മാര്‍ട്ടിന്‍ ആ കാരക്ടറിന് എന്നെ പരിഗണിക്കുമെന്ന് കരുതിയിരുന്നില്ല, ജോജു ജോര്‍ജ് അഭിമുഖം

നായാട്ടിലെ മണിയന്‍ എന്ന കഥാപാത്രമായി ജോജു ജോര്‍ജ്ജിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മണിയന്‍ എന്ന പൊലീസുകാരനായി ജോജുവിന്റെ കരിയറിലെ മികച്ച പ്രകടനവുമാണ് നായാട്ടിലേത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ആ കാരക്ടറിനായി തന്നെ പരിഗണിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ജോജു ജോര്‍ജ്. ദ ക്യു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നായാട്ടിനെ കുറിച്ച് ജോജു ജോര്‍ജ്ജ്

തിരക്കഥാകൃത്ത് ഷാഹി കബീര്‍ എന്നോടാണ് ഈ കഥ ആദ്യം പറഞ്ഞത്. ജോസഫിനെക്കാളും പെട്ടെന്ന് സ്‌ട്രൈക്ക് ചെയ്ത കഥയായിരുന്നു നായാട്ടിന്റേത്. മാര്‍ട്ടിന്റെയടുത്ത് ഈ സബ്ജക്ട് കേട്ട കാര്യം ഞാന്‍ പറഞ്ഞു. ആദ്യം പല കാരണം കൊണ്ട് പ്രൊജക്ട് നടന്നില്ല. പിന്നീട് റീ എന്റര്‍ ചെയ്ത സിനിമയാണ് നായാട്ട്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഒരു നല്ല സിനിമയാകുമെന്നല്ലാതെ എന്നെ മണിയന്‍ എന്ന കാരക്ടറായി കാസ്റ്റ് ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാര്‍ട്ടിന്‍ ഉറ്റ ചങ്ങാതിയാണ്. എന്റെ പെര്‍ഫോമന്‍സ് മോശമായാല്‍ ഏറ്റവും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ആളുമാണ്. അതുകൊണ്ട് തന്നെ മാര്‍ട്ടിന്‍ കളിയാക്കരുതെന്നായിരുന്നു അഭിനയിക്കുമ്പോഴുള്ള ടാര്‍ഗറ്റ്.

നായാട്ട് എന്ന സിനിമ ഷൂട്ട് അവസാനിച്ചപ്പോള്‍ 132 കിലോയുണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും തടി കൂടിയ സമയത്താണ് നായാട്ട് ചെയ്തത്. ആ കഥാപാത്രത്തിന് യോജിക്കുന്നതായിരുന്നു ആ രൂപം. മാര്‍ട്ടിന്‍ പ്രക്കാട്ടും ഷാഹി കബീറും പറഞ്ഞ കഥാപാത്രത്തിന് അത് യോജിക്കുന്നുണ്ടായിരുന്നു. ഇനി കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ ശരീരം ക്രമീകരിക്കാനാണ് ആഗ്രഹിക്കുന്നത്.

ജീവിതം കൊടുത്ത് നേടിയെടുത്തതാണ് സിനിമ. കഷ്ടപ്പെട്ട് വന്ന ഇടമാണ് എനിക്ക് സിനിമ. സിനിമ ചെയ്യാനായി പുതിയ ചെറുപ്പക്കാര്‍ വരുമ്പോഴും ഗൗരവത്തോടെയാണ് കാണുന്നത്. ഇനി ചെയ്യാന്‍ പോകുന്ന സിനിമകളിലെല്ലാം ഒരു ഫ്രഷ്‌നസ് ഫീല്‍ ചെയ്തിട്ടുണ്ട്. വളരെ മിടുക്കരായ ചെറുപ്പക്കാര്‍ സിനിമയുമായി വരുന്നുണ്ട്. സിനിമയെ സീരിയസായി സമീപിക്കുന്നവരെ ഗുരുസ്ഥാനത്താണ് ഞാന്‍ കാണുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in