കള്ളപ്പരാതി എഴുതി നല്‍കിയില്ലെങ്കില്‍ ജോലി തെറിപ്പിക്കുമെന്നും സിപിഎമ്മില്‍ നിന്ന് പുറത്താക്കുമെന്നും പാര്‍ട്ടി ഏരിയാ സെക്രട്ടറിയും സംഘവും ഭീഷണിപ്പെടുത്തുന്നതായി സംസ്ഥാന കമ്മിറ്റിക്ക് ബാങ്ക് ജീവനക്കാരന്റെ പരാതി. നാട്ടിക ഏരിയാ സെക്രട്ടറി പിഎം അഹമ്മദ്, എസി അംഗങ്ങളായ കെ എ വിശ്വംഭരന്‍, അഡ്വക്കേറ്റ് ജ്യോതി പ്രകാശ് എന്നിവര്‍ക്കെതിരെയാണ്, മുന്‍പ് ഇ.പി ജയരാജന്‍, പികെ ശ്രീമതി, കെ രാധാകൃഷ്ണന്‍, ബേബി ജോണ്‍ തുടങ്ങിയ പ്രമുഖ സിപിഎം നേതാക്കളുടെ ഡ്രൈവറായി പ്രവര്‍ത്തിച്ച ഷക്കീറിന്റെ പരാതി. ഇദ്ദേഹം ഇപ്പോള്‍ നാട്ടിക ഫര്‍ക്ക റൂറല്‍ ബാങ്ക് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിന്റ ഡ്രൈവറായി പ്രവര്‍ത്തിക്കുകയാണ്. ബാങ്ക് പ്രസിഡന്റ് വിഷ്ണുദാസിനെതിരെ വ്യാജ പരാതി എഴുതി നല്‍കാന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഇദ്ദേഹം സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ഷക്കീര്‍ പരാതിയില്‍ പറയുന്നത്
മെയ് 12 ന് ഏരിയ സെക്രട്ടറി അഹമ്മദ് തന്നെ എ.സി ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഈ സമയം കെ എ വിശ്വംഭരന്‍, അഡ്വക്കേറ്റ് ജ്യോതി പ്രകാശ് എന്നിവര്‍ അവിടെ ഉണ്ടായിരുന്നു. തുടര്‍ന്ന് ബാങ്ക് പ്രസിഡന്റ് വിഷ്ണു ദാസിനെതിരെ വ്യാജ പരാതിയെഴുതി നല്‍കാന്‍ ആവശ്യപ്പെടുകയും അതിനായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ് എവിടെയൊക്കെയാണ് പോകുന്നത്, ആരോടൊക്കെയാണ് ഫോണില്‍ സംസാരിക്കുന്നത്, എന്തൊക്കെയാണ് സംസാരിക്കാറ് എന്നെല്ലാം പറയാന്‍ നിര്‍ബന്ധിച്ചു. അതിന് തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ജോലിയില്‍ നിന്നും തെറിപ്പിക്കുമെന്നും ഭീഷണിമുഴക്കി. പറയുന്ന പ്രകാരം പരാതി നല്‍കുകയാണെങ്കില്‍ ഷക്കീറിനെ തങ്ങളുടെ പക്ഷമാക്കാമെന്നും പറഞ്ഞു.
സഹപ്രവര്‍ത്തകനും യൂണിയന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ ഫ്രാങ്കോയെ ഏരിയ സെക്രട്ടറി സമാന രീതിയില്‍ ഭീഷണിപ്പെടുത്തിയെന്നും ഷക്കീര്‍ കത്തില്‍ ആരോപിക്കുന്നുണ്ട്. ഫ്രാങ്കോയോട് എന്തെങ്കിലും പറഞ്ഞിരുന്നോയെന്നാണ് നേതാക്കള്‍ തന്നോട് ആദ്യം തന്നെ ചോദിച്ചത്. ഫ്രാങ്കോ തലേന്ന് രാത്രി 9 മണിക്ക് തന്നെ വിളിച്ചിരുന്നു. പേടിയോടെയാണ് സംസാരിച്ചത്. ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അതിന് ശേഷം രാത്രി 11 മണിയോടെ നാല് പേരടങ്ങുന്ന സംഘം വീട്ടിലെത്തി വിളിച്ചിറക്കി ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു. ഫോണിലേക്ക് ബാങ്ക് പ്രസിഡന്റ് അയച്ച സന്ദേശം അവരുടെ മൊബൈലിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടായിരുന്നു അസഭ്യവര്‍ഷവും ഭീഷണിയെന്നും, ഡിലീറ്റ് ചെയ്ത സന്ദേശം റിക്കവര്‍ ചെയ്ത് അവര്‍ക്ക് കൈമാറേണ്ടി വന്നെന്നും ഫ്രാങ്കോ പറഞ്ഞിരുന്നു.
