് റോഷി അഗസ്റ്റിന്‍

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ഉടന്‍; എന്‍ഡിഎയിലേക്കെന്ന് പിജെ ജോസഫ്; പുറത്തുള്ളവര്‍ തീരുമാനിക്കേണ്ടെന്ന് റോഷി അഗസ്റ്റിന്‍

കേരള കോണ്‍ഗ്രസ്(എം) ഇടതുമുന്നണി പ്രവേശനം ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. ഉചിതമായ സമയത്ത് തീരുമാനം പ്രഖ്യാപിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ ദ ക്യുവിനോട് പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ജോസ് കെ മാണി വിഭാഗം നിലപാട് പരസ്യമായി പ്രഖ്യാപിക്കട്ടെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആവര്‍ത്തിച്ചു.

ജോസ് കെ മാണിയുടെ ലക്ഷ്യം എന്‍ഡിഎയാണെന്ന് പി ജെ ജോസഫ് ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കാനാണ് ജോസ് ശ്രമിക്കുന്നതെന്നും പി ജെ ജോസഫ് പറഞ്ഞു. ആരോപണത്തിന് പ്രസക്തിയില്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചു. തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതാണ്. എവിടേക്ക് പോകണമെന്ന് മറ്റുള്ളവര്‍ പറയേണ്ടതില്ല. അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആരുടെയും സഹായം തേടിയിട്ടില്ല. ഏത് മുന്നണിയിലേക്ക് പോകണമെന്നും അതിന്റെ സാധ്യതകളും വിശദമായി പാര്‍ട്ടി ചര്‍ച്ച ചെയ്തതാണെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ ദ ക്യുവിനോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പി ജെ ജോസഫിന്റെ ആരോപണത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് എ വിജയരാഘവന്‍ വ്യക്തമാക്കി. ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നമാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം അതിനെ കുറിച്ച് ആലോചിക്കുമെന്നും എ വിജയരാഘവന്‍ ദ ക്യുവിനോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം രാഷ്ട്രീയ നിലപാട് തിങ്കളാഴ്ച പ്രഖ്യാപിക്കും. പാലാ,കാഞ്ഞിരപ്പള്ളി സീറ്റുകള്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്‍സിപിയും സിപിഐയും സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നകയാണ്. ഇതാണ് ഇടതുമുന്നണി തീരുമാനമെടുക്കുന്നത് വൈകുന്നതിന് കാരണമെന്നാണ് സൂചന. ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് വരുന്നുവെന്ന ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു. കെ എം മാണിയുടെ മരണത്തോടെ ഒഴിവു വന്ന സീറ്റ് മാണി സി കാപ്പന്‍ പിടിച്ചെടുക്കുകയായിരുന്നു. കേരള കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് സീറ്റ് ഇടതുമുന്നണിക്ക് ലഭിക്കുന്നതിന് കാരണമായത്. തുടര്‍ച്ചയായി കെ എം മാണി ജയിച്ചു വന്ന സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. കേരള കോണ്‍ഗ്രസ് എം എത്തുന്നതോടെ തൊടുപുഴ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ വിജയം നേടാനാകുമെന്നാണ് എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍.

Related Stories

No stories found.
logo
The Cue
www.thecue.in