തീവ്രവര്‍ഗീയ നിലപാടുമായി സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം; ധ്രുവീകരണത്തിലൂടെ ഹിന്ദു-ക്രിസ്ത്യന്‍ വോട്ട് ഏകീകരണം ലക്ഷ്യം

തീവ്രവര്‍ഗീയ നിലപാടുമായി സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം; ധ്രുവീകരണത്തിലൂടെ
ഹിന്ദു-ക്രിസ്ത്യന്‍ വോട്ട് ഏകീകരണം ലക്ഷ്യം

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന്റെ മറവില്‍ വര്‍ഗ്ഗീയ നിലപാട് ശക്തമാക്കി ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ തീവ്രവര്‍ഗീയ നിലപാടുകള്‍ ആവര്‍ത്തിച്ച് അതിലേക്ക് ചര്‍ച്ചകളെ കേന്ദ്രീകരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഖുര്‍ആന്‍ വിഷയത്തില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും വാദിക്കുന്നുവെന്ന് ആവര്‍ത്തിച്ച് ഹിന്ദു-ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണമാണ് കെ സുരേന്ദ്രനും ബിജെപിയും ലക്ഷ്യമിടുന്നത്. ശബരിമല വിവാദകാലത്ത് പയറ്റിയ തന്ത്രം ആവര്‍ത്തിക്കുകയാണ് ബിജെപിയും കെ സുരേന്ദ്രനും.

ഖുര്‍ആനെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നാണ് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ ആരോപിച്ചത്. ഹീനമായ വര്‍ഗ്ഗീയ പ്രചരണം നടത്തുന്നു. ഭരണഘടനാ വിരുദ്ധമാണെന്നും സത്യപ്രതിഞ്ജലംഘനം നടത്തുന്നു. വര്‍ഗ്ഗീയ കലാപത്തിന് കോപ്പ് കൂട്ടുകയാണെന്നും ആരോപിച്ചു. സര്‍ക്കാരിനെതിരെയും തനിക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് വര്‍ഗ്ഗീയ കലാപത്തിന് ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഖുര്‍ആന്റെ പേര് മുഖ്യമന്ത്രി നാല് തവണ പറഞ്ഞപ്പോഴേക്കും യുഡിഎഫ് സമരത്തില്‍ നിന്നും പിന്‍മാറുകയാണെന്നും മുഖ്യമന്ത്രി കുഴിച്ച കുഴിയില്‍ വീണെന്നും കളിയാക്കുന്നു. ഖുര്‍ആനെ മുന്നില്‍ നിര്‍ത്തിയപ്പോള്‍ പിന്നോട്ട് മാറി. കേരളത്തിന്റെ മതേതര സമൂഹത്തെ പരിഹസിക്കുകയാണ് ഇരുകൂട്ടരുമെന്നാണ് കെ സുരേന്ദ്രന്റെ വാദം.

വിശ്വാസവും വികാരവും മുസ്ലിം സമുദായത്തിന് മാത്രമുള്ളതാണോ, അത് മറ്റുള്ളവര്‍ക്കുമില്ലേയെന്ന ചോദ്യത്തിലൂടെ കെ സുരേന്ദ്രന്‍ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വാദത്തിലേക്ക് മാറുന്നു. ശബരിമലയും ക്രിസ്ത്യന്‍ പള്ളിത്തര്‍ക്കവും ഉന്നയിക്കുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് പോത്തിനെയായിരുന്നു ചര്‍ച്ചയെന്ന് ബീഫ് വിവാദത്തെക്കുറിച്ച് പറയുന്നു. പാര്‍ട്ടിക്കകത്തിരുന്ന് അടിമവേല ചെയ്യുന്നതെന്തിനാണെന്ന് സിപിഎമ്മിലെ ഹിന്ദുക്കള്‍ ആലോചിക്കണമെന്നും ആവശ്യപ്പെടുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത് പോലെ ഖുര്‍ആനും സ്വര്‍ണക്കടത്തും ചര്‍ച്ചയാക്കി സിപിഎമ്മിന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വരുത്തുകയെന്നതും ബിജെപി ലക്ഷ്യമിടുന്നു. സ്ത്രീകളെ സമരത്തിനിറക്കിയുള്ള പരീക്ഷണവും ഇതിന്റെ ഭാഗമാണ്. ഹിന്ദു വിശ്വാസത്തിന് എതിരാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസര്‍ക്കാരും എന്നതായിരുന്നു ശബരിമല വിഷയത്തില്‍ ബിജെപി പ്രചരിപ്പിച്ചത്. വീടുകള്‍ കേന്ദ്രീകരിച്ച് അതേ പ്രചരണത്തിനാണ് ഇത്തവണയും ശ്രമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in