ഇക്കാര്യങ്ങള്‍ യൂണിയന്‍ മുഖേന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിനെ അറിയിക്കണമെന്ന് ഞാന്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം യൂണിയന്‍ ഏരിയ പ്രസിഡന്റ് കെവി ഷീബയോട് ഫ്രാങ്കോ വിഷയം അവതരിപ്പിച്ചു. എന്നാല്‍ യൂണിയന്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും ഇതിന്‍മേല്‍ ഒരു ചര്‍ച്ചയും പാടില്ലെന്നുമാണ് ഷീബ തങ്ങളോട് പറഞ്ഞത്. ഇക്കാര്യം പറഞ്ഞ് തന്നെ താക്കീത് ചെയ്തതടക്കം കെവി ഷീബ ഞങ്ങള്‍ നില്‍ക്കെ ഏരിയാ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു. അതിന് ശേഷം ഏരിയാ സെക്രട്ടറി ഫ്രാങ്കോയെ വിളിച്ച് തനിക്കെതിരെ പരാതി എഴുതി വാങ്ങിക്കുകയും ചെയ്തു. ആ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ എസി ഓഫീസിലേക്ക് വിളിച്ചുവരുത്തി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഷക്കീര്‍ പറയുന്നു.
45 മിനിട്ടോളം ഇത് തുടര്‍ന്നു. മോശപ്പെട്ട കുടുംബമാണ് തന്റേതെന്നും ജോലി തന്നതിനുള്ള നന്ദി കാണിക്കണമെന്നുമെല്ലാം പറഞ്ഞ് കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു ഭീഷണി. ബാങ്ക് പ്രസിഡന്റിനെ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്താക്കുമെന്നും ഏരിയ കമ്മിറ്റിയില്‍ ഭൂരിപക്ഷം തങ്ങളുടെ വിഭാഗത്തിനാണെന്നും പറയുന്നുണ്ടായിരുന്നു. അതിനിടയില്‍ മറ്റൊരു എസി അംഗമായ ഹാരിസ് ബാബു എത്തുകയും തന്നോട് അവിടുന്ന് പൊയ്‌ക്കോളാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം ഓടിക്കാന്‍ കഴിയാത്തതിനാല്‍ അല്‍പ്പനേരം ഓഫീസില്‍ തുടര്‍ന്നു. ഈ സമയം ജ്യോതി പ്രകാശ് വിളിച്ച് മുകളിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ആശ്വസിപ്പിക്കാനാണ് വിളിച്ചതെന്ന് വിചാരിച്ച് ചെന്നപ്പോള്‍ ഭീഷണി തുടരുകയാണുണ്ടായത്.
അലര്‍ച്ചകളോടെ തന്നെ ഭീഷണിപ്പെടുത്തുമ്പോള്‍ നാട്ടിക എല്‍സി സെക്രട്ടറിയും എല്‍സി മെമ്പര്‍മാരും പേരറിയാത്ത മറ്റുചിലരും അടുത്ത മുറിയിലുണ്ടായിരുന്നു. എന്തിനാണ് പാര്‍ട്ടി ഓഫീസില്‍ നിന്ന് ഇറക്കിവിട്ടതെന്ന് ചോദിച്ച് പലരും വിളിക്കുകയും ചെയ്തു. കടുത്ത മാനസിക സമ്മര്‍ദ്ദവും ശാരീരിക അസ്വസ്ഥതകളും കാരണം ആശുപത്രിയില്‍ അഡ്മിറ്റായി. ഭീഷണിയുടെ സാഹചര്യത്തില്‍ കടുത്ത ഭയപ്പാടിലൂടെയും മാനസിക പ്രയാസത്തിലൂടെയുമാണ് കടന്നുപോകുന്നതെന്നും ഷക്കീര്‍ കത്തില്‍ വിവരിക്കുന്നു. ഏരിയ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയും കുടുംബത്തെയും എന്തും ചെയ്യാന്‍ മടിക്കില്ലെന്നും കാണിച്ചാണ് നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. തലമുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടും ഇതുവരെയും ഒരു പരാതിക്കും ഇടനല്‍കാത്ത തനിക്കെതിരെ ഒരു വിഭാഗം ഏരിയ നേതാക്കള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
ഇപി ജയരാജന്‍ നേരത്തേ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി താല്‍ക്കാലികമായി പ്രവര്‍ത്തിച്ചപ്പോഴാണ് ഷക്കീര്‍ അദ്ദേഹത്തിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചത്. കെ രാധാകൃഷ്ണന്‍ സ്പീക്കറായിരിക്കെയും പികെ ശ്രീമതി മന്ത്രിയായിരിക്കെയും അവരുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറുമായിരുന്നു. ഇത്തരത്തില്‍ മുപ്പത് വര്‍ഷമായി അദ്ദേഹം പ്രമുഖ നേതാക്കളോടൊത്ത് പ്രവര്‍ത്തിച്ചുവരുന്നു.