കൊവിഡില്‍ പാലക്കാട് ആരോഗ്യവകുപ്പിന് വീഴ്ച; പരിശോധന സംവിധാനമില്ല; നിരീക്ഷണവും പാളി

കൊവിഡില്‍ പാലക്കാട് ആരോഗ്യവകുപ്പിന് വീഴ്ച; പരിശോധന സംവിധാനമില്ല; നിരീക്ഷണവും പാളി

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ള പാലക്കാട് ജില്ലയില്‍ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി വിമര്‍ശനം. രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നും ജാഗ്രത വേണമെന്നും മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ആവശ്യമായ സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജില്‍ ഒരുക്കിയിട്ടില്ല. സമ്പര്‍ക്ക പട്ടികയിലുള്ളവരെ നിരീക്ഷിക്കുന്നതിലും പരിശോധന കൃത്യമായി നടത്തുന്നതിലും വീഴ്ച സംഭവിച്ചുവെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്.

കൊവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ 14 ജീവനക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പും സര്‍ക്കാരും വിഷയം ഗൗരവത്തിലെടുത്തത്. നേഴ്‌സുമാര്‍, ക്ലര്‍ക്ക്, ശുചീകരണത്തൊഴിലാളി എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ആശുപത്രിയില്‍ നിന്ന് തന്നെയാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായതെന്നാണ് കരുതുന്നത്. കൊവിഡ് ബാധിതനായ തമിഴ്‌നാട് സ്വദേശി ചികിത്സയിലിരിക്കെ രക്ഷപ്പെടുകയും ചെയ്തിരുന്നു.

കേസുകളുടെ എണ്ണം കൂടുമ്പോഴും ജില്ലയില്‍ കൊവിഡ് പരിശോധന സംവിധാനവുമില്ല. ട്രൂ നാറ്റ് റാപിഡ് ടെസ്റ്റ് കേന്ദ്രത്തിലെ ജീവനക്കാരിക്കും രോഗം പിടിപെട്ടിട്ടുണ്ട്. ഇതോടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് ലാബ് സജ്ജമാക്കിയത്. ഇവിടെ പരിശോധിച്ചവ തൃശ്ശൂരിലെ ലാബിലേക്ക് വീണ്ടും അയക്കുന്നുണ്ട്. മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ട്രൂ നാറ്റില്‍ നെഗറ്റീവായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. തൃശൂരില്‍ നിന്നും നടത്തിയ പരിശോധനയുടെ ഫലം ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ചപ്പോള്‍ പോസിറ്റീവായിരുന്നു. ഇയാള്‍ക്ക് രോഗം ബാധിച്ചതെങ്ങനെയെന്നും കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യപ്രവര്‍ത്തകനായ ഡോക്ടര്‍ അരുണ്‍ എന്‍ എം പറയുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ കേന്ദ്രത്തില്‍ പരിശോധിച്ച് നെഗറ്റീവ് ഫലം ലഭിച്ച പലതും തൃശ്ശൂരില്‍ നിന്നും പോസിറ്റീവായാണ് ലഭിക്കുന്നത്. രോഗികളെ കണ്ടെത്തുന്നതിനുള്ള കാലതാമസം ആശങ്കയുണ്ടാക്കുന്നതാണ്.

ഡോക്ടര്‍ അരുണ്‍

കാസര്‍കോട് ജില്ലയില്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധസംഘത്തെ അയച്ച് മെഡിക്കല്‍ കോളേജ് സജ്ജമാക്കിയിരുന്നു. പാലക്കാട് മെഡിക്കല്‍ കോളേജില്‍ മെഷീനുകള്‍ എത്തിച്ചിട്ടുണ്ടെങ്കിലും ലാബ് സജ്ജമാക്കിയിട്ടില്ല. ജീവനക്കാരെയും നിയമിച്ചിട്ടില്ല. ഐസിഎംആറിന്റെ അനുമതി ലഭിക്കാത്തതാണ് തടസ്സമെന്നാണ് ഔദ്യോഗിക വിശദീകരണം. ജില്ലാ ആശുപത്രിയില്‍ നിന്നും രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. നേരത്തെ തന്നെ മെഡിക്കല്‍ കോളേജ് സജ്ജമാക്കിയിരുന്നെങ്കില്‍ കേസുകള്‍ കൂടുന്നത് ഒഴിവാക്കാമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാസര്‍കോട് മോഡലില്‍ തിരുവനന്തപുരത്ത് നിന്നും വിദഗ്ധസംഘത്തെ ജില്ലയിലേക്ക് അയക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in